ഖര-ദ്രവ്യ മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മാണോദ്ഘാടനം ഫെബ്രുവരി 2ന്

post

മലപ്പുറം: പൊന്നാനി ഹാർബറിൽ പുനർഗേഹം പദ്ധതിയിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ  മാലിന്യപ്രശ്നത്തിന് പരിഹാരമാകുന്നു. ഇതിനായി നിർമ്മിക്കുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണോദ്ഘാടനം ഫെബ്രുവരി 2ന് നടക്കും. 1.56 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി ഒരുങ്ങുന്നത്.

ഫ്ലാറ്റിലെ ടാങ്കുകളിലെ ഖരദ്രവ്യ മലിനജലം വിവിധ ഘട്ടങ്ങളിലൂടെ പ്രത്യേക ടാങ്കിലേക്ക് മാറ്റി ശുദ്ധീകരിച്ച് പുനരുപയോഗിക്കാവുന്ന തരത്തിലാണ് നിർമാണം.എം.ബി.ബി.ആർ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ശുദ്ധീകരണ പ്രവൃത്തികൾ നടത്തുക. ഒരു ദിവസം ഒരു ലക്ഷം ലിറ്റർ മലിന ജലം ഇത് വഴി ശുചീകരിക്കാനാകും. ശുദ്ധീകരിച്ച വെള്ളം ഗാർഡനുകളിലും ഫ്ലഷുകളിലും ഉപയോഗിക്കാം ഇതോടൊപ്പം ഫ്ലാറ്റിൽ ബയോഗ്യാസ് പ്ലാൻ്റും നിർമ്മിക്കും.

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ മേൽനോട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ആറ് മാസത്തിനകം പദ്ധതി പൂർത്തീകരിക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. മല്‍സ്യ തൊഴിലാളി കുടുംബങ്ങള്‍ക്കായി പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 128 ഫ്ലാറ്റുകൾ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൈമാറിയിരുന്നെങ്കിലും മലിന ജലം കൃത്യമായി ഒഴുകി പോകാനും മാലിന്യം സംസ്‌കരിക്കാനും സൗകര്യമുണ്ടായിരുന്നില്ല. സീവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ് യാഥാർത്ഥ്യമാകുന്നതോടെ ഫിഷറീസ് ഫ്ലാറ്റിലെ താമസക്കാരായ മൽസ്യതൊഴിലാളികളുടെ പ്രധാന പ്രശ്നത്തിനാണ് പരിഹാരമാകുന്നത്. പ്ലാന്റിന്റെ നിർമാണോദ്ഘാടനത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരിച്ചു.