അവശ്യസാധന വിതരണത്തിന് കാള്‍ സെന്റര്‍ തുടങ്ങി ;ആദ്യദിനം ലഭിച്ചത് 200 കാളുകള്‍

post

കണ്ണൂര്‍ : ജില്ലയില്‍ അവശ്യ സാധന വിതരണത്തിന് ജില്ല പഞ്ചായത്തില്‍ കാള്‍ സെന്റര്‍ ആരംഭിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് സാധനങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ജില്ലാ ഭരണ കൂടം, ജില്ലാപഞ്ചായത്ത്, കോര്‍പ്പറേഷന്‍, ജില്ലാ സ്‌പോര്‍ടസ് കൗണ്‍സില്‍, യുവജനക്ഷേമ ബോര്‍ഡ്, നെഹ്‌റു യുവ കേന്ദ്ര, കുടുംബശ്രീ, വനിത ശിശു വികസന വകുപ്പ്, എന്‍ സി സി, എന്‍ എസ് എസ് ഉള്‍പ്പടെയുള്ള സന്നദ്ധ സംഘടനകള്‍ എന്നിവരെ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിക്കുന്നത്. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍ കേന്ദ്രീകരിച്ച് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് കാള്‍ സെന്ററിന്റെ പ്രവര്‍ത്തന സമയം. കണ്ണൂര്‍ നഗര പരിധിയില്‍ താമസിക്കുന്നവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കാള്‍ സെന്റര്‍ വഴി സാധന വിതരണം ചെയ്യുന്നത്. വിവരങ്ങള്‍ അറിയിക്കുന്നതിനായി അഞ്ച് വാടസ് ആപ്പ് നമ്പറുകളും തയ്യാറാക്കിയിട്ടുണ്ട്. 9400066016, 9400066017, 9400066018, 9400066019 നാലു നമ്പറുകള്‍ അവശ്യ സാധനങ്ങള്‍ക്കും 9400066020 എന്ന നമ്പര്‍ ആവശ്യമുള്ള മരുന്നുകളെക്കുറിച്ച് വിവരം നല്‍കാനുമാണ്. ആവശ്യക്കാര്‍ വാട്സ് ആപ്പ് വഴി വിവരങ്ങള്‍ അറിയിക്കണം. ഈ നമ്പറിലേക്ക് എസ് എം എസും ചെയ്യാം.  ലിസ്റ്റ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ വീട്ടിലെത്തും. സാധനങ്ങളുടെ കമ്പോള വിലമാത്രമാണ് ഈടാക്കുക. അവശ്യ വസ്തുക്കളായ പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നിവയ്ക്കു പുറമെ കുട്ടികളുടെ ഭക്ഷണങ്ങളും കാള്‍സെന്റര്‍ വഴി ലഭ്യമാക്കും.

 ഗ്രാമങ്ങളിലുളളവര്‍  ആവശ്യപ്പെടുകയാണെങ്കില്‍ ആ  വിവരങ്ങള്‍ കുടുംബശ്രീക്ക് കൈമാറി അവര്‍ മുഖേന അവശ്യവസ്തുക്കള്‍ വീടുകളിലെത്തിക്കും. പാകം ചെയത് ഭക്ഷണത്തിന് ആവശ്യം വരികയാണെങ്കില്‍ അതത് പ്രദേശത്തെ കമ്മ്യൂണിറ്റി കിച്ചന്‍സെന്ററിനെ വിവരമറിയിച്ച് ഭക്ഷണം ലഭ്യമാക്കും. പരമാവധി ഒരാഴ്ച്ചത്തേക്ക് വേണ്ട സാധനങ്ങള്‍ വീടുകളിലെത്തിക്കുക.നടത്തിപ്പിനായി പത്ത് വളണ്ടിയേഴ്സിനെ കോള്‍സെന്ററിലും അമ്പതോളം വളണ്ടിയേഴ്സിനെ ഡെലിവറിക്കുമായി നിയമിച്ചിട്ടുണ്ട്. മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ് തുടങ്ങിയ സുരക്ഷ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാവും ഡെലിവറി ബോയ്സ് വീടുകളിലെത്തുക. തുക ഗൂഗിള്‍പേ വഴിയാണ് ഇടപാട് നടത്തുക. അതില്ലാത്തവര്‍ക്ക് സാധാരണ നിലയിലും പണം നല്‍കാവുന്നതാണ്. പദ്ധതിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് അസോസിയേഷനും പങ്കാളികളാകുന്നുണ്ട്.ആദ്യദിനത്തില്‍ 200 ഓളം കാളുകളാണ് സെന്ററില്‍ ലഭിച്ചത്. ഇതില്‍ 40 കാളുകള്‍ ആവശ്യവസ്തുക്കള്‍ക്കും 16 കാളുകള്‍ മരുന്നിനും ബാക്കിയുള്ളവ മറ്റു വിവരങ്ങള്‍ക്കുമാണ്. ഇതില്‍ മരുന്നുകള്‍ മുഴുവനും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കി.