ഹയർ സെക്കണ്ടറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയ ശതമാനം 82.95

post

*വൊക്കേഷണൽ ഹയർ സെക്കണ്ടറി വിജയ ശതമാനം 78.39

സംസ്ഥാന ഹയർസെക്കണ്ടറി പരീക്ഷയിൽ 82.95ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടയിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2028 സ്‌കൂളുകളിലായി സ്‌കൂൾ ഗോയിംഗ് റഗുലർ വിഭാഗത്തിൽ 3,76,135 പേർ പരീക്ഷയെഴുതിയതിൽ 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. ഒന്നാം വർഷ പരീക്ഷയുടെ സ്‌കോറുകൾ കൂടി കണക്കിലെടുത്താണ് പരീക്ഷ ഫലം നിർണയിച്ചത്. ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾക്ക് ഇരട്ട മൂല്യ നിർണയ രീതിയാണ് അവലംബിച്ചത്. റഗുലർ സ്‌കൂൾ ഗോയിംഗ് വിഭാഗത്തിൽ 33,815 വിദ്യാർത്ഥികൾ A പ്ലസ് ഗ്രേഡിനർഹത നേടി. 87.55 ശതമാനം വിജയം നേടി എറണാകുളം ജില്ല ഒന്നാമതെത്തി. പത്തനംതിട്ട ജില്ലക്കാണ് ഏറ്റവും കുറവ് വിജയശതമാനം, 76.59. 71 വിദ്യാർത്ഥികൾ 1200 ൽ 1200 മാർക്കും നേടിയപ്പോൾ നൂറ് ശതമാനം വിജയം നേടിയ 77 സ്‌കൂളുകളാണുള്ളത്.

പട്ടികജാതി വിഭാഗത്തിൽ 60.87 ശതമാനവും, പട്ടികവർഗ വിഭാഗത്തിൽ 57.1 7 ശതമാനവും, ഒഇസി വിഭാഗത്തിൽ 73.57 ശതമാനവും, ഒ ബി സി വിഭാഗത്തിൽ 84.65 ശതമാനവും, ജനറൽ വിഭാഗത്തിൽ 90.4 ശതമാനം വിദ്യാർത്ഥികളും ഉപരി പഠനത്തിന് യോഗ്യത നേടി

ടെക്നിക്കൽ സ്ട്രീമിൽ 75.3, ആർട്ട് സ്ട്രീം 89.6, സ്‌കോൾ കേരള 48.73, പ്രൈവറ്റ് കമ്പാർട്ട്മെന്റൽ 31.25 എന്നിങ്ങനെയാണ് വിജയശതമാനം.

വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ ആകെ പരീക്ഷയെഴുതിയ 28495 വിദ്യാർത്ഥികളിൽ 22338 പേർ വിജയിച്ചു. പ്രൈവറ്റായി പരീക്ഷയെഴുതിയ 1568 പേരിൽ 767 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 389 തൊഴിലധിഷ്ഠിത ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കും മുൻ പരീക്ഷകളിൽ യോഗ്യത നേടാത്തവർക്കുമാണ് പരീക്ഷ നടത്തിയത്. 373 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 12 ഗവൺമെന്റ് സ്‌കൂളുകളും 8 എയ്ഡഡ് സ്‌കൂളുകളും നൂറ് ശതമാനം വിജയം നേടി. 83.63 ശതമാനത്തോടെ വയനാട് ജില്ല മുന്നിലെത്തി. 64.48 വിജയ ശതമാനമുള്ള പത്തനംതിട്ട ജില്ലയ്ക്കാണ് കുറഞ്ഞ വിജയ ശതമാനം.

പട്ടികജാതി വിഭാഗത്തിൽ 66.17 ശതമാനവും, പട്ടികവർഗ വിഭാഗത്തിൽ 64.84 ശതമാനവും, ഒഇസി വിഭാഗത്തിൽ 71.37 ശതമാനവും, ഒ ബി സി വിഭാഗത്തിൽ 79.31 ശതമാനവും, ജനറൽ വിഭാഗത്തിൽ 83.72 ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.