കോവിഡ് 19: ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന്റെ വീട് അണുവിമുക്തമാക്കി

post

പത്തനംതിട്ട: കോവിഡ് 19 ജില്ലയില്‍ ആദ്യം റിപ്പോര്‍ട്ട്‌ചെയ്ത റാന്നി ഐത്തലയിലെ ഇറ്റലിയില്‍ നിന്നെത്തിയ കുടുംബ താമസിച്ച രണ്ടുവീടുകള്‍ ഫയര്‍ഫോഴ്‌സിന്റെയും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ അണുവിമുക്തമാക്കി. അണുവിമുക്തമാക്കുന്നതിനു വീടുകള്‍ക്ക് അകത്തും പരിസരത്തും സോഡിയം ഹൈപ്പോ ക്ലോറേറ്റിന്റെ നേര്‍പ്പിച്ച ലായനി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്‌പ്രേ ചെയ്തു. 

ഇറ്റലിയില്‍ നിന്നെത്തിയ കുടുംബാഗങ്ങള്‍ സ്പര്‍ശിക്കാന്‍ ഇടയുള്ള വീടിന്റെയും പരിസരത്തെയും എല്ലാ വസ്തുക്കളിലും അണുനാശിനി തളിച്ചു. വീടിന് അകത്ത് കുടുംബാംഗങ്ങള്‍ ഉപയോഗിച്ചിരുന്ന ബെഡ്ഷീറ്റ് , കസേര പോലെയുള്ളവ സുരക്ഷിതമായി വീടിനു പുറത്ത് കൊണ്ടുവന്ന് അണുനാശിനി തളിച്ചു. പഴവങ്ങാടി പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. അബിതമോള്‍, പഴവങ്ങാടി പി.എച്ച്.സി. ഡോ. എബിന്‍ മാത്യു, ഹെല്‍ത്ത് ഇന്‍പെക്ടര്‍ വിനോദ്കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍പെക്ടര്‍മാരായ മജിന്‍സ് മാത്യു, അഗസ്റ്റിന്‍ എന്നിവര്‍ മുന്‍കരുതലിന്റെ ഭാഗമായ മാര്‍ഗനിര്‍ശങ്ങള്‍ നല്‍കി.

പത്തനംതിട്ട ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ വി. വിനോദ്കുമാര്‍, റാന്നി ഫയര്‍ഫോഴ്സ് സ്റ്റേഷന്‍ ഓഫീസര്‍ ഓമനക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തു പേരടങ്ങുന്ന സംഘമാണ് അണുനാശിനി സ്‌പ്രേ ചെയ്തത്. സിവില്‍ ഡിഫന്‍സ് വാളണ്ടിയറും പങ്കാളിയായി. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം ബോബി എബ്രഹാം, മുന്‍ പഞ്ചായത്തംഗം ഭദ്രന്‍ കല്ലക്കല്‍ എന്നിവര്‍ പങ്കെടുത്തു.