പഴകുറ്റി പാലം തുറന്നു; ഗതാഗതം സുഗമമായി പഴകുറ്റി -മുക്കംപാലമൂട് റോഡ്

post

വിനോദസഞ്ചാരം ലക്ഷ്യമിട്ട് സംസ്ഥാനത്തെ 50 പാലങ്ങൾ ദീപാലങ്കൃതമാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്


നെടുമങ്ങാട് പഴകുറ്റിയിലെ പുതിയ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട്, വാമനപുരം നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന പ്രധാന റോഡ് ആയ പഴകുറ്റി - മംഗലപുരം റോഡിന്റെ ഒന്നാം റീച്ചായ പഴകുറ്റി മുതൽ മുക്കംപാലമൂട് വരെയുള്ള റോഡിന്റെ പുനർനിർമ്മാണം നടന്നുവരികയാണ്. ആകെ 19 കിലോമീറ്റർ നീളമുള്ള ഈ റോഡ് കിഫ്ബി പദ്ധതി വഴിയാണ് നിർമാണം നടത്തുന്നത്. ഇതിന്റെ ഭാഗമായുള്ള ഒന്നാം റീച്ചിലാണ് പഴകുറ്റി പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ആകെ 7 കിലോമീറ്റർ നീളമുള്ള ഒന്നാം ഘട്ടത്തിന്റെ പണി, പഴകുറ്റി പാലം ഉൾപ്പെടെ എഴുപത് ശതമാനത്തോളം പൂർത്തിയായി.


വിനോദസഞ്ചാരം ലക്ഷ്യമിട്ട് സംസ്ഥാനത്തെ 50 പാലങ്ങൾ വിദേശ മാതൃകയിൽ ദീപാലങ്കൃതമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പഴകുറ്റി പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വർഷത്തിനിടെ 50 പാലങ്ങളുടെ പണി പൂർത്തീകരിച്ചു കഴിഞ്ഞു. ചെറുതും വലുതുമായ 144 പാലങ്ങളുടെ പണി പുരോഗമിക്കുന്നു. 1208 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾ ആണ് നടക്കുന്നത്. പാലങ്ങളുടെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി സഹകരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുമായി സഹകരിച്ച് എംഎൽഎമാരുടെ നേതൃത്വത്തിൽ അടുത്ത വർഷത്തോടുകൂടി സംസ്ഥാനത്തെ 50 പാലങ്ങൾ ദീപാലങ്കൃതമാക്കുമെന്നും മന്ത്രി പറഞ്ഞു. വികസനത്തിന്റെ ദോഷവശങ്ങൾ ചൂണ്ടിക്കാട്ടുന്നവർ അതിൻറെ ഗുണങ്ങൾ കൂടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പഴകുറ്റി പാലത്തിന് സമീപം നടന്ന ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അദ്ധ്യക്ഷത വഹിച്ചു. വാമനപുരം എം എൽ എ അഡ്വ. ഡി കെ മുരളി സ്വാഗതം പറഞ്ഞു. വിവിധ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.