കോവിഡ് 19 ആശുപത്രിയായി അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്

post

ആയിരത്തോളം കിടക്കകള്‍; പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍ : കോവിഡ് 19 ആശുപത്രിയായി അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് സജ്ജമായി.  ആയിരം രോഗികള്‍ക്ക് വേണ്ട സജ്ജീകരണവുമായാണ് ആശുപത്രി ഒരുക്കിയിരിക്കുന്നത്. നിലവില്‍ 400 ബെഡുകളാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. 10 വെന്റിലേറ്ററുകളും ആശുപത്രിയില്‍ ഒരുക്കി. അടിയന്തരഘട്ടത്തില്‍ ആയിരം കിടക്കകളും ഉപയോഗിക്കാന്‍ കഴിയും.  

കോവിഡ് 19 രോഗികള്‍ക്കും രോഗം സംശയിക്കുന്നവര്‍ക്കുമായി പ്രത്യേക സജ്ജീകരണങ്ങളാണ് ആശുപത്രിയിലുള്ളത്. രണ്ടാമത്തെ നിലയിലേക്ക് ആംബുലന്‍സ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആുപത്രിയില്‍ പ്രവേശിക്കുന്നവര്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകി ഗ്ലൗസും മാസ്‌കും ധരിക്കണം. നിര്‍ദ്ദേശങ്ങളും അവിടെ നിന്ന്  ലഭിക്കും. രോഗം സംശയിക്കുന്നവര്‍ക്ക് മാത്രമേ അകത്ത് പ്രവേശനമുള്ളു. ചെറിയ കുട്ടികള്‍ക്ക് മാത്രം കൂട്ടിരിപ്പുകാരെ അനുവദിക്കും. നേഴ്സിങ്ങ് സ്റ്റാഫും നേഴ്്സിങ്ങ് അസിസ്റ്റന്റും തുടര്‍ന്ന് അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും. രക്തം, സ്രവം എന്നിവ ശേഖരിക്കുന്നതിനായി വെവ്വേറെ മുറികള്‍ ഉണ്ട്. ഡോക്ടര്‍, നേഴ്സ്, എന്നിവര്‍ക്ക് പി പി കിറ്റ് ധരിക്കുന്നതിനും അഴിക്കുന്നതിനുമായി പ്രത്യേകം മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. രോഗിയായവര്‍ക്കും സംശയിക്കുന്നവര്‍ക്കും പ്രത്യേക ലിഫ്റ്റ് സംവിധാനവും ആശുപത്രിയിലുണ്ട്. ഇവിടെ നിന്ന് രോഗിയെയും രോഗബാധ സംശയിക്കുന്നവരെയും ആറാമത്തെ നിലയിലേക്ക് മാറ്റും. ആറാമത്തെ നിലയില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ സി യു, ജനറല്‍ വാര്‍ഡ്, റൂമുകള്‍ എന്നിവയും അഞ്ചാമത്തെ നിലയില്‍ ജനറല്‍ വാര്‍ഡ്, റൂമുകള്‍ എന്നിങ്ങനെയുമാണ് സജ്ജീകരിച്ചിരിക്കുന്നത്. രോഗം സംശയിക്കുവരുടെ അവസ്ഥ അനുസരിച്ച് റൂമിലോ വാര്‍ഡിലോ ഐ സി യുവിലോ പ്രവേശിപ്പിക്കും. ടെസ്റ്റ് നെഗറ്റീവാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യും. ഡിസ്ചാര്‍ജായി പോകുന്നവര്‍ക്കും പ്രത്യേകം ലിഫ്റ്റുണ്ട്.  കോവിഡ് 19 പോസിറ്റീവായി വരുന്നവര്‍ക്ക് താഴത്തെ നിലയില്‍ പ്രത്യേകം ലിഫ്റ്റുണ്ട്. ഇവരെ നേരിട്ട് ആറാമത്തെ നിലയില്‍ പ്രവേശിപ്പിക്കും.

ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നേഴ്സ്മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് മൂന്നാമത്തെ നിലയില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഷിഫ്റ്റായാണ് ജോലി.  14 ദിവസം അവര്‍ ആശുപത്രിയില്‍ തന്നെ ഉണ്ടാവണം. തുടര്‍ന്ന് ഇവര്‍ സ്വന്തം വീടുകളിലോ മറ്റ് സ്ഥലങ്ങളിലോ ഐസൊലേഷനില്‍ പ്രവേശിക്കും. ഇവര്‍ക്ക് വേണ്ട ഭക്ഷണവും യാത്രാസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം കൊണ്ടുവരുന്നതിനായും പ്രത്യേകം ലിഫ്റ്റുണ്ട്.

  സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും മെഡിക്കല്‍ കോളേജുകളിലെ സദ്ധരായ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമാണ് ഇവിടെ കോവിഡിനെ തോല്‍പ്പിക്കാന്‍ പട നയിക്കുന്നത്.