കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഡോക്ടര്‍മാരടക്കം 118 ആരോഗ്യ പ്രവര്‍ത്തകരെ പുതുതായി നിയമിച്ചു

post

വൃക്ക രോഗികള്‍ക്കും കിടപ്പിലായവര്‍ക്കും മരുന്നുകള്‍ വീടുകളിലെത്തിക്കും

ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി

മലപ്പുറം :കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഡോക്ടര്‍മാരടക്കം 118 പുതിയ നിയമനങ്ങള്‍ നടത്തിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍. ഇതില്‍ 24 പുതിയ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരും ഉള്‍പ്പെടും. ജില്ലയിലെ 117 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഇനി മുതല്‍ തുടര്‍ച്ചയായി വൈകിട്ട് ആറു വരെ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമാക്കി മാറ്റിയതിനാല്‍ ഇവിടെയുള്ള മറ്റ് രോഗികളെ ജില്ല, താലൂക്ക് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മഞ്ചേരിയിലെ വെട്ടേക്കോട്, മംഗലശ്ശേരി അര്‍ബന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം ആറ് മണി വരെ ആക്കിയതോടൊപ്പം ചെരണിയിലെ ജില്ലാ ടി.ബി ആശുപത്രിയില്‍ 24 മണിക്കൂറും ആരോഗ്യ ചികിത്സാ സേവനങ്ങള്‍ സജ്ജമാക്കിയതായും മന്ത്രി പറഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ കഴിയുന്ന കാന്‍സര്‍ രോഗികള്‍, വൃക്ക മാറ്റിവെക്കുന്നതുള്‍പ്പടെയുള്ള ശസ്ത്രക്രിയക്ക് വിധേയരായവര്‍ എന്നിവര്‍ക്കുള്ള മരുന്നുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കാന്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികളുടെ സേവനം ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള മരുന്നുകള്‍ വാങ്ങാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. രോഗികളെ ആശുപത്രികളിലെത്തിക്കുന്നതിനായി ആവശ്യമെങ്കില്‍ പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ വാഹനങ്ങള്‍ ഉപയോഗപ്പെടുത്താം. ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ വഴി നല്‍കുന്ന ആനുകൂല്യങ്ങള്‍ മുടക്കം വരാതെ നോക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത കാണിക്കണമെന്നും മന്ത്രി പറഞ്ഞു.