സമഗ്ര കുടിവെള്ള പഞ്ചായത്തായി മാറാനൊരുങ്ങി കൊറ്റനാട് പഞ്ചായത്ത്

post

സമഗ്ര കുടിവെള്ള പഞ്ചായത്തായി മാറാനൊരുങ്ങി പത്തനംതിട്ട ജില്ലയിലെ കൊറ്റനാട് പഞ്ചായത്ത്. കൊറ്റനാട് പഞ്ചായത്തിലെ കുടിവെള്ള വിതരണ പൈപ്പുകളുടെ ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞതായി അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ അറിയിച്ചു. കൊറ്റനാട് പഞ്ചായത്തിന്റെ സമസ്ത മേഖലയിലും ജല്‍ജീവന്‍ പദ്ധതി വഴി കുടിവെള്ളം എത്തിക്കുന്നതിനായി 18.7 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. രണ്ട് പേരാണ് കരാര്‍ ക്വാട്ട് ചെയ്തിട്ടുള്ളത്. 4706 വീടുകളില്‍ കണക്ഷന്‍ നല്‍കാനാകും.

വാധ്യാര്‍ മലയിലേത് ഉള്‍പ്പെടെ നിലവിലെ രണ്ട് ടാങ്കുകളില്‍ നിന്നും ആണ് ജലവിതരണം സാധ്യമാക്കുക. അങ്ങാടി - കൊറ്റനാട് സമഗ്ര കുടിവെള്ള പദ്ധതി വഴിയാണ് ഇവിടെയൊക്കെ കുടിവെള്ളം എത്തിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള കിണറിന്റെ നിര്‍മാണം ടെന്‍ഡര്‍ ചെയ്തു കഴിഞ്ഞു. എന്നാല്‍, ഈ കിണറുകളില്‍ വെള്ളം കിട്ടുമോ എന്ന് നാട്ടുകാരുടെ ആശങ്ക വാട്ടര്‍ അതോറിറ്റി പ്രൊജക്റ്റ് വിഭാഗം പഠിച്ചുകൊണ്ടിരിക്കുകയാണ്. വഴി ലഭ്യമാക്കിയാല്‍ പള്ളിക്കയത്തിന് സമീപത്തേക്ക് കിണര്‍ മാറ്റാനും ആലോചനയുണ്ട്. ഇനിയുള്ളത് പ്ലാന്റിന്റെ നിര്‍മാണമാണ്. ഇതിന്റെ നടപടികള്‍ അവസാനഘട്ടത്തിലാണ്. അടുത്തമാസത്തോടെ പ്ലാന്റ് നിര്‍മാണം ടെന്‍ഡര്‍ ചെയ്യാനാകും. അങ്ങാടി കുടിവെള്ള പദ്ധതി പൂര്‍ത്തിയാകുന്നതോടെ രണ്ട് പഞ്ചായത്തിലെയും എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളമെത്തിക്കാനാകും. ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് അനുസൃതമായി ടാങ്കിന്റെയും കിണറിന്റെയും നിര്‍മാണവും നടത്താനാണ് ആലോചിക്കുന്നത്.

കൊറ്റനാട് പഞ്ചായത്തില്‍ നദികളോ പ്രധാന ജലസ്രോതസുകളോ ഇല്ല. അതിനാല്‍ തന്നെ ഇവിടുത്തെ കുടിവെള്ള വിതരണ പദ്ധതി വലിയ പ്രതിസന്ധിയിലും ആയിരുന്നു. ഈ സാഹചര്യത്തിലാണ് അങ്ങാടി പഞ്ചായത്തിനെ കൂടെ സഹകരിപ്പിച്ച് പമ്പാനദിയുടെ തീരത്ത് കിണര്‍ നിര്‍മിച്ച് വെള്ളം ശേഖരിച്ച് ട്രീറ്റ്മെന്റ് പ്ലാന്റില്‍ ശുദ്ധീകരിച്ച് രണ്ടു പഞ്ചായത്തുകളിലും നിര്‍മിച്ചിരിക്കുന്ന വിവിധ ടാങ്കുകളില്‍ എത്തിച്ച് ജലവിതരണം ചെയ്യുന്നത്.