കേരളീയം 2023 : സംസ്ഥാനത്തിന്റെ പ്രത്യേകതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള വേദിയെന്ന് മുഖ്യമന്ത്രി

post

*സ്വാഗതസംഘം യോഗം ചേർന്ന് 21 കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി

സമസ്ത മേഖലകളിലെയും കേരളത്തിന്റെ നേട്ടങ്ങളെ അണിനിരത്തി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാന സർക്കാർ ഒരുക്കുന്ന കേരളീയം 2023 പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നിയമസഭാമന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ സ്വാഗതസംഘം യോഗം സംഘടിപ്പിച്ചു. സംസ്ഥാനം എന്താണെന്നും ഇനി എങ്ങനെയാണ് മുന്നോട്ടു പോകേണ്ടതെന്നുമാണ് കേരളീയം 2023 പരിപാടിയിലൂടെ അവതരിപ്പിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ പുരോഗതിയ്ക്ക് ആവശ്യമായ സംഭാവനകൾ നൽകാനാണ് രാജ്യാന്തര പ്രശസ്തർ അടക്കമുള്ളവർ കേരളീയം പരിപാടിയിലെ 25 സെമിനാറുകളിലായി അണിനിരക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരളം സൃഷ്ടിക്കുന്നതിനായി വിവിധ മേഖലകളിൽ എന്തൊക്കെ നടപ്പാക്കാമെന്ന് ഇതിന്റെ ഭാഗമായി അവതരിപ്പിക്കും. പരിപാടിയിൽ എല്ലാവരെയും സഹകരിപ്പിച്ചു മുന്നോട്ടു പോകണമെന്നും വിശ്രമരഹിതമായി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളീയം സ്റ്റിയറിങ് കമ്മിറ്റി ചെയർമാനായ ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, കേരളീയം സ്വാഗതസംഘം അധ്യക്ഷനായ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, ഡോ. ആർ. ബിന്ദു, വീണാ ജോർജ്, ജി.ആർ.അനിൽ, റോഷി അഗസ്റ്റിൻ, ആന്റണി രാജു, കേരളീയം സ്വാഗതസംഘം കമ്മിറ്റി ജനറൽ കൺവീനറായ ചീഫ് സെക്രട്ടറി ഡോ. വി. വേണു, കേരളീയം സ്വാഗതസംഘം കൺവീനറായ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, ജനപ്രതിനിധികൾ, കലാ സാമൂഹിക-സാംസ്‌കാരിക രംഗത്തുള്ള പൗരപ്രമുഖർ എന്നിവർ പങ്കെടുത്തു. യോഗത്തിൽ 21 സബ്കമ്മിറ്റികളും പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു.