കൊടിയത്തൂരിൽ ഡയാലിസിസ് മരുന്നുകൾ സൗജന്യമായി വീടുകളിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കം

post

കോഴിക്കോട് ജില്ലയിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവിൽ രജിസ്റ്റർ ചെയ്ത ഡയാലിസിസ് ചെയ്യുന്ന മുഴുവൻ കിഡ്നി രോഗികൾക്കും സൗജന്യമായി മരുന്ന് വീടുകളിലെത്തിച്ച് നൽകുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെയും ഇ - സഞ്ചീവനിയുടെയും ഉദ്ഘാടനം ഇ.ടി.മുഹമ്മദ് ബഷീർ എം.പി. നിർവഹിച്ചു. പാലിയേറ്റീവ് ഹോം കെയർ വഴി പരിചരണം നൽകുന്ന രോഗികൾക്ക് വിദഗ്ധ ഡോക്ടർമാരുമായി വീഡിയോ കോൾ വഴി വിദഗ്ധ ചികിത്സ ഉറപ്പു വരുത്തുന്ന ടെലി കൺസൽട്ടിംഗ് പദ്ധതിയാണ് ഇ - സഞ്ചീവനി.

ഗ്രാമപഞ്ചായത്തും പാലിയേറ്റീവ് അസോസിയേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ ഡയാലിസിസ് ചെയ്യുന്ന മുഴുവൻ കിഡ്നി രോഗികൾക്കും ഡയാലിസിസ് കിറ്റുകൾ നൽകും. ഇതിനായി പദ്ധതിയിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം 12 ലക്ഷം രൂപ വകയിരുത്തിയിരുന്നു. വാതിൽപ്പടി സേവനം വഴിയാണ് ഓരോരുത്തരുടെയും വീടുകളിലെത്തിക്കുന്നത്.

മരുന്ന് ഉൾപ്പെടെയുള്ള സാമഗ്രികൾ സൗജന്യമായി നൽകുന്ന പദ്ധതി രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ഏറെ ആശ്വാസമാകും. ട്യൂബ്, ഡയലൈസർ എന്നിവ ആഴ്ചയിലും ഓരോ മാസത്തിലും നൽകുന്ന ഇഞ്ചക്ഷൻ ഉൾപ്പെടെ ഒരു രോഗിക്ക് മാസം 5000 രൂപയോളമാണ് ചെലവ് വരുന്നത്. ഇതിന് പുറമെ കഴിക്കുന്ന മരുന്നുകൾ ലാേക്കൽ പർച്ചേഴ്സ് വഴി ലഭ്യമാക്കുന്നുമുണ്ട്.

പരിപാടിയിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. നാസർ എസ്റ്റേറ്റ് മുക്ക്, സി.പി.ചെറിയ മുഹമ്മദ്, സുഹ്റ വെള്ളങ്ങോട്ട്, ആയിഷ ചേലപ്പുറത്ത്, എം.ടി. റിയാസ്, ഫസൽ കൊടിയത്തൂർ, ടി.കെ.അബൂബക്കർ ,കെ.പി.അബ്ദുറഹിമാൻ, എം. സിറാജുദ്ധീൻ, ബഷീർ പുതിയോട്ടിൽ, എം.എ.അബ്ദുറഹിമാൻ, കെ.വി. അബ്ദുറഹിമാൻ, കെ.ടി.മൻസൂർ, എ എം നൗഷാദ്, ഡോക്ടർ ബിന്ദു, പി.എം.നാസർ, ഷംസുദ്ദീൻ ചെറുവാടി തുടങ്ങിയവർ പങ്കെടുത്തു.