കോവിഡ് 19നെ നേരിടാന്‍ യുവാക്കളുടെ സന്നദ്ധസേന സജ്ജമാക്കും: മുഖ്യമന്ത്രി

post



*റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും സൗജന്യ ഭക്ഷ്യധാന്യം

തിരുവനന്തപുരം കോവിഡ് 19നെ നേരിടുന്നതിന് 22നും 40 നുമിടയില്‍ പ്രായമുള്ളവരുടെ സന്നദ്ധസേനയെ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ 2,36,000 പേരടങ്ങുന്ന സന്നദ്ധസേനയെ രംഗത്തിറക്കും. 941 പഞ്ചായത്തുകളില്‍ 200 വീതവും 87 മുനിസിപ്പാലിറ്റികളില്‍ 500വീതവും ആറ് കോര്‍പറേഷനുകളില്‍ 750 വീതവും സന്നദ്ധപ്രവര്‍ത്തകര്‍ ഉണ്ടാവും. സന്നദ്ധ സേനയില്‍ അംഗമാകാന്‍ സന്നദ്ധം എന്ന വെബ് പോര്‍ട്ടലിലൂടെ (sannadham.kerala.gov.in) ഓണ്‍ലൈനിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനായി യുവാക്കള്‍ അര്‍പ്പണബോധത്തോടെ മുന്നോട്ടുവരണം.

ഇവര്‍ക്ക് വ്യത്യസ്ത ചുമതലകള്‍ നിറവേറ്റണ്ടതായി വരും. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും വീട്ടിലെത്തിക്കുന്നതിനും സന്നദ്ധസേനാംഗങ്ങളുടെ സഹായം വേണ്ടിവരും. ആശുപത്രിയില്‍ കൂട്ടിരിക്കുന്നതിനും പ്രാദേശിക ഉത്പന്നങ്ങളുടെ വിതരണം ക്രമമായി നടത്തുന്നതിനും മറ്റു സംവിധാനങ്ങളില്‍ നിന്ന് വിട്ടുപോയവരെ കണ്ടെത്തി സഹായം എത്തിക്കുന്നതിനും ഇവരുടെ സഹായം പ്രയോജനപ്പെടുത്തും. സന്നദ്ധസേനാംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. യാത്രാചെലവ് തദ്ദേശസ്ഥാപനങ്ങള്‍ വഹിക്കും. നിലവിലുള്ള സാമൂഹ്യ സന്നദ്ധ സേനയുടെ ഭാഗമായി ഇവരെ മാറ്റും. പ്രാദേശികമായി ഇവര്‍ക്ക് പരിശീലനം നല്‍കും. ആശുപത്രിയിലുള്ളവര്‍ക്ക് കൂട്ടിരിക്കുന്നതിനായി യുവജന കമ്മീഷന്‍ ഒറ്റ ദിവസം കൊണ്ട് 1465 സന്നദ്ധ പ്രവര്‍ത്തകരെ തയ്യാറാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.

റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി സൗജന്യ ഭക്ഷ്യധാന്യം നല്‍കാന്‍ ഭക്ഷ്യവകുപ്പ് നടപടി സ്വീകരിക്കും. ഇവരുടെ ആധാര്‍ നമ്പര്‍ പരിശോധിച്ച് മറ്റ് റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കിയാവും ഭക്ഷ്യധാന്യം നല്‍കുക. സഹകരണ സ്ഥാപനങ്ങള്‍ വഴി ക്ഷേമപെന്‍ഷന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ സാഹചര്യം മുതലെടുത്ത് വിലകൂട്ടി വില്‍ക്കാന്‍ അനുവദിക്കില്ല. ഇത്തരം സംഭവങ്ങളില്‍ കര്‍ക്കശ നടപടിയുണ്ടാവും. സംസ്ഥാനത്തെ മൊത്തക്കച്ചവടക്കാരുമായി ഓഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. മൊത്തക്കച്ചവടക്കാരില്‍ നിന്ന് റീട്ടെയില്‍ വ്യാപാരികളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിന് തടസമുണ്ടാവില്ല. മൂന്നോ നാലോ മാസത്തേക്കുള്ള സാധനം സ്റ്റോക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള തടസം ഒഴിവാക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും. ഇക്കാര്യം ഉന്നതതല സംഘം വിലയിരുത്തും. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് സാധാനങ്ങളെത്തിക്കാന്‍ ആവശ്യമെങ്കില്‍ ഇവിടെ നിന്ന് കോണ്‍വോയ് അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ അയയ്ക്കും. ബന്ധപ്പെട്ട എല്ലാ ഇതര സംസ്ഥാന സര്‍ക്കാരുകളുമായും ഇക്കാര്യത്തില്‍ ധാരണയിലെത്തും. കേന്ദ്രസഹകരണവും തേടും.

