ജില്ലയില്‍ ഒന്‍പത് പേര്‍ക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു

post

കണ്ണൂര്‍ : ജില്ലയില്‍ ഒന്‍പത് പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തലശ്ശേരി, മേക്കുന്ന്, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോന്നും കോട്ടയം പൊയില്‍, കതിരൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ഈരണ്ടും പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

മാര്‍ച്ച് 22 ന് ദുബൈയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള എമിറേറ്റ്സിന്റെ ഇകെ 564 വിമാനത്തിലെത്തിയ ശേഷം റോഡ് മാര്‍ഗം ജില്ലയിലെത്തിയവരാണ് കോട്ടയംപൊയില്‍ സ്വദേശികളായ രണ്ടു പേരും കതിരൂര്‍ സ്വദേശിയായ ഒരാളും. മാര്‍ച്ച് 20ന് ദുബൈയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള എമിറേറ്റ്സിന്റെ ഇകെ 566 വിമാനത്തിലാണ് കൂത്തുപറമ്പ് സ്വദേശികളായ രണ്ടുപേര്‍ എത്തിയത്. ഇവരോടൊപ്പം വാനില്‍ കൂട്ടുപുഴ അതിര്‍ത്തി വഴിയെത്തിയ മറ്റൊരാള്‍ക്ക് നേരത്തേ കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു.

ദുബൈയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യയുടെ എഐ 938 വിമാനത്തില്‍ മാര്‍ച്ച് 17നെത്തിയ തലശ്ശേരി സ്വദേശിയും മാര്‍ച്ച് 19നെത്തിയ മേക്കുന്ന് സ്വദേശിയുമാണ് കൊറോണ സ്ഥിരീകരിക്കപ്പെട്ട മറ്റു രണ്ടു പേര്‍. ബാക്കി രണ്ടു പേര്‍ മാര്‍ച്ച് 18ന് സ്പൈസ്ജെറ്റിന്റെ എസ്ജി 54 വിമാനത്തില്‍ ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ കതിരൂര്‍, മട്ടന്നൂര്‍ സ്വദേശികളാണ്. ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലായിരുന്നു ഈ ഒന്‍പത് പേരും. അതിനാല്‍ കൂടുതല്‍ ആളുകളുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരിക്കാനിടയില്ലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ബെംഗളൂരുവില്‍ നിന്ന് വാനിലെത്തിയവരുമായി ബന്ധപ്പെടാനിടയായവരെ നേരത്തേ തന്നെ നിരീക്ഷണത്തിലാക്കിയിരുന്നു. പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ചികില്‍സയിലാണ്.

ഇതോടെ ജില്ലയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 25 ആയി. തുടര്‍ഫലങ്ങള്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതില്‍ ഒരാള്‍ നേരത്തേ ആശുപത്രി വിട്ടിരുന്നു. 25 പേരില്‍ 24 പേര്‍ ദുബൈയില്‍ നിന്നും ഒരാള്‍ ഷാര്‍ജയില്‍ നിന്നുമാണ് നാട്ടിലെത്തിയത്.