ചൂട് വർധിച്ച സാഹചര്യത്തിൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം

post

കാലാവസ്ഥാ വ്യതിയാനം മൂലം വേനൽക്കാലം എത്തും മുൻപു തന്നെ ചൂട് വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ അഗ്നിബാധയടക്കം ഒഴിവാക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.

*ഏത് തരം തീപടിത്തവും ഉടൻ തന്നെ അടുത്തുള്ള ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനെ അറിയിക്കണം. അഗ്നിബാധയും മറ്റ് അപകടങ്ങളും അഗ്നിരക്ഷാ വകുപ്പിനെ 101 എന്ന നമ്പറിൽ സമയബന്ധിതമായി അറിയിക്കാനും ശ്രദ്ധിക്കണം.


* അഗ്നിബാധയ്ക്ക് ഇടയാക്കുന്ന തരത്തിൽ തീക്കൊള്ളിയും മറ്റും അലക്ഷ്യമായി വലിച്ചെറിയരുത്. പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കരുത്. മാലിന്യവും മറ്റും കത്തിച്ച സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. കെട്ടിടങ്ങൾക്ക് സമീപം തീ പടരാൻ സാധ്യതയുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ അത് നീക്കം ചെയ്യണം. പൊതുസ്ഥലങ്ങളിൽ പുകവലി നിർബന്ധമായും ഒഴിവാക്കുക. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ പൊട്ടിത്തെറിക്കുന്നതോ ആളിക്കത്തുന്നതോ ആയ ദ്രാവകങ്ങൾ അടങ്ങിയ കുപ്പികളോ സമാനമായ മറ്റു വസ്തുക്കളോ ഇടാതിരിക്കുക എന്നിവയും പ്രധാനമാണ്.


* കെട്ടിടങ്ങളിലെ സ്ഥിരം അഗ്നിശമന സംവിധാനങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. തീ കത്താൻ സാധ്യതയുള്ള വസ്തുക്കൾ കൂട്ടിയിടരുത്. വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴും ശേഷവും അഗ്നിബാധയ്ക്കുള്ള സാധ്യത ഒഴിവാക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം. രാത്രിയിൽ മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങളിൽ നിന്നും അഗ്നിബാധയ്ക്കുള്ള സാധ്യത ഒഴിവാക്കണം.


* ഒഴിഞ്ഞ പറമ്പുകളിലും പുരയിടങ്ങളിലും കത്താൻ പര്യാപ്തമായ രീതിയിൽ പുല്ലും സസ്യലതാദികളും ഉണങ്ങി നിൽക്കുന്നവ നീക്കം ചെയ്യണം. കാട്ടുതീ തടയുന്നതിനും കാട്ടുതീ മൂലം അപകടം ഒഴിവാക്കുന്നതിനും വിനോദ സഞ്ചാരികളടക്കം ശ്രദ്ധിക്കണം. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ അസ്വാഭാവികമായ മണമോ മറ്റോ അനുഭവപ്പെട്ടാൽ പരിശോധിച്ചതിനുശേഷം മാത്രം യാത്ര തുടരുക. വാഹനങ്ങളിൽ തീ പടരാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.