നിയന്ത്രണങ്ങളില്‍ വിട്ടു വീഴ്ച്ചയുണ്ടാവില്ല സ്വയം നിയന്ത്രണം അനിവാര്യം

post

വയനാട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഒരു വിട്ട് വീഴ്ച്ചയും വരുത്തില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ വ്യാപനത്തിലേക്ക് പോകാതിരിക്കണമെങ്കില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കിയിട്ടുളള നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ഒരു പ്രയാസവും സഹിക്കാതെ നിലവിലെ പ്രതിസന്ധി അതിജീവിക്കാന്‍ സാധിക്കില്ല. സ്വയം നിയന്ത്രണമാണ് വേണ്ടത്.ജില്ലയില്‍ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചണ്‍ ഒരുക്കിയിട്ടുണ്ട്. ട്രൈബല്‍ വിഭാഗങ്ങള്‍ക്ക് ഭക്ഷണ വിതരണത്തിന് കോര്‍പ്പസ് ഫണ്ട് ഉപയോഗിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ട് ഉപയോഗിച്ചും ഭക്ഷ്യവസ്തുക്കളുടെ വിതരണം നിര്‍വ്വഹിക്കാം.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ ചില സമീപനങ്ങള്‍ കര്‍ണാടക അതിര്‍ത്തിയില്‍ നടക്കുന്നുണ്ട്. ഇത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനവുമായി ബന്ധപ്പെടുന്ന എല്ലാ പ്രധാന റോഡുകള്‍ വഴിയും ചരക്ക് ഗതാഗതം സുഗമമായി നടക്കുമെന്നാണ് നേരത്തെ കേരളത്തിന് ലഭിച്ചിരുന്ന ഉറപ്പ്. കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തിയായ ഒരു റോഡ് പൂര്‍ണ്ണമായും അടച്ചു. മംഗലാപുരം ഭാഗത്തും സമാനമായ സ്ഥിതിയുണ്ടായി. സങ്കുചിതമായ നടപടികള്‍ ആരുടെ ഭാഗത്ത് നിന്നുമുണ്ടാവരുത്. ചരക്ക് ഗതാഗതത്തിനുളള  സാഹചര്യം ഒരുക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍  ഉന്നതതല ചര്‍ച്ചകള്‍ നടന്ന് വരികയാണ്. ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

   യോഗത്തില്‍ എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ,ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള,ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ തുടങ്ങിയവര്‍ പങ്കെടുത്തു.