ലക്ഷ്യം പച്ചക്കറി ഉത്പാദനത്തിലെ സ്വയംപര്യാപ്തത: മന്ത്രി വി.എസ്. സുനില്‍ കുമാര്‍

post

കോട്ടയം: അടുത്ത വര്‍ഷത്തോടെ പച്ചക്കറി ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍. കുമരകം ആറ്റാമംഗലം സെന്റ് ജോണ്‍സ് പള്ളി ഹാളില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ പ്രീവൈഗ 2010 ജില്ലാതല ശില്‍പ്പശാലയും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യക്തികളുടെയും കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും സമ്പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കി ജൈവകൃഷി വ്യാപകമാക്കും. ഒരോ വീടിനും ആവശ്യമുള്ള പച്ചക്കറിയിനങ്ങളുടെ പട്ടിക തയ്യാറാക്കി അവ വീട്ടു വളപ്പില്‍തന്നെ ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് പരിഗണനയില്‍.

നിലവില്‍ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം ഏകദേശം 12 ലക്ഷം മെട്രിക് ടണ്ണിലേക്ക് എത്തുകയാണ്. ഇത് 16 ലക്ഷം മെട്രിക് ടണ്‍ ആയി ഉയര്‍ത്താനായാല്‍ നമുക്ക് വേണ്ടത്ര ജൈവ പച്ചക്കറികള്‍ ലഭ്യമാകും.

പ്രളയക്കെടുതികള്‍ രണ്ടു വട്ടം നേരിട്ടിട്ടും നെല്‍ വയലുകള്‍ നികത്തുന്ന പ്രവണത സംസ്ഥാനത്ത് തുടരുകയാണ്. ഇനിയെങ്കിലും ഇത് നിര്‍ത്താന്‍ ജനങ്ങള്‍ തയ്യാറാകണം. പ്രാദേശിക ജല സ്രോതസുകള്‍ സംരക്ഷിക്കാന്‍ ജനപ്രതിനിധികളും ജനങ്ങളും കൂട്ടായി പരിശ്രമിക്കണം.  

രാജ്യത്ത് ആദ്യമായി കര്‍ഷക ക്ഷേമബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള  ബില്‍ നിയമസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു. രാജ്യത്തിനു തന്നെ മാതൃകയായ ബില്ലാണിത്. ഇതോടെ കര്‍ഷകര്‍ക്കുവേണ്ടി ക്ഷേമനിധി ബോര്‍ഡും യാഥാര്‍ഥ്യമാവുകയാണ്. കര്‍ഷകരും കര്‍ഷക സംഘടനകളുടെയും ആഗ്രഹങ്ങള്‍ സഫലീകരിക്കുന്ന നടപടിയാണിത്.മന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കും ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോന്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. ബാബു,  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബോസ് ജോസഫ്, ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ഡോ. എന്‍.എസ്. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.