ജൽശക്തി അഭിയാൻ: കേന്ദ്ര സംഘത്തിന്റെ സന്ദർശനം പൂർത്തിയായി

post

കേന്ദ്രസർക്കാരിന്റെ ക്യാച്ച് ദ റെയിൻ ക്യാമ്പയിനുമായി ബന്ധപ്പെട്ട് കേന്ദ്രസംഘത്തിന്റെ സന്ദർശനം പൂർത്തിയായി. ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ രൂപവത്കരിച്ച ജൽശക്തി അഭിയാൻ പദ്ധതിയുടെ പ്രവർത്തനം വിലയിരുത്താനാണ്‌ കേന്ദ്ര സംഘം മൂന്നു ദിവസത്തെ സന്ദർശനത്തിനായി ജില്ലയിലെത്തിയത്.

മെയ് 31, ജൂൺ ഒന്ന്, രണ്ട് തീയതികളിലായി നടത്തിയ സന്ദർശനത്തിൽ വിവിധ വകുപ്പുകൾ നടപ്പിലാക്കിയ ജില്ലയിലെ വിവിധ ജലസംരക്ഷണ പദ്ധതികൾ സംഘം നേരിട്ടുകണ്ട് വിലയിരുത്തി. ജൽശക്തി അഭിയാൻ കേന്ദ്ര നോഡൽ ഓഫീസർ രാഖേഷ് കുമാർ മീണ, ജൽശക്തി അഭിയാൻ ടെക്നിക്കൽ ഓഫീസർ ഡോ. അനുഖരൻ ഖുജുർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.

പദ്ധതികളുടെ പുരോഗതി, പദ്ധതി പൂർത്തികരണ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് കേന്ദ്ര നോഡൽ ഓഫീസർ രാഖേഷ് കുമാർ മീണ വിശദീകരിച്ചു. മഴവെള്ള സംഭരണവും പദ്ധതി പൂർത്തീകരണ വേളയിൽ നേരിടുന്ന വെല്ലുവിളികളും ഏറെ പ്രധാനപ്പെട്ടതാണെന്നും ഇത്തരം പ്രതിസന്ധികളെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കോർപ്പറേഷൻ ഓഫീസ്, മാനാഞ്ചിറ, നീലിച്ചിറ കുളം, ബോട്ടാണിക്കൽ ഗാർഡൻ അമൃത് സരോവരം പദ്ധതി, കൊയിലാണ്ടി, ഫറോക്ക് നഗരസഭ, പന്തലായനി ബ്ലോക്ക്, ഒളവണ്ണ, വടകര, മണിയൂർ, മൂടാടി, വേളം പഞ്ചായത്തുകളിലെ വിവിധ പദ്ധതികൾ സംഘം സന്ദർശിച്ചു.