അതിഥി തൊഴിലാളികളെ ചിലയിടങ്ങളില്‍ താമസ സ്ഥലത്തുനിന്ന് ഇറക്കി വിടാനുള്ള ശ്രമമുണ്ടായിട്ടുണ്ട്. ഇത് അനുവദിക്കില്ല. ഇവരെ ഇറക്കി വിടുന്നതിനു പകരം ഉചിതമായ താമസവും ഭക്ഷണവും വൈദ്യുസഹായവും ഒരുക്കണം. ഇക്കാര്യത്തില്‍ ആവശ്യമായ പരിഹാരം കാണാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനതലത്തില്‍ പ്രത്യേക ചുമതലയും ഉറപ്പുവരുത്തും.

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ വിളിച്ചിരുന്നു. കേരളത്തിന്റെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം ഏറെ മതിപ്പ് രേഖപ്പെടുത്തിയത് സന്തോഷം പകരുന്ന കാര്യമാണ്. ഓരോ ദിവസത്തെയും കേരളത്തിലെ നടപടികള്‍ കേന്ദ്രത്തെ അറിയിക്കാന്‍ നടപടി സ്വീകരിക്കും.കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ച കോവിഡ് പാക്കേജിനെ സ്വാഗതം ചെയ്യുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന വര്‍ദ്ധനവ് കേരളം ആവശ്യപ്പെട്ടിരുന്നതാണ്. നാം ഏറ്റെടുത്ത കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ കേന്ദ്ര പാക്കേജ് ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ മറ്റു സാധ്യതകളും സര്‍ക്കാര്‍ പ്രയോജനപ്പെടുത്തും. 879 സ്വകാര്യ ആശുപത്രികളിലെ 69434 കിടക്കകളും 5607 ഐ. സി. യുകളും 716 ഹോസ്റ്റലുകളിലെ 15333 മുറികളും ഉപയോഗിക്കും. ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. 43 തദ്ദേശസ്ഥാപനങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു. 94 പഞ്ചായത്തുകളില്‍ 861 സ്ഥലം സജ്ജമാക്കി. 87 മുനിസിപ്പാലിറ്റികളില്‍ 84 സ്ഥലം കണ്ടെത്തി. ആറ് കോര്‍പറേഷനുകളില്‍ ഒമ്പത് ഇടങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചന് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പ്രാദേശികതലത്തില്‍ വോളണ്ടിയര്‍മാരെ കണ്ടെത്തി വരും ദിവസങ്ങളില്‍ ഭക്ഷണവിതരണം ആരംഭിക്കും.

