വേനലവധിക്കാലത്ത് വിദ്യാർത്ഥികൾക്കുള്ള അരിവിതരണത്തിന് തുടക്കം

post

സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണ പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്ക് അഞ്ച് കിലോ അരി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ബീമ പള്ളി യു.പി.എസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. സ്‌കൂൾ ഉച്ച ഭക്ഷണ പരിപാടിയിൽ കേരളം രാജ്യത്തിനാകെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.

സാർവത്രികമായും സൗജന്യമായും സ്‌കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് വേനലവധിക്കാലത്ത് ഭക്ഷ്യ പൊതു വിതരണ വകുപ്പുമായി സഹകരിച്ച് വിദ്യാർഥികൾക്കായി അരി വിതരണം ചെയ്യുന്നത്. 28 ലക്ഷത്തോളം വിദ്യാർഥികൾക്ക് അഞ്ച് കിലോ അരി വീതം നൽകും. ഇതിന്റെ ചെലവുകൾക്കായി സംസ്ഥാന വിഹിതത്തിൽ നിന്ന് 71.86 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. മധ്യവേനൽ അവധിക്കായി സ്‌കൂളുകൾ അടക്കുന്നതിന് മുമ്പ് അരി വിതരണം പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.


അധ്യയന വർഷത്തിന് മുമ്പ് തന്നെ പാഠപുസ്തകം വിതരണം ചെയ്യാനും യൂണിഫോം കുട്ടികൾക്ക് എത്തിക്കുന്നതിനും കഴിഞ്ഞു. അടിസ്ഥാന സൗകര്യത്തോടൊപ്പം അക്കാദമിക മികവിനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കുന്നത്. വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണവും അക്കാദമിക മികവും അദ്ധ്യാപകരുടെയും എസ് എം സിയുടെയും കൂട്ടുത്തുരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ബീമ പള്ളി യു.പി. എസിനെ മോഡൽ സ്‌കൂളാക്കി ഉയർത്തുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.