കോവിഡ്19: മാനസിക പിരിമുറുക്കം അകറ്റാന്‍ വിവിധ പരിപാടികളുമായി സാംസ്‌കാരിക വകുപ്പ്

post

തിരുവനന്തപുരം : കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മാനസിക പിരിമുറുക്കവും സംഘര്‍ഷവും ഒഴിവാക്കി അവരെ  മാനസിക ഉല്ലാസത്തോടെ കഴിയാന്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍ സാംസ്‌കാരിക വകുപ്പ് ആരംഭിച്ചതായി മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു.

സാംസ്‌കാരിക വകുപ്പിന്റെ സാംസ്‌കാരിക വിനിമയ സ്ഥാപനമായ ഭാരത് ഭവന്‍ വിവിധ സാംസ്‌കാരിക മത്സരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിയാലിറ്റി ടെലിഫിലിം മേക്കിംഗ്, മൈ ബുക്ക്, തിയേറ്റര്‍, ഒന്നുപാടാമോ, ഡബ്‌സ്മാഷ്, കവിത, കഥ, രുചിക്കൂട്ട്, ചിത്ര-ശില്‍പ കൈവേലകള്‍, മുത്തശ്ശിക്കഥ, പൂന്തോട്ടം, പെറ്റ്‌സ് എന്നീ വിഷയങ്ങളിലുള്ള രണ്ട് മുതല്‍ മൂന്ന് മിനുട്ട് വരെയുള്ള സൃഷ്ടികള്‍ തയ്യാറാക്കി  അയക്കാം. ഏപ്രില്‍ 20 നുള്ളില്‍  bharathbhavankerala@gmail.com  എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണം.

കേരള സാഹിത്യ അക്കാദമി വിപുലമായ വായനയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അക്കാദമിയുടെ  വെബ്‌സൈറ്റിലെ (www.keralasahityaakademi.org) ഓണ്‍ലൈന്‍ ലൈബ്രറിയിലൂടെ ഉള്ളൂര്‍, ആശാന്‍, വള്ളത്തോള്‍, ചങ്ങമ്പുഴ എന്നിവരുടെ എല്ലാ കൃതികളും വായിക്കാം. മലയാളത്തിലെ പ്രശസ്തരായ 200 സാഹിത്യപ്രതിഭകളുടെ ചിത്രങ്ങള്‍, കൈയക്ഷരം, അവരുടെ ശബ്ദം, ചെറു ജീവചരിത്രക്കുറിപ്പ് എന്നിവ ചിത്രശാല എന്ന വിഭാഗത്തില്‍ സമാഹരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ എല്ലാ പ്രസിദ്ധീകരണങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. അക്കാദമിയുടെ യൂട്യൂബ് ചാനലില്‍ സച്ചിദാനന്ദന്‍, സക്കറിയ, സുനില്‍ പി. ഇളയിടം, എം.എന്‍. കാരശ്ശേരി, കെ.ഇ.എന്‍, ബി. രാജീവന്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും അപ്ലോഡ് ചെയ്തിട്ടുണ്ട്.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വൈജ്ഞാനിക പുസ്തകങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിച്ച് നല്‍കും.  http://www.keralabhashainstitute.org/ എന്ന വെബ്‌സൈറ്റില്‍ കാറ്റലോഗ് പരിശോധിച്ച് പുസ്തകങ്ങള്‍  വാട്‌സ്ആപ്പിലോ ഫോണ്‍ മുഖേനയോ ആവശ്യപ്പെടാം. ഫോണ്‍- 9446587722, 9447972346, 9746980982.

മലയാളം മിഷന്‍  ലോകത്തെങ്ങുമുള്ള മലയാളികള്‍ക്കും മലയാളം ഭാഷാ പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍ക്കുമായി വൈവിധ്യമാര്‍ന്ന പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് വീട്ടിലെ കളികള്‍ മലയാളം മിഷന്റെ ഫേസ്ബുക്ക് പേജിലൂടെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാം.  'കളിക്കാം-വായിക്കാം, സമ്മാനം നേടാം'  എന്ന സാഹിത്യ മത്സരത്തില്‍ കുട്ടികള്‍ക്ക് പങ്കെടുക്കാം. അതോടൊപ്പം 'വീട്ടിലെ പാട്ട്, നാട്ടിലെ കൂട്ട്' എന്ന അന്താക്ഷരി ചലഞ്ചാണ് മറ്റൊന്ന്. ഇഷ്ടമുള്ള നാലുവരി സിനിമാ പാട്ട് പാടി നാട്ടിലെ ഏതെങ്കിലും കുട്ടിയെ ചലഞ്ച് ചെയ്യാം. ആ പാട്ടിലെ ഒരു വാക്ക് വരുന്ന പാട്ടായിരിക്കണം ചലഞ്ചില്‍ പങ്കെടുക്കുന്ന കുട്ടി തുടര്‍ന്ന് പാടേണ്ടത്. ആ കുട്ടിക്ക് കേരളത്തിന് പുറത്തുള്ള വേറൊരു കുട്ടിയുമായി ചലഞ്ച് തുടരാം. ഇവ മലയാളം മിഷന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യും. തിരഞ്ഞെടുത്ത വീഡിയോകള്‍ക്ക് സമ്മാനം നല്‍കും.  മികച്ചവ മലയാളം മിഷന്റെ റേഡിയോ മലയാളത്തിലും യൂട്യൂബിലും സംപ്രേഷണം ചെയ്യും. ഏപ്രില്‍ 14 ന് ഈ ചലഞ്ച് അവസാനിക്കും. മലയാളം മിഷന്റെ വിവിധ ചാപ്റ്ററുകള്‍ മുഖേന കൊറോണ ഹെല്‍പ് ഡസ്‌കുകളും റേഡിയോ മലയാളം മുഖേന വിവിധ മത്സരങ്ങളും നടത്തിവരുന്നുണ്ട്.

മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കും. പാടുന്നവര്‍ക്കും പാട്ട് എഴുതുന്നവര്‍ക്കും പങ്കെടുക്കാം. നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. 12 വയസ്സുവരെ ബാല്യം, 19 വരെ കൗമാരം, 35 വരെ യൗവനം, 36 മുതല്‍ പൊതുവിഭാഗം എന്നിങ്ങനെയാണ് വിഭാഗങ്ങള്‍. മാപ്പിളപ്പാട്ട് രംഗത്തെ പ്രമുഖര്‍ വിധി നിര്‍ണയിക്കും. പാട്ടുകാര്‍ രണ്ടു പാട്ടുകള്‍ മൊബൈല്‍ പകര്‍ത്തി  ജനന തിയതി തെളിയിക്കുന്ന രേഖയുടെ ഇമേജ് സഹിതം 9207173451 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലേക്ക് അയക്കാം. അവസാന തിയതി ഏപ്രില്‍ 10. കൂടുതല്‍ വിവരങ്ങള്‍ മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ യൂട്യൂബ് ചാനലി ലൂടെ മനസ്സിലാക്കാം. വൈദ്യര്‍ മഹോത്സവങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ, മാപ്പിള കലകളുടെ അവതരണം, വൈദ്യര്‍ സ്മാരക പ്രഭാഷണം എന്നിവയുടെ വീഡിയോ സാംസ്‌കാരികമന്ത്രിയുടെ വെബ്‌സൈറ്റിലും ലഭിക്കും.

കേരളത്തിലെ നാടന്‍ കലാ വിജ്ഞാനത്തെ മുന്‍നിര്‍ത്തി ഒരു യൂട്യൂബ് ചാനല്‍ കേരള ഫോക്ലോര്‍ അക്കാദമി ആരംഭിക്കും. നാടന്‍ കലകളെക്കുറിച്ച് പ്രമുഖരുടെ പ്രഭാഷണങ്ങള്‍ ഈ ചാനലിലൂടെ ആസ്വദിക്കാം.  രവികുമാര്‍ (ഫോക്ലോര്‍), സി.ജെ. കുട്ടപ്പന്‍ (നാടന്‍പാട്ട്), കീച്ചേരി രാഘവന്‍ (പൂരക്കളി), ഗീത കാവാലം (തിരുവാതിര), വൈ.വി. കണ്ണന്‍ (തെയ്യം) തുടങ്ങിയവര്‍ പങ്കെടുക്കും.

കുട്ടികള്‍ക്കായി നാടന്‍പാട്ട് സിംഗിള്‍ റിയാലിറ്റി ഷോ ഓണ്‍ലൈനില്‍ സംഘടിപ്പിക്കും. 100 നാടന്‍കലകളെക്കുറിച്ചുള്ള ലഘുവിവരണ ഗ്രന്ഥം അക്കാദമി തയ്യാറാക്കും. തോറ്റം പാട്ടുകള്‍ ശേഖരിച്ച് ഓണ്‍ലൈനില്‍ ലഭ്യമാക്കും.

കൊറോണ രോഗബാധ പടരുന്നത് തടയുന്നതിന് ആവശ്യമായ സാമൂഹ്യ അകലം, വ്യക്തിശുചിത്വം എന്നിവ പാലിക്കുന്നതിനുള്ള സന്ദേശം ജനങ്ങളിലെത്തിക്കാന്‍ സര്‍ഗാത്മക ആവിഷ്‌കാരങ്ങള്‍ വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍ സംസ്ഥാനത്തെമ്പാടും നടത്തുന്നുണ്ട്.  ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ നിര്‍ണയിച്ചിട്ടുള്ള 173 ക്ലസ്റ്ററുകളിലായി വിന്യസിക്കപ്പെട്ട 1000 കലാകാരന്‍മാര്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പ്രചാരണ പരിപാടികള്‍ നടത്തിവരുന്നു.  സംഗീതം, ഏകാംഗ നാടകം, ഓട്ടന്തുള്ളല്‍, തിരുവാതിര, മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, ചിത്രരചന, ഇന്‍സ്റ്റലേഷന്‍ തുടങ്ങിയ കലാരൂപങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് അവര്‍ പ്രതിരോധം സൃഷ്ടിക്കുന്നു. കൂടാതെ മാസ്‌കുകള്‍, സാനിട്ടൈസര്‍ തുടങ്ങിയവ തയ്യാറാക്കി വിതരണം ചെയ്യുന്നതിലും സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍ വ്യാപൃതരാണ്.

ഇതിനുപുറമേ, സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച വിവിധ വിവിധ പരിപാടികള്‍ ജനങ്ങള്‍ക്ക് ലഭ്യമാകാന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുനഃസംപ്രേഷണം ചെയ്യും. 2016 മുതല്‍ ജനകീയമായി നടത്തിയ സിനിമാ അവാര്‍ഡുകള്‍, ചലച്ചിത്രമേളകള്‍, സാംസ്‌കാരിക വിനിമയ പരിപാടികള്‍ തുടങ്ങിയവയുടെ വീഡിയോകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.