കോവിഡ് 19: കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

post

തിരുവനന്തപുരം : കോവിഡ്19 രോഗവ്യാപനം തടയുന്നതിനായി കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 31 വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 31 ന് ശേഷം എന്തുവേണമെന്ന് ആ ഘട്ടത്തില്‍ തീരുമാനിക്കും. അവശ്യവസ്തുക്കള്‍, മരുന്ന് എന്നിവയുടെ ലഭ്യത ഉറപ്പാക്കും. സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കും. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ ബസുകളും ഓടില്ല. ഓട്ടോ, ടാക്സികള്‍ എന്നിവ നിയന്ത്രങ്ങള്‍ക്ക് വിധേയമായി സര്‍വീസ് നടത്തും. സ്വകാര്യവാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ല. മെഡിക്കല്‍ സ്റ്റോറുകള്‍ ഒഴികെയുള്ള അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയാകും പ്രവര്‍ത്തിക്കുക. കാസര്‍കോട് ജില്ലയില്‍ ഇത്തരം കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കും. മറ്റു കടകള്‍ അടച്ചിടണം. ബാങ്കുകള്‍ ഉച്ചയ്ക്ക് രണ്ടുവരെ പ്രവര്‍ത്തിക്കുന്നരീതിയില്‍ ക്രമീകരിക്കും. എല്‍.പി.ജി വിതരണത്തിനും പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനത്തിനും തടസ്സമുണ്ടാകില്ല. കേരളത്തിലെ എല്ലാ ആശുപത്രികളും പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ ആവശ്യമായ ക്രമീകരണങ്ങളോടെ പ്രവര്‍ത്തിക്കും. ഈ ഘട്ടത്തില്‍ അത്യാവശ്യമുള്ള ഉദ്യോഗസ്ഥര്‍ മാത്രം ഓഫീസില്‍ എത്തും. സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും ക്രമീകരിക്കും. ആരാധനാലയങ്ങളില്‍ ആളുകൂടുന്ന ചടങ്ങുകളെല്ലാം നിര്‍ത്തും. റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഹോം ഡെലിവറി അനുവദിക്കും. ആളുകള്‍ വലിയ തോതില്‍ പുറത്തിറങ്ങാതിരിക്കുകയാണ് ഉത്തമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെള്ളം, വൈദ്യുതി, ടെലിഫോണ്‍, അവശ്യ ഭക്ഷ്യവസ്തുക്കള്‍, മരുന്ന് എന്നിവ തടസമില്ലാതെ ജനങ്ങള്‍ക്ക് ലഭിക്കും.

കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ കര്‍ക്കശമായ നടപടി സ്വീകരിക്കും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റും കനത്ത പിഴയുമുണ്ടാവും. ഭരണസംവിധാനത്തിന്റെ ഭാഗത്ത് നിന്ന് കര്‍ക്കശ നിരീക്ഷണവും ഇടപെടലും നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് പതിനാലു ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമാണ്. കോവിഡ് വൈറസ് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച ശക്തമായ നടപടികള്‍ക്കൊപ്പമാണ് സംസ്ഥാനം. ഇതിനാവശ്യമായ നടപടി ജില്ലാ കളക്ടര്‍മാര്‍ സ്വീകരിക്കും.

അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക താമസസൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ വൈദ്യപരിശോധനയ്ക്കും ഭക്ഷണത്തിനും നടപടി സ്വീകരിക്കും. തൊഴിലില്ലാത്ത അവസ്ഥയില്‍ അവര്‍ പ്രയാസപ്പെടാന്‍ പാടില്ല. അതിഥിത്തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്ന കരാറുകാരും തൊഴിലുടമകളും സര്‍ക്കാര്‍ പ്രവര്‍ത്തനവുമായി അവരെ എങ്ങനെ സഹകരിപ്പിക്കാമെന്നത് ജില്ലാ അടിസ്ഥാനത്തില്‍ പരിശോധിക്കും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ യാത്രചെയ്യുന്നത് കര്‍ക്കശമായി തടയും. ടെലികോം സേവനദാതാക്കളില്‍നിന്ന് ഇവരുടെ ടവര്‍ ലൊക്കേഷന്‍ മനസിലാക്കും. ഇവരുടെ അയല്‍പക്കക്കാര്‍ക്കും വിവരം നല്‍കാവുന്നവിധത്തില്‍ ക്രമീകരണം ഒരുക്കും.

