തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

post

തിരുവനന്തപുരം  : ജില്ലയില്‍ ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു . ലോകമെമ്പാടും കോവിഡ് - 19 രോഗബാധ പടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ രോഗ സാധ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.  ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ജനങ്ങള്‍ പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ നിരീക്ഷിച്ചു. ക്വാറന്റൈനില്‍ ഉള്ള ചില വ്യക്തികളും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കളക്ടര്‍ അറിയിച്ചു.
നിരോധനാജ്ഞയുടെ പശ്ചാത്തലത്തില്‍ പൊതുയിടങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പൊതുസമ്മേളനങ്ങള്‍ ആഘോഷങ്ങള്‍ എന്നിവ നടത്താന്‍ പാടുള്ളതല്ല. ഇത്തരത്തിലുള്ളവ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകും. പൊതുഗതാഗതം പൂര്‍ണ്ണമായും റദ്ദാക്കി. പ്രൈവറ്റ് ബസുകളും സര്‍വീസ് നടത്തില്ല . ആംബുലന്‍സ്, മരുന്നുകള്‍, അവശ്യവസ്തുക്കള്‍ എന്നിവ കൊണ്ടു പോകുന്ന വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാകില്ല. പാല്‍ , പച്ചക്കറി , പഴവര്‍ഗ്ഗങ്ങര്‍, മരുന്ന്, ഭക്ഷ്യവസ്തുക്കള്‍, ബേക്കറി, കാലിതീറ്റ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം അഞ്ചു വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ഇവിടങ്ങളില്‍ ഒരു മീറ്റര്‍ അകലത്തില്‍ വരിയായ നില്‍ക്കണമെന്നാണ് നിര്‍ദ്ദേശം.   എ.ടി.എം, മാധ്യമങ്ങള്‍, ടെലി കമ്മ്യൂണികേഷന്‍, പോസ്റ്റല്‍ സര്‍വ്വീസ് മുതലായവയ്ക്കും പെട്രോല്‍ പമ്പ് ,മാലിന്യം നീക്കം ചെയ്യുന്ന വാഹനനങ്ങള്‍ എന്നിവയ്ക്കും തടസ്സമുണ്ടാകില്ല. ബസ് സ്റ്റാന്റ് ,റെയിവേ സ്റ്റേഷന്‍ , വിമാനത്താവളം എന്നിവടങ്ങളില്‍ ചരക്ക് നീക്കം മാത്രം നടത്തും.
സ്വകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വര്‍ക്ക്‌ഷോപ്പ്, ഗോഡൗണ്‍ എന്നിവയ്ക്കും വിലക്ക് ബാധകമാണ്. സെക്രട്ടേറിയറ്റ്, കളക്ട്രേറ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊലീസ്, അഗ്‌നി ശമന സേന, ആരോഗ്യ വകുപ്പ്, സിവില്‍ സപ്ലൈസ് , ജലവിതരണം, വൈദ്യുതി തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്. മത്സ്യ ലേലം ഉള്‍പ്പെടെ അഞ്ച് പേരില്‍ കൂടുതല്‍ ഉള്‍പ്പെടുന്ന എല്ലാ ലേലങ്ങളും റദ്ദാക്കണം. 
കൂടാതെ ക്വാറന്റൈനില്‍ ഉള്ളവര്‍ കര്‍ശനമായി വീട്ടില്‍ ഇരിക്കണം. മാര്‍ച്ച് പത്തിന് ശേഷം ജില്ലയില്‍ എത്തിയവര്‍ ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കണം , വീഴ്ച്ച വരുത്തുന്നവര്‍ക്ക് എതിരെ നിയമ നടപടി ഉണ്ടാക്കുമെന്നും കളക്ടര്‍ അറിയിച്ചു.