ക്രിസ്തുമസ്- പുതുവത്സരം: ലഹരി കടത്ത് തടയാന്‍ വയനാട്ടിൽ വ്യാപക പരിശോധന

post

* ജില്ലാതല സ്‌ക്വാഡ് രൂപീകരിച്ചു

* ചെക്ക് പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കും

ക്രിസ്തുമസ്- പുതുവത്സരം പ്രമാണിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം വയനാട് ജില്ലയിലേക്ക് വ്യാജമദ്യവും ലഹരി വസ്തുക്കളും എത്തുന്നത് തടയാന്‍ എക്സൈസും പോലീസും പരിശോധന ശക്തമാക്കി. ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് അബ്കാരി മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ജില്ലാതലത്തില്‍ പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കി. താലൂക്ക് തല സ്‌ക്വാഡുകൾ ഡിസംബർ 16 നകം രൂപീകരിക്കും.

ലഹരി കടത്ത് തടയുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതലകൺട്രോൾ റൂം, ജില്ലാതല സ്ട്രെക്കിംഗ് ഫോഴ്സ്, ഹൈവേ പട്രോളിംഗ്, എന്നിവ രൂപീകരിച്ചിട്ടുളളതും താലൂക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സും രൂപീകരിച്ചു. കർണ്ണാടക തമിഴ്നാട് സംസ്ഥാനങ്ങളിലെ എൻഫോഴ്സ്‌മെൻ്റ് ഏജൻസികളെ ഉൾപ്പെടുത്തി സംയുക്ത പരിശോധനകളും, പോലീസിലെ കെ-9 ഡോഗ് സ്ക്വാഡുമായി ചേർന്ന് തോൽപ്പെട്ടി, ബാവലി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കും.

എക്സൈസ്, പോലീസ്, വനം, റവന്യൂ, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് സംഘത്തിലുളളത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ലഹരി വസ്തുക്കള്‍ എത്തുന്നത് തടയാനായി ചെക്ക് പേസ്റ്റുകളിലും പരിശോധന ഊര്‍ജ്ജിതമാക്കും. സംസ്ഥാന അതിര്‍ത്തികളില്‍ കര്‍ണ്ണാടക, തമിഴ്നാട് ഉദ്യോഗസ്ഥരും പരിശോധന നടപടികളുമായി സഹകരിക്കും.

വ്യാജ മദ്യത്തിന്റെ ഉപയോഗം, കടത്ത്, വില്‍പ്പന എന്നിവ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ സമിതി യോഗം എ.ഡി.എം എൻ.ഐ ഷാജുവിന്റെ അധ്യക്ഷതയില്‍ കളകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. യോഗത്തില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.എസ് ഷാജി, അസിസ്റ്റന്റ് കമ്മീഷണര്‍ ജിമ്മി ജോസഫ് എക്‌സൈസ്, പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ജനകീയ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പൊതുജനങ്ങള്‍ക്കും പരാതി അറിയിക്കാം

വ്യാജ മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പാദനം, വില്‍പ്പന, കടത്ത് എന്നിവ സംബന്ധിച്ചുള്ള പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും അറിയിക്കുന്നതിനായി ജില്ലാ എക്‌സൈസ് ഡിവിഷന്‍ കേന്ദ്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. വ്യാജ മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പാദനം, വില്‍പ്പന, കടത്ത് എന്നിവ സംബന്ധിച്ചുള്ള പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും കണ്‍ട്രോള്‍ റൂമിലെ 04936 288215 എന്ന നമ്പറിലും, പൊതുജനത്തിന് ടോള്‍ഫ്രീ നമ്പറായ 18004252848 ലേക്കോ അറിയിക്കാം. താലൂക്ക് തല കണ്‍ട്രോള്‍ റൂം നമ്പറുകള്‍ വൈത്തിരി -04936 202219, 208230, സുൽത്താൻ ബത്തേരി- 04936 227227, 248190, 246180, മാനന്തവാടി - 04935 244923, 240012 ,

