ആനകളെ എഴുന്നള്ളിക്കുന്നതിന് കര്‍ശന നിയന്ത്രണം

post

പത്തനംതിട്ട: ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ ആനകളെ എഴുന്നള്ളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിലുള്ള ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയിലാണ് തീരുമാനം. 

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്ത ആനകളെ എഴുന്നള്ളിപ്പിക്കാനാവില്ല. ജില്ലയില്‍ 107 ക്ഷേത്രങ്ങള്‍ക്കാണ് ആനകളെ എഴുന്നള്ളിപ്പിക്കുവാനുള്ള അനുമതി ഉള്ളത്. ഉത്സവങ്ങള്‍ നടത്തുന്നതിനുള്ള അപേക്ഷ മൂന്ന് ദിവസത്തിന് മുന്‍പ് ജില്ലാതല നിരീക്ഷണ സമിതിക്ക് നല്‍കണം. പാപ്പാന്മാര്‍ മദ്യപിച്ചുണ്ടോയെന്ന് പരിശോധിക്കാന്‍ ഉത്സവ സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായിരിക്കും ചുമതല. അഞ്ചോ അതിലധികമോ ആനകളെ എഴുന്നള്ളിപ്പിക്കുന്നുവെങ്കില്‍ 25 ലക്ഷത്തില്‍ കുറയാത്ത പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സ് എടുക്കേണ്ടതും എലിഫന്റ് സ്‌ക്വാഡിനുള്ള ഫീസ് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അടയ്‌ക്കേണ്ടതുമാണ്. 

മദപ്പാടുള്ളതും പരുക്ക് പറ്റിയതും അസുഖം ബാധിച്ചതും ക്ഷീണിതരുമായ ആനകളെ യാതൊരു കാരണവശാലും ഉത്സവത്തില്‍ പങ്കെടുപ്പിക്കുവാന്‍ പാടില്ല. ഉത്സവങ്ങളില്‍ പങ്കെടുപ്പിച്ചുകൊണ്ടിരിക്കുന്ന ആനകളുടെ അടുത്ത് പടക്കം പൊട്ടിക്കുകയോ വാഹനങ്ങള്‍ ഹോണ്‍ മുഴക്കുകയോ ചെയ്യുന്നില്ലായെന്നും സെല്‍ഫി, ടിക്‌ടോക്ക് തുടങ്ങിയവ ഒരു കാരണവശാലും അനുവദിക്കാതിരിക്കുവാനും ഉത്സവ കമ്മിറ്റിക്കാരും പൊതുജനങ്ങളും ശ്രദ്ധിക്കേണ്ടതാണ്. വനംവകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ആനകളെ ഉത്സവത്തില്‍ പങ്കെടുപ്പിക്കുവാന്‍ പാടില്ല.  നാട്ടാന പരിപാലന ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുത്ത് മാത്രമേ ഉത്സവങ്ങളില്‍ നാട്ടാനകളെ ഉപയോഗിക്കാവൂ എന്നും ഉത്സവങ്ങള്‍ ഭംഗിയായും അപകടരഹിതമായും നടത്തുവാന്‍ എല്ലാവരും സഹകരിക്കണമെന്നും കമ്മിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ പി. ബി. നൂഹ് അഭ്യര്‍ഥിച്ചു.