കരുതലും കൈത്താങ്ങുമായി സർക്കാർ; എൻഡോസൾഫാൻ ദുരിതബാധിതർക്ക് സാന്ത്വനമായി അദാലത്ത്

post

എൻഡോസൾഫാൻ ദുരിതബാധിതർക്ക് കരുതലും കൈത്താങ്ങുമായി' അദാലത്ത്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യമായി നൽകിയിരുന്ന മരുന്നും വാഹന സൗകര്യവും തുടർന്നും ഉറപ്പു വരുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഹൊസ്ദുർഗ് താലൂക്ക് അദാലത്തിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറയും സെക്രട്ടറി അമ്പലത്തറ കുഞ്ഞിക്കൃഷ്ണനുമാണ് ദുരിതബാധിതരുടെ സങ്കടാവസ്ഥ പരാതിയായി മന്ത്രിക്ക് അരികിലെത്തിച്ചത്.

രോഗികൾക്കുളള മരുന്നു വിതരണം മുടങ്ങരുതെന്നും രോഗികൾക്ക് ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പോകാനുള്ള വാഹനം വിട്ടു നൽകണമെന്നും മന്ത്രി ജില്ലാ മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകി. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും മന്ത്രി ജില്ലാ മെഡിക്കൽ ഓഫീസറോട് നിർദേശിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരുടെ മെഡിക്കൽ ക്യാംപ് നടത്താനും എൻഡോസൾഫാൻ ദുരിതബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുള്ള സെൽ തീരുമാനം അടിയന്തിരമായി നടപ്പിലാക്കാൻ സെൽ ചെയർമാൻ കൂടിയായ മന്ത്രി പി.എ.മുഹമ്മദ് റിയാസ് കാസർകോട് നടന്ന അദാലത്തിൽ നിർദേശം നൽകിയിരുന്നു. മെഡിക്കൽ ക്യാംപിനുള്ള സ്ഥലം ഉടൻ തീരുമാനിക്കാനും മെഡിക്കൽ ക്യാംപിന് ആവശ്യമായ ഡോക്ടർമാരെ ലഭ്യമാക്കാൻ അദാലത്തിൽ വന്ന ദുരിത ബാധിതരുടെ അപേക്ഷകൾ പരിഗണിച്ച് ആരോഗ്യ വകുപ്പിന് മന്ത്രി അഹമ്മദ് ദേവർ കോവിലും നിർദേശം നൽകിയിരുന്നു. ഇതുസംബന്ധിച്ച് മന്ത്രിമാർ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി ചർച്ച നടത്തി.

ദേശീയാരോഗ്യ ദൗത്യം വഴിയാണ് നേരത്തെ മരുന്നും വാഹന സൗകര്യവും ദുരിതബാധിതർക്ക് നൽകിയിരുന്നത്. എന്നാൽ കേന്ദ്ര ഫണ്ട് നിലച്ചതോടെ മരുന്നു വിതരണവും വാഹന സൗകര്യവും നിലയ്ക്കുകയായിരുന്നു. ഇതിനിടയിൽ 2022-23 വാർഷിക പദ്ധതിയിൽ സംസ്ഥാന സർക്കാർ ഇടപെട്ട് കാസർകോട് വികസന പാക്കേജ് മുഖേന മരുന്നിനും ചികിത്സയ്ക്കും തുക അനുവദിച്ചിരുന്നു. പുതിയ സാമ്പത്തിക വർഷത്തിലേക്ക് ആവശ്യമായ ഫണ്ടിന്റെ അനുമതിക്കായി ധനകാര്യ വകുപ്പിന്റെ അനുമതി കാത്തിരിക്കുകയായിരുന്നു. മന്ത്രി ഇടപെട്ടതോടെ വരും ദിവസം തന്നെ ഫണ്ട് ലഭ്യമാകും. കടം വാങ്ങിയും മറ്റുള്ളവർ സഹായിച്ചും ദീർഘനാൾ മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു ദുരിതബാധിതർ. ഇതിനിടയിലാണ് കരുതലും കൈത്താങ്ങുമായി സർക്കാർ വീണ്ടും ദുരിതബാധിർക്ക് സാന്ത്വനമാകുന്നത്.

എൻഡോസൾഫാൻ യോഗം ജൂണിൽ തിരുവനന്തപുരത്ത്

കാസർഗോഡ് ജില്ലയിലെ എൻഡോ സൾഫാൻ ദുരിത ബാധിതരുടെ പ്രശ്‌നങ്ങൾ ധനമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായി ചർച്ച ചെയ്യും. യോഗം ജൂണിൽ തിരുവനന്തപുരത്ത് ചേരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരേയും യോഗത്തിൽ പങ്കെടുപ്പിക്കും, സർക്കാർ തലത്തിൽ തീർപ്പുകൽപ്പിക്കേണ്ട പ്രശ്നങ്ങൾക്ക് അടിയന്തര നടപടി സ്വീകരിക്കുന്നതിനാണ് തിരുവനന്തപുരത്ത് സെൽ യോഗം ചേരുന്നത്.