മൃഗങ്ങളുടെ വേനല്‍ക്കാല പരിചരണം: പത്തനംതിട്ട ജില്ല മൃഗ സംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍
വേനല്‍ക്കാലത്ത് മൃഗങ്ങളെ പരിചരിക്കാൻ പത്തനംതിട്ട ജില്ല മൃഗ സംരക്ഷണ വകുപ്പ് നൽകുന്ന നിര്‍ദ്ദേശങ്ങള്‍:
വെയില്‍ ഏല്‍ക്കുന്ന വിധത്തില്‍ തുറസിടങ്ങളില്‍ കെട്ടിയിടുന്ന കന്നുകാലികള്‍ക്ക് സൂര്യതാപമേല്‍ക്കാന്‍ സാധ്യതയേറെയായതിനാല്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയുള്ള സമയങ്ങില്‍ കന്നുകാലികളെ തൊഴുത്തിലോ തണലുള്ള ഇടങ്ങളിലോ മാത്രം കെട്ടിയിടാന്‍ ശ്രദ്ധിക്കുക.
വലിയ വളര്‍ത്തുമൃഗങ്ങള്‍ക്ക് നിര്‍ബാധം കുടിക്കുന്നതിനുള്ള ശുദ്ധജലം ലഭ്യമാണെന്ന് ഉറപ്പാക്കണം.തൊഴുത്തുകളില്‍ വായു സഞ്ചാരം ഉറപ്പാക്കുക, ആവശ്യമെങ്കില്‍ ഫാനുകള്‍ സ്ഥാപിക്കുക. മേല്‍ക്കൂരയ്ക്ക് മുകളില്‍ പച്ചക്കറി പന്തല്‍/ സ്പ്രിങ്ക്‌ളര്‍/നനച്ച ചാക്കിടുന്നത് ഉത്തമം.
പകല്‍ സമയം ധാരാളം പച്ചപ്പുല്ല് ലഭ്യമാക്കണം. കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോല്‍ രാത്രിയിലുമായി ക്രമപ്പെടുത്തുക.
ധാതുലവണ മിശ്രിതം, അപ്പക്കാരം വിറ്റാമിന്‍ എ, ഉപ്പ്, പ്രോബയോട്ടിക്‌സ് എന്നിവ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തണം. തളര്‍ച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായില്‍ നിന്നും നുരയും പതയും വരുക, വായ തുറന്ന ശ്വസനം, പൊളളിയ പാടുകള്‍ എന്നിങ്ങനെ സൂര്യതാപത്തിന്റെയോ സൂര്യാഘാതത്തിന്റെയോ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാലുടന്‍ വിദഗ്ദ്ധ ചികിത്സ തേടണം.കന്നുകാലികള്‍ക്കു സൂര്യതാപമേറ്റെന്നു വ്യക്തമായാല്‍ വെള്ളം നനച്ചു നന്നായി തുടയ്ക്കണം. കുടിക്കാന്‍ ധാരാളം വെള്ളം നല്‍കണം. തുടര്‍ന്ന് കഴിയുന്നത്ര വേഗത്തില്‍ മൃഗാശുപത്രിയില്‍ ചികിത്സ ലഭ്യമാക്കണം.അകിടുവീക്കവും ദഹനക്കേടും വയറിളക്കവും സാധാരണയായി കണ്ടുവരുന്ന വേനല്‍ക്കാല രോഗങ്ങളാണെന്നു ഓര്‍മ്മിക്കുക.ബാഹ്യ പരാദങ്ങളായ പട്ടുണ്ണി, ചെള്ള്, പേന്‍, ഈച്ച മുതലായവ പരത്തുന്ന മാരകഗോഗങ്ങളായ തൈലേറിയാസിസ്, അനാപ്ലാസ്‌മോസിസ്, ബബീസിയോസിസ് എന്നിവ ഈ കാലത്തു കൂടുതലായി കാണപ്പെടാം.
അരുമകളായ നായകള്‍, പൂച്ചകള്‍, കിളികള്‍ തുടങ്ങിയവയ്ക്കു ശുദ്ധമായ കുടിവെള്ളവും പ്രോബയോട്ടിക്‌സും നല്‍കാന്‍ ശ്രദ്ധിക്കുക. വളർത്തുമൃഗങ്ങളുമായുള്ള യാത്രകള്‍ കഴിവതും രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തുക.