ഭാവിയിലേക്ക് കുതിച്ച് സിയാൽ; ഏഴു മെഗാ പദ്ധതികൾ ഒരുങ്ങി

post

പദ്ധതികൾ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

വികസന ചരിത്രത്തിൽ നിർണായക ഘട്ടത്തിന് തുടക്കമിടാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ). യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ്, വിമാനത്താവള ആധുനികവത്കരണം, വിനോദ സഞ്ചാര സാധ്യത, കാർഷിക മേഖലയുടെ വളർച്ച മുതലായ ഘടകങ്ങൾ മുൻനിർത്തി, അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 7 പദ്ധതികൾക്കാണ് ഒരൊറ്റദിനത്തിൽ സിയാൽ തുടക്കം കുറിക്കുന്നത്. ഒക്ടോബർ 2, തിങ്കളാഴ്ച, മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതികൾ ഉദ്ഘാടനം ചെയ്യും.

കാർഗോയിലും യാത്രക്കാരുടെ എണ്ണത്തിലും ഉണ്ടാകുന്ന വളർച്ച ഉൾകൊള്ളത്തക്ക വിധം വിഭാവനം ചെയ്തിട്ടുള്ള 7 പദ്ധതികളാണ് സിയാൽ സജ്ജമാക്കിയിട്ടുള്ളത്.

നിലവിലെ രാജ്യാന്തര ടെർമിനലിന്റെ വടക്കുഭാഗത്തുകൂടി 15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പുതിയ ഏപ്രൺ വരികയാണ്. 8 പുതിയ എയ്‌റോബ്രിഡ്ജുകൾ ഉൾപ്പെടെ 5 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ രാജ്യാന്തര ടെർമിനൽ വികസനമാണ് ലക്ഷ്യമിടുന്നത്. ഇതോടെ വിമാന പാർക്കിംഗ് ബേയുടെ എണ്ണം 44 ആയി ഉയരും. ഭാവിയിലെ ട്രാഫിക് വളർച്ച പരിഗണിച്ച് തയ്യാറാക്കിയിട്ടുള്ള ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനാണ് തറക്കല്ലിടുന്നത്.

ഇംപോർട്ട് കാർഗോ ടെർമിനൽ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ സിയാലിൻറെ പ്രതിവർഷ കാർഗോ കൈകാര്യം ചെയ്യൽ ശേഷി 2 ലക്ഷം മെട്രിക് ടണ്ണായി വർധിക്കും. നിലവിലെ കാർഗോ സ്ഥലം മുഴുവനും കയറ്റുമതി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമാകും. കേരളത്തിലെ കാർഷികോത്പന്നങ്ങൾക്ക് ആഗോള വിപണി കണ്ടെത്തുന്നതിനായുള്ള സർക്കാരിൻറെ നയങ്ങൾക്ക് ഇത് കരുത്ത് പകരും.

യാത്രക്കാർക്ക് ഹ്രസ്വ സമയ വിശ്രമത്തിന് രണ്ടാം ടെർമിനലിന് സമീപം പണികഴിപ്പിക്കുന്ന, ' 0484 ലക്ഷ്വറി എയ്‌റോ ലോഞ്ച് ' എന്ന് നാമകരണം ചെയ്യപ്പെട്ട, എയ്റോലോഞ്ചിനും തറക്കല്ലിടുകയാണ്. 42 ആഡംബര ഗസ്റ്റ് റൂമുകൾ, റസ്റ്റൊറൻറ്, മിനി കോൺഫറൻസ് ഹാൾ, ബോർഡ് റൂം, ജിം, സ്പാ എന്നിവയടക്കം അരലക്ഷം ചതുരശ്രയടിയാണ് എയ്റോലോഞ്ചിന്റെ വിസ്തീർണ്ണം. നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള ലോഞ്ചായി ഇത് മാറും.

വിമാനത്താവള ടെർമിനലുകളിലെ പുറപ്പെടൽ പ്രക്രിയ, ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുന്ന സംവിധാനമാണ് ഡിജിയാത്ര. സിയാലിൻറെ തന്നെ ഐ.ടി വിഭാഗമാണ് കൊച്ചി വിമാനത്താവളത്തിൽ ഡിജിയാത്ര സോഫ്ട്‌വെയർ രൂപകൽപന ചെയ്തത്. ആഭ്യന്തര ടെർമിനലിലെ 22 ഗേറ്റുകളിൽ ബെൽജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്ത ഇ-ഗേറ്റുകൾ ഉപയോഗിക്കും. യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സുഗമമാക്കുന്ന രീതിയാണ് ഇവിടെ പ്രയോജനപ്പെടുത്തുക.

വിമാനത്താവള അഗ്‌നിശമന സേനയെ എയർപോർട്ട് എമർജൻസി സർവീസ് എന്ന നിലയിലേയ്ക്ക് ആധുനിവത്കരിക്കാനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. അടിയന്തരാവശ്യ വാഹനവ്യൂഹത്തിലേയ്ക്ക് ഓസ്ട്രിയൻ നിർമിത രണ്ട് ഫയർ എൻജിനുകൾ, മറ്റ് ആധുനിക വാഹനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അത്യാഹിത ഘട്ടങ്ങളിൽ അതിവേഗം പ്രതികരിക്കാനും പ്രവർത്തിക്കാനും ഇവ സിയാലിനെ പ്രാപ്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചി വിമാനത്താവളത്തിൻറെ ഓപ്പറേഷണൽ മേഖലയുടെ സുരക്ഷ വർധിപ്പിക്കാനുള്ള സംവിധാനവും ഉദ്‌ഘാടന സജ്ജമായിരിക്കുകയാണ്. പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (പി. ഐ. ഡി. എസ്) എന്ന അത്യാധുനിക ഇലക്ട്രോണിക് സുരക്ഷാവലയത്തിൻറെ നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. വിമാനത്താവളത്തിന്റെ പന്ത്രണ്ട് കിലോമീറ്ററോളം വരുന്ന സുരക്ഷാമതിലിൽ അപകടമാകാത്ത വിധമുള്ള വൈദ്യുതവേലിയും ഫൈബർ ഒപ്റ്റിക് വൈബ്രേഷൻ സെൻസറും തെർമൽ ക്യാമറകളും സ്ഥാപിച്ച് സിയാലിൻറെ സെക്യൂരിറ്റി ഓപ്പറേഷൻസ് കൺട്രോൾ കേന്ദ്രവുമായി ബന്ധപ്പെടുത്തുന്നു. ചുറ്റുമതിലിന് സമീപമുണ്ടാകുന്ന നേരിയ കമ്പനങ്ങളും താപവ്യതിയാനങ്ങളും തത്സമയം തിരിച്ചറിയുന്നതിലൂടെ വിമാനത്താവളത്തിന് നേരെയുണ്ടാവുന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഉടനടി മനസിലാക്കാനും പ്രതിരോധ പ്രവർത്തനം സജ്ജമാക്കാനും കഴിയും.

കേരളത്തിലെ ഏക 18-ഹോൾ കോഴ്‌സായ സിയാൽ ഗോൾഫ് കോഴ്‌സിൽ വിനോദസഞ്ചാര സാധ്യത തേടാനും ഒരുങ്ങുകയാണ്. ഇതിൻറെ ഭാഗമായി റിസോർട്ടുകൾ, വാട്ടർഫ്രണ്ട് കോട്ടേജുകൾ, പാർട്ടി/ കോൺഫറൻസ് ഹാൾ, സ്‌പോർട്‌സ് സെൻറർ എന്നിവ നിർമിക്കുന്നു. ഈ പദ്ധതിയുടെ നിർമാണോദ്ഘാടനവും ഒക്ടോബർ രണ്ടിന് നടക്കും.

കോവിഡാനന്തര കാലത്ത് ലാഭത്തിലായ ഇന്ത്യയിലെ ഏക വിമാനത്താവളമായ സിയാൽ, കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ നിരവധി സംരംഭങ്ങൾ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. പയ്യന്നൂരിലെ 14 MWp സൗരോർജ്ജ പ്ലാന്റും കോഴിക്കോട് അരിപ്പാറയിലെ 4.5 MW ജലവൈദ്യുത പദ്ധതിയും, ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേ ആയ ബിസിനസ് ജെറ്റ് ടെർമിനലും ഈ കാലയളവിൽ സിയാൽ കമ്മീഷൻ ചെയ്ത സംരംഭങ്ങളാണ്. ഈ മാറ്റങ്ങൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ വികസനയാത്രയിലെ പുതുയുഗത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു. ''നാളെയിലേയ്ക്ക് പറക്കുന്നു' എന്ന ആശയം സാർത്ഥകമാക്കുന്ന ഏഴ് മെഗാ പ്രോജക്ടുകൾ നടപ്പിലാക്കി കൊണ്ടാണ് സിയാൽ ഒരു നൂതന യാത്രക്ക് തുടക്കം കുറിക്കുന്നത്.