മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടല്‍; കുടിവെള്ളം ലഭിക്കുന്ന സന്തോഷത്തില്‍ ഇരവിപേരൂരുകാര്‍

post

ആഴ്ചയില്‍ മൂന്ന് ദിവസം കുടിവെള്ളം സുലഭമായി ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇരവിപേരൂര്‍ നിവാസികള്‍. രണ്ടാഴ്ചയില്‍ ഒരിക്കലാണ് ഇവിടെ ജലവിതരണം നടന്നിരുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇതില്‍ നിന്നും ഒരു മാറ്റമാണ് സംസ്ഥാന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണം ചെയ്ത തോട്ടപ്പുഴ ബൂസ്റ്റര്‍ പമ്പ് ഹൗസിലൂടെയും കോഴിമല കുടിവെള്ള പദ്ധതിയിലൂടെയും സാധ്യമാകുന്നത്.

ആറന്മുള നിയോജകമണ്ഡലത്തിലെ ഇരവിപേരൂര്‍, കോയിപ്പുറം, തോട്ടപ്പുഴശേരി ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ക്ക് നാലു കോടി രൂപയാണ് 2020-21 സംസ്ഥാന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ ലഭിച്ചത്. ഇതില്‍ തോട്ടപ്പുഴ ബൂസ്റ്റര്‍ പമ്പ് ഹൗസിന്റെ പുനരുദ്ധാരണത്തിനും കോഴിമല കോളനിയിലേക്കുള്ള 3.804 കിമി പൈപ്പ് ലൈന്‍ നീട്ടി സ്ഥാപിക്കുന്നതിനും 99.69 ലക്ഷം രൂപയുടെ പ്രവര്‍ത്തികളാണ് പൂര്‍ത്തീകരിച്ചത്.

ഇരവിപേരൂര്‍ ഗ്രാമീണകുടിവെള്ള പദ്ധതിയുടെ ഭാഗമായി ഇരവിപേരൂര്‍ പ്രയാറ്റ് കടവിലുള്ള ഇന്‍ടേക്ക് പമ്പ് ഹൗസില്‍നിന്നും ജലം പമ്പ് ചെയ്തു മൈലാടുമ്പാറയിലുള്ള രണ്ട് ലക്ഷം ലിറ്റര്‍ ഭൂതല സംഭരണിയില്‍ ശേഖരിക്കുകയും തുടര്‍ന്ന് ജലം ഗ്രാവിറ്റിയില്‍ തോട്ടപ്പുഴ ബൂസ്റ്റര്‍ പമ്പ് ഹൗസിലുള്ള ഒരു ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല സംഭരണിയില്‍ സംഭരിക്കുകയും ഇവിടെ നിന്നും പമ്പ് ചെയ്തു നന്നൂര്‍ ഉള്ള ഒരു ലക്ഷം ലിറ്റര്‍ ഭൂതല സംഭരണിയിലേക്കും 1.5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഇലഞ്ഞിമോടിയിലുള്ള ടാങ്കിലേക്കും വ്യത്യസ്ത പമ്പ്സെറ്റ് ഉപയോഗിച്ച് പമ്പ് ചെയുകയായിരുന്നു. ഇരവിപേരൂര്‍ ഇന്‍ടേക്ക് പമ്പ് ഹൗസില്‍ നിന്നും മയിലാടുംപാറ ടാങ്കില്‍ എത്തുന്ന ജലം പുറമറ്റം പഞ്ചായത്തിലെ ആറു വാര്‍ഡുകളിലേക്ക് വിതരണം നടത്തിയിരുന്നതിനാല്‍ 10 ദിവസത്തില്‍ ഒരിക്കലാണ് ഇരവിപേരൂരില്‍ ജലവിതരണം നടന്നിരുന്നത്.

ജല്‍ജീവന്‍മിഷന്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഇരവിപേരൂര്‍ പ്രയാറ്റ് കടവ് ഇന്‍ടേക്ക് പമ്പ്ഹൗസില്‍ പുതിയ പമ്പ്സെറ്റ് സ്ഥാപിച്ചു. പ്രയാറ്റ് കടവില്‍നിന്നും മൂന്നു കിലോമീറ്റര്‍ നീളത്തില്‍ പുതിയ 200 എംഎം ഡിഐ കെ9 പമ്പിംഗ് മെയിന്‍ തോട്ടപ്പുഴ വരെ സ്ഥാപിക്കുകയും ഒപ്പം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 400 ഗാര്‍ഹികകണക്ഷനുകളും നല്‍കി.

വള്ളംകുളം-തോട്ടപ്പുഴ, നന്നൂര്‍-പുത്തന്‍പറമ്പ് റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ നിര്‍മിക്കുന്നതിനു മുന്‍പ് ഈ റോഡുകളില്‍ ഉള്ള 40 വര്‍ഷത്തോളം പഴക്കം വരുന്ന എസി പൈപ്പ്‌ലൈനുകള്‍ ഉള്‍പ്പെടെ മാറ്റി സ്ഥാപിക്കണം എന്ന സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജലജീവന്‍ മിഷന്‍ രണ്ടാം ഘട്ടത്തില്‍ ഈ പദ്ധതി ഉള്‍പ്പെടുത്തി. തോട്ടപ്പുഴ മുതല്‍ നന്നൂര്‍ ടാങ്കു വരെ പുതിയതായി 150 എംഎം ഡിഐ പമ്പിംഗ് മെയിന്‍ സ്ഥാപിക്കുകയും ഈ പമ്പിംഗ് മെയിന്‍ തോട്ടപ്പുഴ ജംഗ്ഷനില്‍ വച്ച് ഇന്‍ടേക്ക് പമ്പ് ഹൗസില്‍ നിന്നുള്ള 200 എംഎം ഡിഐ ലൈനുമായി ഇന്റര്‍കണക്ഷന്‍ നല്‍കുകയും ചെയ്തു. ഇതിലൂടെ ഇരവിപേരൂര്‍ പ്രയാറ്റുകടവിലുള്ള ഇന്‍ടേക്ക് പമ്പ്ഹൗസില്‍നിന്നും നേരിട്ട് വെള്ളം നന്നൂര്‍ ടാങ്കില്‍ എത്തിക്കാന്‍ സാധിച്ചു.

ഈ പദ്ധതിയിലൂടെ ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്തിലെ 1,11, 12, 13, 14, 15, 16, 17 വാര്‍ഡുകളിലായി 20 കിലോ മീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് പുതിയതായി 445 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കി. ജല ലഭ്യത കുറഞ്ഞ പഴയ 350 കണക്ഷനുകള്‍ പുതിയ ലൈനിലേക്ക് മാറ്റുകയും ചെയ്തു. നാല്, അഞ്ച് വാര്‍ഡുകളിലായി ജല ലഭ്യത കുറവായിരുന്ന പൈപ്പ് ലൈനുകള്‍ പുതിയ വ്യാസം കൂടിയ പൈപ്പ് ലൈനുകളുമായി ഇന്റര്‍ കണക്റ്റ് ചെയ്ത് ഈ വാര്‍ഡുകളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആഴ്ചയില്‍ മൂന്നു ദിവസം കുടിവെള്ളം എത്തിച്ചു. ഈ പദ്ധതിക്ക് മുന്‍പ് ഈ പ്രദേശങ്ങളിലെ ജല വിതരണം രണ്ടാഴ്ചയിലൊരിക്കലായിരുന്നു. ജല ജീവന്‍ മിഷന്‍ വഴി 6.59 കോടി രൂപാ വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഇതിന്റെ ഭാഗമായി പൈപ്പ് ലൈന്‍ സ്ഥാപിച്ച തോട്ടപ്പുഴ, വള്ളംകുളം, നന്നൂര്‍ പുത്തന്‍പറമ്പില്‍ റോഡുകള്‍ പുനഃസ്ഥാപിച്ചു.

സംസ്ഥാന പദ്ധതി പ്രകാരം കോഴിമല പ്രദേശത്ത് സ്ഥാപിച്ച പൈപ്പ് ലൈനിലൂടെ കോഴിമല കോളനി പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തിയുടെ എസ്റ്റിമേറ്റ് തയാറാക്കി പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.