രജിസ്റ്റർ ചെയ്തത് 1519 കേസുകള്‍

ആഗസ്റ്റ് മുതല്‍ ഡിസംബർ 7 വരെയുളള കാലയളവില്‍ എക്സൈസ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 1519 കേസുകള്‍.പോലീസ്, ഫോറസ്റ്റ്, റവന്യു, ST വകുപ്പുകളുമായി ചേര്‍ന്ന് 136 സംയുക്ത പരിശോധനകളും 52,432 വാഹന പരിശോധനകളും ഇക്കാലയളവില്‍ നടത്തി. കളക്ട്രേറ്റില്‍ നടന്ന ജനകീയ സമിതി യോഗത്തിലാണ് എക്സൈസ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചത്. 215 അബ്കാരി കേസുകളും 201 എന്‍.ഡി.പി.എസ് കേസുകളും 1103 കോട്പ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. കോട്പ കേസുകളില്‍ പിഴയായി 2,20,600 രൂപയും ഈടാക്കി.

അബ്കാരി കേസില്‍ 160 പ്രതികളെയും എന്‍.ഡി.പി.എസ് കേസുകളില്‍ 224 പ്രതികളെയും അറസ്റ്റ് ചെയ്തു. തൊണ്ടി മുതലായി 718.830 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 44.285 ലിറ്റര്‍ അന്യ സംസ്ഥാന മദ്യം, 3 ലിറ്റര്‍ ബിയര്‍, 3130 ലിറ്റര്‍ വാഷ്, 55.250 ലിറ്റര്‍ ചാരായം, 30.323 കി.ഗ്രാം കഞ്ചാവ്, 3 കഞ്ചാവ് ചെടികള്‍, 21.822 ഗ്രാം മെത്താംഫീറ്റാമിന്‍, 354.827 ഗ്രാം എം.ഡി.എം.എ, 29.458 ഗ്രാം ഹാഷിഷ് ഓയില്‍, 28.775 കി.ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ 15,00,000 രൂപയുടെ കുഴല്‍ പണം, 49,540 തൊണ്ടി മണി, 30 വാഹനങ്ങള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്. ലൈസൻസ് സ്ഥാപനങ്ങളിൽ 1298 തവണ കള്ളുഷാപ്പുകൾ പരിശോധിച്ച് 165 കള്ള് സാമ്പിളും 13 വിദേശ മദ്യ സാമ്പിളും രാസ പരിശോധനയ്ക്ക് ശേഖരിച്ചു.

എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽവിമുക്തി ഡീ അഡിഷൻ പ്രവർത്തനങ്ങളും ഊർജിതമായി തുടരുന്നുണ്ട്. ലഹരിക്കടിയായവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സൗജന്യ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. സൗജന്യ ചികിത്സ ആവശ്യമുള്ളവർ 04936 246513, 6238600258, 9400068964. എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഈ കാലയളവില്‍ വിമുക്തി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട 419 കോളനികള്‍ സന്ദര്‍ശിക്കുകയും 126 ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയും ചെയ്തു. സ്കൂളുകൾ കേന്ദ്രീകരിച്ച് 48 ബോധവല്‍ക്കരണ ക്ലാസുകളും കോളേജുകൾ കേന്ദ്രീകരിച്ച് 13 ബോധവല്‍ക്കരണ പരിപാടികളും നടത്തി. ജില്ലയിലെ മൂന്ന് താലൂക്കുകളിലും അതിഥി തൊഴിലാളികള്‍ക്കായി മൂന്ന് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗോത്ര വർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 14 മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചു. വിവിധ തലത്തിലുള്ള പി.എസ്.സി പരീക്ഷകൾക്കായി 18 പി.എസ്.സി കോച്ചിംഗ് ക്ലാസുകൾ നടത്തിയതിൽ നാളിതുവരെയായി 13 പേർക്ക് സർക്കാർ ജോലി ലഭിച്ചു.