ജനങ്ങള്‍ അനാവശ്യ സഞ്ചാരവും കറങ്ങി നടത്തവും ഉപേക്ഷിക്കണം. ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിന് ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇങ്ങനെ പോകുന്നവര്‍ കൈയില്‍ സത്യവാങ്മൂലം കരുതണം. കാര്യങ്ങള്‍ നല്ലനിലയ്ക്ക് ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താനും നല്ല പെരുമാറ്റത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കാനും പോലീസിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ചിലര്‍ അതിരുവിടുന്നുവെന്ന ആക്ഷേപം ഉണ്ടായിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരെ തടഞ്ഞ അനുഭവവുമുണ്ട്. അത് സംസ്ഥാനത്തിന്റെ പൊതുമതിപ്പിന് ചേരാത്തതാണ്. ഇത്തരം രീതി നല്ല പ്രവര്‍ത്തനം നടത്തുന്ന പോലീസുകാര്‍ക്കടക്കം അവമതിപ്പുണ്ടാക്കും. അത്തരം നീക്കം പൂര്‍ണമായി ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭക്ഷണവും അവശ്യ വസ്തുക്കളും കൊണ്ടുപോകാന്‍ തടസമുണ്ടാകാതിരിക്കാന്‍ പോലീസ് ശ്രദ്ധിക്കണം. മൊത്തക്കച്ചവടക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ വെയര്‍ഹൗസുകളുടെ പ്രവര്‍ത്തനം 24 മണിക്കൂറുമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നവജാതശിശുക്കള്‍ക്കാവശ്യമുള്ള വസ്ത്രം മെഡിക്കല്‍ ഷോപ്പുകള്‍ വഴി വിതരണം ചെയ്യാന്‍ നടപടിയുണ്ടാവും. 2012 നുശേഷം വിരമിച്ച 1640 ഡോക്ടര്‍മാരുടെ വിവരം ശേഖരിച്ചിട്ടുണ്ട്. ഇവരുടെ അനുഭവജ്ഞാനവും സന്നദ്ധതയും നാടിന് മുതല്‍ക്കൂട്ടാവുമെന്നതിനാല്‍ അവരെ വേണ്ട വിധം ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എല്ലാ ജില്ലകളിലും 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ പട്ടിക തയ്യാറാക്കും. അവസാന വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങളും എടുത്തിട്ടുണ്ട്. ഇവരുടെ സേവനവും യുക്തമായ രീതിയില്‍ ഉപയോഗിക്കും. ഗര്‍ഭിണികളെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും അവശ്യ സര്‍വീസ് വിഭാഗങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് ആലോചിക്കും. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാത്രാസൗകര്യം ഒരുക്കാന്‍ കെ. എസ്. ആര്‍. ടി. സി സൗകര്യം ഒരുക്കും. ബി. എസ് 4 വാഹനങ്ങളുടെ രജിസ്ട്രേഷന്‍ അവസാന തീയതി മാര്‍ച്ച് 31ല്‍ നിന്ന് നീട്ടാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അവശ്യസാധനങ്ങള്‍ കൊണ്ടുവരുന്ന ചരക്ക് വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് ഒഴിവാക്കിയിട്ടുണ്ട്. ക്ഷീരവികസനം, മൃഗസംരക്ഷണ വകുപ്പുകളെ അവശ്യ സേവന വകുപ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മദ്യഷോപ്പുകള്‍ പൂട്ടിയത് ചില പ്രശ്നങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. വ്യാജവാറ്റ് ആരംഭിച്ചിരിക്കുന്നു. ഇതിനെതിരെ എക്സൈസ് കര്‍ശന നടപടി സ്വീകരിക്കും. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിനുള്ള മാര്‍ഗം മൊബൈല്‍ ഫോണുകളാണ്. ഇവ റീചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഒന്നുകൂടി ക്രമപ്പെടുത്തും. കോവിഡ് 19മായി ബന്ധപ്പെട്ട അവശ്യ സര്‍വീസുകളെ ഉള്‍പ്പെടുത്തിയ ഉത്തരവില്‍ ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാവും. കോവിഡ് വിവരങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന, ജില്ലാ തലത്തില്‍ പി. ആര്‍. ഡി സംവിധാനം ഒരുക്കും.  

ഹോട്ടല്‍ ഉടമകളുടെ സംഘടന 800 ഹോട്ടലുകള്‍ ഭക്ഷണം പാകം ചെയ്യാന്‍ വിട്ടു നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ രണ്ടു ലക്ഷം മാസ്‌ക്കും. പത്ത് ലക്ഷം രൂപയുടെ സാനിറ്റൈസറും നല്‍കാമെന്നും അറിയിച്ചു. കാറ്ററിംഗ് സ്ഥാപനങ്ങളുടെ സംഘടന കമ്മ്യൂണിറ്റി കിച്ചനായി തങ്ങളുടെ സൗകര്യം വിട്ടുനല്‍കാമെന്നും അറിയിച്ചു. മാലിന്യ നിര്‍മാര്‍ജനത്തിന് തടസമുണ്ടാകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.