ജില്ല ജയിൽ കെട്ടിടത്തിന്റെ നിർമാണം നാലു മാസത്തിനുള്ളിൽ പൂർത്തിയാകും -മന്ത്രി ജി സുധാകരൻ
ആലപ്പുഴ :ജില്ല ജയിൽ കെട്ടിടത്തിന്റെ നിർമാണം നാലു മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ. ജില്ല ജയിലിൽ ജയിൽ ക്ഷേമദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിൽ കെട്ടിടം പൂർത്തിയാകുന്നതോടു കൂടി ഉദ്യോഗസ്ഥർക്കും അന്തേവാസികൾക്കും കുറച്ചു കൂടി സൗകര്യങ്ങൾ ലഭിക്കും. ജയിലിൽ ആരും കുറ്റവാളികളല്ല, മറിച്ച് എല്ലാവരും അന്തേവാസികൾ മാത്രമാണ്. ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കില്ല എന്നത് മാറ്റി വെച്ചാൽ എല്ലാ അവകാശങ്ങളുമുള്ള പൗരന്മാരാണ് അവിടെയുള്ളത്. നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ജയില്‍ അന്തേവാസികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനും സാന്മാര്‍ഗിക കഴിവുകളെ വളര്‍ത്തിയെടുത്ത് മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരും ജയില്‍ വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ജയില്‍ ക്ഷേമ ദിനാഘോഷച്ചടങ്ങില്‍ ആലപ്പുഴ നഗരസഭാധ്യക്ഷന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. തൊഴിൽ പരിശീലനം ലഭിച്ച അന്തേവാസികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ പൊലീസ് മേധാവി കെ.എം. ടോമി നിര്‍വ്വഹിച്ചു . പ്രിസണ്‍സ് (ദക്ഷിണമേഖല) ഡിഐജി പി. അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാംഗം എ.എം. നൗഫല്‍, ജില്ല ജയില്‍ സൂപ്രണ്ട് സാജന്‍ ആര്. ജില്ല പ്രൊബേഷൻ ഓഫീസര്‍ പി. ബിജു, അസി. പ്രിസണ്‍ ഓഫീസര്‍ കെ.എം. പ്രവീണ്‍കുമാര്‍, ആര്.എസ്.ഇ.ടി.ഐ ഡയറക്ടര്‍ പ്രവീണ്‍ എം. നായര്‍, സ്നേഹതീരം ഡയറക്ടര്‍ ഉമ്മച്ചന്‍ പി. ചക്കുപുരയ്ക്കല്‍, അസി. സൂപ്രണ്ട് അശോക് കുമാര്‍ പി.ബി എന്നിവര്‍ പ്രസംഗിച്ചു. സിനിമാ- സീരിയല്‍ താരം മിഥുല സെബാസ്റ്റ്യന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.