താനൂർ ഒട്ടുമ്പുറം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് നാടിനു സമർപ്പിച്ചു

post

സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുൻകൈയെടുത്ത് താനൂർ ഒട്ടുംപുറം തൂവൽതീരത്ത് തയ്യാറാക്കിയ ഫ്ലോട്ടിങ് ബ്രിഡ്ജ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരി കാരണം ടൂറിസം മേഖല നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളിൽ തളരാതെ ആസൂത്രിതമായ പദ്ധതികൾ ആവിഷ്‌കരിച്ച് സർക്കാർ മുന്നോട്ടു പോകുമെന്ന് മന്ത്രി പറഞ്ഞു. സ്‌പോർട്‌സ്, വഖഫ്, റെയിൽവേ വകുപ്പുമന്ത്രി വി അബ്ദുറഹിമാൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ തീരദേശമേഖലയിൽ വലിയതോതിലുള്ള ടൂറിസം സാധ്യതകൾ കൈവരുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. സാഹസിക ടൂറിസത്തിന്റെ ഭാഗമായി കായിക വിനോദങ്ങൾ കൂടി ഒട്ടുംപുറം തൂവൽതീരത്ത് ഒരുക്കുമെന്നും മൂന്നു വർഷത്തിനകം ജില്ലയിലെ മികച്ച ടൂറിസം കേന്ദ്രമാക്കി ഒട്ടുംപുറത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

കടലിൽ 100 മീറ്ററോളം കാൽനടയായി സവാരി ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ പത്ത് മുതൽ വൈകീട്ട് 6.45 വരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശന ഫീസ്. സുരക്ഷാ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും ലൈഫ്ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവും ഇതിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.

ഫൈബർ എച്ച്.ഡി.പി.ഇ വിദേശനിർമിത പാലത്തിൽ ഇന്റർലോക്ക് കട്ടകളുടെ മാതൃകയിൽ ലോക്ക് ചെയ്ത് അടുക്കിവെച്ചാണ് കടൽപരപ്പിന് മുകളിൽ യാത്ര ചെയ്യാനുള്ള പാലം സജ്ജീകരിച്ചിരിക്കുന്നത്. മൂന്നു മീറ്റർ വീതിയിൽ രണ്ടുഭാഗത്തും സ്റ്റീൽ കൈവരികളോടെ നിർമിച്ചിട്ടുള്ള പാതയുടെ അവസാന ഭാഗത്ത് 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയിലുമാണ് ഒഴുകുന്ന സൈറ്റ് സീയിങ് പ്ലാറ്റ്‌ഫോമും നിർമിച്ചിട്ടുള്ളത്.