സൗജന്യറേഷന്‍ പരിധിയില്‍ അഗതി മന്ദിരങ്ങളും ഉള്‍പ്പെടുത്തും

post

* 81.45 ശതമാനത്തിലധികംപേര്‍ സൗജന്യ റേഷന്‍ ഇതിനകം വാങ്ങി

തിരുവനന്തപുരം : കോവിഡിന്റെ  പശ്ചാത്തലത്തില്‍ സൗജന്യ റേഷന്‍ പരിധിയില്‍ അനാഥാലയങ്ങള്‍, പെര്‍മിറ്റ് പ്രകാരം റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്ന കോണ്‍വന്റുനകള്‍, ആശ്രമങ്ങള്‍, മഠങ്ങള്‍, വൃദ്ധസദനങ്ങള്‍ പോലുള്ള സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 3000 അതിഥി മന്ദിരങ്ങളിലായി 42,602 അന്തേവാസികളുണ്ട്. ഇവിടങ്ങളില്‍ ഒരാള്‍ക്ക് 15 കിലോ വീതം അരി ലഭിക്കുന്ന സ്ഥാപനങ്ങളില്‍ 15 കിലോ സൗജന്യമായി നല്‍കും. എന്നാല്‍, അതില്ലാത്ത ഇടങ്ങളുണ്ട്. അവിടെ ഒരാള്‍ക്ക് അഞ്ചുകിലോ വീതം സൗജന്യമായി നല്‍കും. നാല് അന്തേവാസികള്‍ക്ക് ഒരു കിറ്റ് എന്ന നിലയിലും സൗജന്യമായി വിതരണം ചെയ്യും.

പ്രൊഫഷണല്‍ നാടകസമിതികള്‍, ഗാനമേള ട്രൂപ്പുകള്‍, മിമിക്രി, ചിത്ര-ശില്‍പകലാകാരന്‍മാര്‍, തെയ്യക്കോലങ്ങളുമായി ബന്ധപ്പെട്ട കലാകാരന്‍മാര്‍ തുടങ്ങിയവര്‍ പ്രതിസന്ധിയിലാണ്. അവരുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കും. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില എന്നിവ തടയാന്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. 289 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 103 സ്ഥാപനങ്ങള്‍ക്കെതിരെ വിജിലന്‍സ് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 81.45 ശതമാനത്തിലധികം പേര്‍ സൗജന്യ റേഷന്‍ ഇതിനകം വാങ്ങി. കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയും പേര്‍ക്ക് റേഷന്‍ വിതരണം നടത്തുന്നത് ആദ്യമാണ്. ഇതിനായി പ്രയത്‌നിച്ച സിവില്‍ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍, റേഷന്‍ വ്യാപാരികള്‍, തൊഴിലാളികള്‍ അടക്കമുള്ള മറ്റുവിഭാഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ അഭിനന്ദിക്കുന്നതായി അദ്ദേഹം അറിയിച്ചു.

റേഷന്‍ കടകളില്‍ ആവശ്യമായ എല്ലാ സാധനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ജില്ല മാറി റേഷന്‍ ലഭ്യമാകുന്നില്ല എന്ന ഒരു പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി. റേഷനുമായി ബന്ധപ്പെട്ട് അപൂര്‍വമായാണ് ചില പരാതികള്‍ ഉയര്‍ന്നുവന്നത്. ചിലരാകട്ടെ ബോധപൂര്‍വമായി റേഷന്‍ മോശമാണെന്നതടക്കമുള്ള പ്രചാരണം നടത്താന്‍ തുനിഞ്ഞു. എന്നാല്‍, ചലച്ചിത്ര നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു ഉള്‍പ്പെടെ സമൂഹം ആദരിക്കുന്ന ചിലര്‍ ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്ന് അവരുടെ അനുഭവത്തിലൂടെ പറഞ്ഞത് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരുന്നു.

സംസ്ഥാനത്ത് ചരക്കുനീക്കത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ഇന്നലെ പകല്‍ അവശ്യ സാധനങ്ങളുമായി 1981 ലോറികള്‍ വന്നു. കര്‍ണാടക അതിര്‍ത്തിയില്‍നിന്ന് 649 ഉം തമിഴ്‌നാട് അതിര്‍ത്തിയില്‍നിന്ന് 1332 ഉം ലോറികളാണ് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.