നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി

post

കൊയ്ത്തിന് തടസ്സമില്ല; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു

നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി

മലപ്പുറം : ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ ഭാഗമായി നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. കൊയ്ത്ത് ജോലികള്‍ ഒഴികെയുള്ള മുഴുവന്‍ കരാര്‍ പ്രവൃത്തികളും ക്വാറി ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി നിര്‍ത്തിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാവും. അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിരോധനം ലംഘിച്ചതിന്  നാലു കേസുകളിലായി നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. നിരോധനാജ്ഞ ലംഘിച്ചു പുറത്തിറങ്ങിയതിന് മലപ്പുറം, വഴിക്കടവ്, പൂക്കോട്ടൂംപാടം പൊലീസ് സ്റ്റേഷനുകളില്‍ ഒരോ കേസുകളിലായി മൂന്നു പേരെ അറസ്റ്റു ചെയ്തു. ചായക്കടയില്‍ ഭക്ഷണം വിളമ്പിയതിന്  ഒരാളെയും പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റു ചെയ്തു. 144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ മറികടക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു.

കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമ്പോഴും വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് വാര്‍ഡ് തല ദ്രുത കര്‍മ്മ സേനകള്‍ വഴി ഭക്ഷണ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് ഭക്ഷണ കിറ്റുകളും ആവശ്യമായവര്‍ക്ക് പാകം ചെയ്ത ഭക്ഷണവും വിതരണം ചെയ്യുന്നത്. നിരോധനാജ്ഞ നിലനില്‍ക്കെ, പുറത്തിറങ്ങാനാവാത്ത നിത്യ രോഗികള്‍ക്കുള്ള ഔഷധ വിതരണവും ഉറപ്പാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷണ വിതരണത്തിനും പ്രത്യേക ക്യാമ്പുകള്‍ സജ്ജമാക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.