വനാശ്രിത പട്ടിക വർഗ്ഗ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണു സർക്കാർ നയം: മുഖ്യമന്ത്രി

post

വനാശ്രിത പട്ടിക വർഗ്ഗ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെ ത്തിക്കുകയെന്നതാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാനതല അന്താരാഷ്ട്ര വന ദിനാചരണവും സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി വന സംരക്ഷണ ജീവനക്കാരായി (ബീറ്റ് ഫോറസ്റ്റ് ഓഫീസർ)നിയമിക്കപ്പെട്ട 500 വനാശ്രിത പട്ടിക വർഗവിഭാഗക്കാർക്ക് സ്വീകരണം നൽകുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.


പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ തനതു സംസ്‌ക്കാര രീതികൾ സംരക്ഷിച്ചും അവരുടെ പരമ്പരാഗത അറിവും കർമ്മ ശേഷിയും ഉപയോഗപ്പെടുത്തി വനത്തെ സംരക്ഷിക്കുന്നതിനുമായാണ് സർക്കാർ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി കാടിനെ അറിയുന്നവരെത്തന്നെ നിയോഗിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. അവരുടെ ഭൗതിക സാഹചര്യങ്ങൾ പരിഷ്‌ക്കരിക്കുകയും സാമൂഹ്യ നീതി ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടുള്ള നടപടികൾക്ക് ആക്കം കൂട്ടും. കാട്ടുതീ പ്രതിരോധം, ഇക്കോ ടൂറിസം, ചെറുകിട വന വിഭവ ശേഖരണം, ഔഷധ സസ്യകൃഷി മുതലായ രംഗങ്ങളിൽ വനാശ്രിത സമൂഹത്തിന്റെ പങ്കാളിത്തവും സേവനവും സംസ്ഥാനത്തിന് മുതൽക്കൂട്ടാണ്. പങ്കാളിത്ത വന പരിപാലന പദ്ധതിയുടെ ഗുണഭോക്താക്കൾ വനാശ്രിത പട്ടികവർഗ വിഭാഗമാണ്. ഇവരുടെ കർമ്മ ശേഷി ഉപയോഗപ്പെടുത്തുന്നതിനൊപ്പം അവർക്ക് ഇത്തരം പ്രവർത്തനങ്ങളിലൂടെ ജീവനോപാധി ഉറപ്പാക്കാൻ ഉപകരിക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം എന്നിവയുടെ കെടുതികൾ കേരളവും നേരിടുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ വന വിസ്തൃതി ഉയർന്നു നിൽക്കുന്നത് ഗുണകരമാണ്. അത് കാർബൺ ആഗിരണം വർധിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി മലിനീകരണം തടയുന്നതിനും സഹായകരമാണ്. അവേശേഷിക്കുന്ന വനങ്ങൾക്ക് പങ്കാളിത്ത വന പരിപാലന പ്രവർത്തനങ്ങൾ വഴി സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കാലാവസ്ഥാ കെടുതികളെ ഫലപ്രദമായി നേരിടുന്നതിനും അതിജീവിക്കുന്നതിനും കരുതലോടെയുള്ള നടപടികളുമായി കേരളം മുന്നോട്ടു പോവുകയാണ്. 2021-ൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ വന പുനസ്ഥാപന നയം ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


വനസംരക്ഷണം കേവലം സർക്കാർ പരിപാടിയെന്നതിലുപരി സമൂഹത്തിന്റെയാകെ പങ്കാളിത്തമുറപ്പാക്കിയുള്ള പ്രവർത്തനമാകണം. വനം 

ഉദ്യോഗസ്ഥരും പ്രാദേശിക സമൂഹവും വനാശ്രിത സമൂഹവും ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികളും പരസ്പ്പര സൗഹൃദം വളർത്തിയെടുത്തുകൊണ്ട് നടപ്പാക്കേണ്ടതാണ് വന പരിപാലന പദ്ധതിയെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി വന സംരക്ഷണ ജീവനക്കാരായി (ബീറ്റ് ഫോറസ്റ്റ് ഓഫീസർ)നിയമിക്കപ്പെടുന്നവ‍‍ർക്കു മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറി.


