രാജാംപാറ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു
പത്തനംതിട്ട റാന്നി വനം ഡിവിഷനില്‍ പുതിയതായി നിര്‍മിച്ച രാജാംപാറ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടത്തിന്റെയും ഡോര്‍മറ്ററിയുടെയും ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. റാന്നിയില്‍ അടുത്തിടെ കടുവയുടെ സാന്നിധ്യം ഉണ്ടായ പ്രദേശങ്ങളില്‍ 24 മണിക്കൂറും പരിശോധന നടത്തുന്നതിനും ജനങ്ങളുടെ ഭീതി അകറ്റുവാനും വനംവകുപ്പിന്റെ 25 അംഗങ്ങള്‍ അടങ്ങുന്ന സ്പെഷ്യല്‍ സ്‌ക്വാഡിനെ സജ്ജമാക്കിയതായി മന്ത്രി പറഞ്ഞു. കടുവയെ കണ്ടെത്തുന്നതിനായി ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന നടന്നു വരുന്നു. കൂടും ഒരുക്കിയിട്ടുണ്ട്. ജനങ്ങളൊടൊപ്പം ചേര്‍ന്ന് സ്‌ക്വാഡ് പ്രവര്‍ത്തിക്കും.
ജനങ്ങളുടെ ജീവനോടൊപ്പം അവരുടെ കൃഷിയിടങ്ങള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടി വനംവകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ നടന്നു വരുന്നു. വനം വകുപ്പിനെ കൂടുതല്‍ ജനസൗഹാര്‍ദമായി മാറ്റിയെടുക്കാൻ ആണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനങ്ങളുടെ പരാതികള്‍ സഹായാനുഭൂതിയോടെ കേട്ട് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണം. വനംവകുപ്പ് 24 മണിക്കൂറും ഒരു ദ്രുതകര്‍മ സേനയെ പോലെ പ്രവര്‍ത്തിക്കേണ്ട വകുപ്പാണ്. ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുക എന്ന ബാധ്യത സര്‍ക്കാരിനുണ്ട്. ഇതിന്റെ ഭാഗമായാണ് ഫോറസ്റ്റ് സ്റ്റേഷനുകള്‍ നവീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
റാന്നിയിലെ ആകെയുള്ള ഒന്‍പത് സ്റ്റേഷനുകളില്‍ ആറെണ്ണം നവീകരിച്ചു. ബാക്കിയുള്ളവയുടെ നവീകരണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. വന്യജീവി ആക്രമണത്തില്‍ നാശനഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് മന്ത്രി നഷ്ടപരിഹാരം വിതരണം ചെയ്തു. റാന്നിയില്‍ വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിട്ടാണ് മുന്നോട്ടുപോകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, വൈസ് പ്രസിഡന്റ് പി.എസ്. സുജ, റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് നോയല്‍ തോമസ്, സതേണ്‍ സര്‍ക്കിള്‍ കൊല്ലം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വറ്റര്‍ സഞ്ജയന്‍ കുമാര്‍, റാന്നി ഡിഎഫ്ഒ പി.കെ. ജയകുമാര്‍ ശര്‍മ്മ, കോന്നി ഡിഎഫ്ഒ ആയുഷ് കുമാര്‍കോറി തുടങ്ങിയവര്‍ പങ്കെടുത്തു.