സംസ്ഥാനത്ത് 21 പേര്‍ക്ക് കൂടി കോവിഡ് 19

post

1,65,934 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം : കേരളത്തില്‍ 21 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും എട്ടു പേര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്നും അഞ്ചു പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള രണ്ടു പേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്ക് വീതവും ആണ് സ്ഥിരികരിച്ചത്. ഇവരില്‍ ഒന്‍പതുപേര്‍ വിദേശത്ത് നിന്നും രണ്ടു പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ഗുജറാത്തില്‍ നിന്നും വന്നവരാണ്. ഒന്‍പതു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ദുബായില്‍ നിന്ന് വന്നതാണ്.

കേരളത്തില്‍ 286 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 256 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇന്ന് കേരളത്തില്‍ രണ്ടു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ചികിത്സയിലായിരുന്ന ഓരോരുത്തരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 28 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. രണ്ട് പേര്‍ മുമ്പ് മരിച്ചിരുന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,65,934 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,65,291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 145 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ള 8456 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 7622 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.