വനമേഖലയിലെ കർഷകരുടെ കണ്ണീരൊപ്പാൻ കൂടി തങ്ങൾക്ക് കടമയുണ്ടെന്ന് സർവ്വീസിലേക്ക് ചുവടുവയ്ക്കുന്ന പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ മനസിലാക്കണമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പുതിയ കാലത്തിനൊപ്പം എത്തിപ്പെടാൻ കഴിയാതെ നിസഹായരായി നിൽക്കുന്ന വനാശ്രിത ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക വഴി അവർക്ക് സാമ്പത്തിക ഭദ്രതയും തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പങ്കാളിത്ത വന പരിപാലനം-25വർഷങ്ങൾ എന്നതിന്റെ മുദ്ര, അരണ്യം വന ദിന പ്രത്യേക പതിപ്പ് എന്നിവയുടെ പ്രകാശനവും ആര്യനാട് ബി.സനകന് 25000 രൂപയും മൊമെന്റോയുമടങ്ങുന്ന വനമിത്ര പുരസ്‌ക്കാരവും മന്ത്രി സമ്മാനിച്ചു.


ആനുകൂല്യങ്ങൾക്കപ്പുറം അടിസ്ഥാന സൗകര്യ വികസനവും അറിവും തൊഴിലുമാണ് ആദിവാസി കുടുംബങ്ങൾക്ക് ആവശ്യമെന്ന് പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് ഉപഹാരം കൈമാറിക്കൊണ്ട് പട്ടികജാതി-പട്ടിക വർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പു മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. പ്രദേശത്തിന്റെയും ആദിവാസി സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും ഉന്നമനത്തിനായി പുതുതായി സർവ്വീസിലെത്തുന്നവർ പ്രവർത്തിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.


പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ വ്യക്തിജീവിതത്തിലും സാമൂഹ്യ ജീവിതത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ തങ്ങളുടെ സമൂഹത്തിനും ഗൂണപ്രദമാകണമെന്ന് ചടങ്ങിൽ കാവുകൾക്കുള്ള ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് കാവുകളുടെ (കരിക്കകം അറപ്പുരവിളാകം സർപ്പക്കാവ്, കല്ലറ മാടൻനട ദേവീക്ഷേത്രം, വാവുക്കോണം ദേവിക്ഷേത്രം നാഗരുകാവ്,മാറനല്ലൂർ തേരിക്കുന്നം നാഗരുകാവ്,മുദാക്കൽ കൊച്ചുവിളാകം മാടൻ തമ്പുരാൻ) സംരക്ഷണത്തിനുള്ള ഒരു ലക്ഷം രൂപ വീതമുള്ള ധനസഹായ വിതരണം മന്ത്രിയിൽ നിന്ന് കാവ് പ്രതിനിധികൾ ഏറ്റുവാങ്ങി. മന്ത്രിമാരായ വി.ശിവൻകുട്ടി,ജി.ആർ.അനിൽ,മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ പട്ടികജാതി പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്ത്, കൗൺസിലർ പാളയം രാജൻ എന്നിവർ ആശംസകളർപ്പിച്ചു.


ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗ്, പിസിസിഎഫ്മാരായ പ്രകൃതി ശ്രീവാസ്തവ, ഡി.ജയപ്രസാദ്,നോയൽ തോമസ്,എപിസിസിഎഫ്മാരായ രാജേഷ് രവീന്ദ്രൻ,പ്രമോദ് ജി.കൃഷ്ണൻ, തുടങ്ങിയവരും വനം വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരും ജീവനക്കാരും സംബന്ധിച്ചു.


ഭരണ വിഭാഗം എപിസിസിഎഫ് ഡോ.പി.പുകഴേന്തി റിപ്പോർട്ട് അവതരണം നടത്തി. വനം വകുപ്പു മേധാവി ബെന്നിച്ചൻ തോമസ് സ്വാഗതവും സോഷ്യൽ ഫോറസ്ട്രി വിഭാഗം പിസിസിഎഫ് ഇ.പ്രദീപ്കുമാർ കൃതജ്ഞതയുമർപ്പിച്ചു.