കൊറോണ രോഗികളെ ചികിത്സിക്കാന്‍ മാത്രമായി ഓരോ ജില്ലയിലും കോവിഡ് ആശുപത്രികള്‍ സജ്ജമാക്കും. ആരോഗ്യ കുടുംബക്ഷേമ വകുപ്പും ജില്ലാ ഭരണസംവിധാനവും സംയുക്തമായി ഇത് നടപ്പാക്കും. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ്. ഇവരുടെ സേവനം തുടര്‍ന്നും ഉറപ്പാക്കാന്‍ ആശുപത്രിക്കടുത്ത് താമസ, ഭക്ഷണസൗകര്യം ഏര്‍പ്പെടുത്താന്‍ ശ്രമിക്കും. രോഗം പടരാനിടയായ സാഹചര്യം പരിഗണിച്ച് നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കുക പ്രധാനമാണ്. ഇക്കാര്യത്തില്‍ ധനകാര്യ സ്ഥാപനങ്ങള്‍ നടപടിയെടുക്കണമെന്നത് റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്തും. നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമെങ്കില്‍ ഭക്ഷണം വീടുകളില്‍ എത്തിക്കും. മൈക്രോ ഫിനാന്‍സ് നടത്തുന്ന ചില സ്വകാര്യ കമ്പനികള്‍ ഇടപാടുകാരില്‍നിന്ന് പണം ഈടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇവരുടെ കളക്ഷന്‍ ഏജന്റുമാര്‍ വീടുകളില്‍ പോയി ഇരിക്കുന്ന സ്ഥിതിയാണ്. ഇത്തരത്തിലെ എല്ലാ കളക്ഷനും രണ്ടുമാസത്തേക്ക് നിര്‍ത്തിവെക്കണം.

ഉംറ കഴിഞ്ഞ് വന്നവരും, വിദേശത്ത് നിന്നെത്തിയവരും വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കാന്‍ സ്വയം സന്നദ്ധരാകണം. ഇവരെ അറിയുന്ന ആള്‍ക്കാര്‍ക്കും വിവരം അറിയിക്കാം. പഞ്ചായത്തുകള്‍ക്ക് ഇക്കാര്യത്തില്‍ മുന്‍കൈ ഏടുക്കാനാവും. രോഗപ്പകര്‍ച്ചാ സാധ്യത സംശയിക്കുന്നവരെ താത്കാലിക ഐസലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. കൂടുതല്‍ രോഗസാധ്യതയുള്ളവരെ കൂടുതല്‍ സൗകര്യങ്ങളുള്ള ഐസൊലേഷന്‍ കേന്ദ്രങ്ങളിലാക്കും. നിരീക്ഷണത്തിലുള്ളവരുടെ കാര്യത്തില്‍ സാമൂഹ്യ ജാഗ്രതയാണ് പ്രധാനം. ഇവരുടെ ലിസ്റ്റും ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരും അയല്‍ക്കാര്‍ക്ക് നല്‍കും. നിരീക്ഷണത്തിലുള്ളവര്‍ ഇറങ്ങിനടക്കാന്‍ അനുവദിക്കില്ല. ലംഘിച്ചാല്‍ ശക്തമായ നടപടിയും അറസ്റ്റുമുണ്ടാകും.

മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താശേഖരണത്തിന് ആവശ്യമായ സൗകര്യമൊരുക്കും. ഓരോരുത്തരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇക്കാര്യങ്ങള്‍ മാധ്യമമേധാവികളുമായി ചര്‍ച്ചചെയ്യും. കോവിഡ്19 മഹാമാരിയെ തടത്തുനിര്‍ത്താന്‍ ഒന്നിച്ചുമുന്നേറാന്‍ മുഴുവന്‍ ജനങ്ങളുടെയും സഹകരണം മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. എല്ലാസംവിധാനങ്ങളും സന്നദ്ധതയും സഹജീവിസ്‌നേഹവും ഒരു ചരടില്‍കോര്‍ത്തപോലെ മുന്നേറേണ്ട ഘട്ടമാണിത്. ഇതിനായി സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ത്തന്നെയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.