കോവിഡ് 19 രോഗപ്രതിരോധം: നിര്‍ണായക പങ്കുവഹിച്ച് പഞ്ചായത്തുകള്‍

post

 വിതരണം നടത്തിയത് 24 ലക്ഷത്തിലധികം ഭക്ഷണപൊതികള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ഡൗണ്‍ കാലയളവില്‍ കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച് പഞ്ചായത്തുകള്‍. വിവിധ വകുപ്പുകള്‍ക്കൊപ്പം താഴെതട്ടില്‍ പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും  നടത്തിയ ഇടപെടല്‍ രോഗവ്യാപനം തടയുന്നതിനും കുടിവെള്ളം, ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ ജനങ്ങള്‍ക്ക് ഫലപ്രദമായി എത്തിക്കുന്നതിനും സഹായകമായി. പൊതുഗതാഗതം നിലച്ചതിനാല്‍ അന്യജില്ലകളിലേതടക്കം രണ്ടായിരത്തിലധികം ജീവനക്കാര്‍ക്ക് താമസവും ഭക്ഷണസൗകര്യവും നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

  ഗ്രാമപ്രദേശങ്ങളില്‍ അര്‍ഹതയുള്ളവര്‍ക്കെല്ലാം ഭക്ഷണം ഉറപ്പുവരുത്താന്‍ 941 ഗ്രാമപഞ്ചായത്തുകളിലായി 1031 സമൂഹ അടുക്കളകളാണ്  പഞ്ചായത്തുകള്‍ സജ്ജമാക്കിയത്. ഇവയിലൂടെ പ്രതിദിനം ശരാശരി 141430 എന്ന കണക്കില്‍ ഏകദേശം 2404310 ഭക്ഷണപൊതികള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു. ഇതില്‍ 2171726 എണ്ണം സൗജന്യമായാണ് വിതരണം ചെയ്തത്. ഭൂരിഭാഗം അടുക്കളകള്‍ക്കും വേണ്ട അവശ്യവസ്തുക്കള്‍ സന്നദ്ധ സഹായമായാണ് പഞ്ചായത്തുകള്‍ സമാഹരിക്കുന്നത്. ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് ഭക്ഷണം നല്‍കുന്നതിന് 134 ജനകീയ ഹോട്ടലുകളും ഗ്രാമപ്രദേശങ്ങളില്‍ മാത്രം പ്രവര്‍ത്തനം ആരംഭിച്ചു. ഇവിടെ 20 രൂപയ്ക്കാണ് ഊണ് നല്‍കുന്നത്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ടു പഞ്ചായത്തുകള്‍ രൂപീകരിച്ച 48817 അടിയന്തര പ്രതികരണ ടീം അംഗങ്ങളാണ് (Emergency  Response Team) ഭക്ഷണ പൊതികളും മരുന്നും മറ്റു അവശ്യ സാധനങ്ങളും ജനങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നത്.

രോഗവ്യാപനം ഉണ്ടായാല്‍ തടയുന്നതിന് വിപുലമായ മുന്‍കരുതലുകളാണ് പഞ്ചായത്തുകള്‍ കൈക്കൊണ്ടത്. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വീടുകളില്‍ ഐസൊലേഷനില്‍ കഴിഞ്ഞുവരുന്ന രണ്ടു ലക്ഷത്തോളം പേര്‍ പുറത്തിറങ്ങി സമൂഹവുമായി ഇടപെടുന്നില്ല എന്നുറപ്പാക്കാനും അവരെ  നിരീക്ഷിക്കുന്നതിനുമായി 15898 വാര്‍ഡുതല നിരീക്ഷണ കമ്മിറ്റികളെയാണ് നിയോഗിച്ചത്. 15962 വാര്‍ഡുതല ഹെല്‍ത്ത് കമ്മിറ്റികളും 15962 ആരോഗ്യ ജാഗ്രതാ സമിതികളും വയോജനങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ അധിവസിക്കുന്ന സങ്കേതങ്ങളിലെ കുടുംബങ്ങള്‍, തീരദേശവാസികള്‍, ചേരി നിവാസികള്‍, കെയര്‍ ഹോം നിവാസികള്‍  തുടങ്ങി പ്രത്യേക പരിഗണന നല്‍കേണ്ട വിഭാഗങ്ങളെ നിശ്ചിത ഇടവേളകളില്‍ സന്ദര്‍ശിച്ചു രോഗത്തെ ജാഗ്രതയോടെ പ്രതിരോധിക്കുന്നതിന് സജീവമായ ഇടപെടലാണ് നടത്തുന്നത്.

സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ കോവിഡ് 19 ഹോട്ട്സ്പോട്ട് ആകാന്‍ സാധ്യതയുള്ള 67 പഞ്ചായത്തുകളില്‍ ഏതു അത്യാവശ്യ സാഹചര്യത്തെയും നേരിടുന്നതിനു  ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തി. നിലവിലുള്ള കോവിഡ് കെയര്‍ സെന്ററുകള്‍ക്കും ഐസൊലേഷന്‍ സെന്ററുകള്‍ക്കും പുറമേ കോവിഡ് കെയര്‍ സെന്ററുകളായി പ്രവര്‍ത്തിപ്പിക്കുന്നതിന് അനുയോജ്യമായ 2378 കെട്ടിടങ്ങളും സജ്ജമാക്കി. ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് അനുയോജ്യമായ 1383 കെട്ടിടങ്ങളും കണ്ടെത്തി.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ നിലവിലുള്ള മെഡിക്കല്‍ ഓഫീസര്‍ക്ക് പുറമേ 204 പേരെ അധികമായി പഞ്ചായത്തുകള്‍  തനതു ഫണ്ടില്‍ നിന്നും ശമ്പളം നല്‍കി  നിയോഗിച്ചു. അവശ്യഘട്ടങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതിനു പഞ്ചായത്ത് പരിധിയിലുള്ള 3396 ഡോക്ടര്‍മാര്‍,  5851 നേഴ്സ്മാര്‍, 4086 പാരാമെഡിക്കല്‍ ജീവനക്കാര്‍, 1280 ലാബ് ടെക്നീഷ്യന്‍മാര്‍,  3410 മെഡിക്കല്‍ വിദ്യാര്‍ഥികള്‍, 7730 പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ റിസര്‍വ് പട്ടികയും തയ്യാറാക്കി. നിലവിലുള്ള ലേബര്‍ ക്യാമ്പുകള്‍ കൂടാതെ അതിഥി തൊഴിലാളികളെ പാര്‍പ്പിക്കുന്നതിന് 20 താല്‍ക്കാലിക  ക്യാമ്പുകള്‍ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ഗ്രാമപ്രദേശങ്ങളിലെ 29749 അതിഥിതൊഴിലാളി സെറ്റില്‍മെന്റുകളില്‍ സമൂഹ അടുക്കള പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഗ്രാമ പഞ്ചായത്തുകള്‍ ഒരുക്കി.ഗ്രാമപഞ്ചായത്തുകളുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും സ്ഥിതിവിവരങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാരിന് ലഭ്യമാക്കുന്നതും പഞ്ചായത്ത് ഡയറക്ടറേറ്റിലും ജില്ലാ ഓഫീസുകളിലും വാര്‍ റൂമുകളാണ്.