ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിനു വേണ്ടിയാവണം: മുഖ്യമന്ത്രി

post

തിരുവനന്തപുരം : നാട് അസാധാരണ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിനുവേണ്ടിയാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. വിഷുക്കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കാന്‍ കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികള്‍ക്ക് മാതൃകകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശുദ്ധ റംസാന്‍ മാസത്തില്‍ സക്കാത്തിന്റെ ഘട്ടത്തില്‍ ആ മഹത്തായ സങ്കല്‍പം ഇന്നത്തെ കടുത്ത പ്രതിസന്ധി തരണം ചെയ്യാന്‍ ഉപാധിയാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രകമ്പനികാര്യ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ പ്രകാരം കമ്പനികളുടെ സി. എസ്. ആര്‍ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉപയോഗിക്കാനാവില്ല. അതേസമയം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന് ഈ പരിമിതിയില്ല. സി. എം. ഡി. ആര്‍. എഫിനെ കൂടി സി. എസ്. ആര്‍ ഫണ്ടിന് അര്‍ഹതയുള്ള പട്ടികയിലേക്ക് മാറ്റണമെന്ന് പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ദുരിതാശ്വാസ നിധിയെ സി. എസ്. ആര്‍ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കുന്നതല്ല. ഈ നടപടി തിരുത്തണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം ജില്ലയിലെ തിരൂരില്‍ പൂര്‍ത്തിയാകുന്ന ശിഹാബ്തങ്ങള്‍ മെമ്മോറിയല്‍ ആശുപത്രി കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കാമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. അപ്പോളോ ആശുപത്രി 240 കിടക്കകളും മറ്റു സൗകര്യങ്ങളും നല്‍കാമെന്ന് അറിയിച്ചു. ചെങ്ങന്നൂരില്‍ പൂര്‍ത്തിയാകുന്ന ഡോ. കെ എം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയും ഐസിയു, വെന്റിലേറ്റര്‍ സംവിധാനങ്ങളുമടക്കം കോവിഡ് 19 പ്രതിരോധത്തിന് വിട്ടുനല്‍കാമെന്ന് മാനേജിങ് ഡയറക്ടര്‍ ഫാദര്‍ അലക്സാണ്ടര്‍ കൂടാരത്തില്‍ അറിയിച്ചു. കോഴിക്കോട് മലാപറമ്പിലെ ഇഖ്റ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍ കോവിഡ് ചികിത്സയ്ക്കായി വെന്റിലേറ്ററുകള്‍, ഐസിയു, ഡയാലിസിസ് സംവിധാനങ്ങളും നൂറോളം കിടക്കകളും വിട്ടുനല്‍കാമെന്ന് അറിയിച്ചു. മലപ്പുറം നടുവട്ടം ശ്രീവത്സം ആശുപത്രി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കുമെന്ന് നിയമസഭ സ്പീക്കര്‍ മുഖേന അറിയിച്ചു. പ്രവാസി മലയാളികള്‍ തിരിച്ചെത്തുമ്പോള്‍ ക്വാറന്റൈന്‍ ചെയ്യാന്‍ മര്‍ക്കസ് സ്ഥാപനങ്ങളും സുന്നി സ്ഥാപന സമുച്ചയങ്ങളും വിട്ടുനല്‍കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അറിയിച്ചു. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ 2000 ഭക്ഷണ പാക്കറ്റ് വീതം ജില്ലാ ഭരണസംവിധാനവുമായി ബന്ധപ്പെട്ട് സൗജന്യമായി വിതരണം ചെയ്യാം എന്ന് അറിയിച്ചിട്ടുണ്ട്. ഹോട്ടല്‍ റമദാ ഐസൊലേഷന് റൂമുകള്‍ വിട്ടുനല്‍കാമെന്ന് അറിയിച്ചു. കേരള കോക്കനട്ട് ഓയില്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ 25,000 പാക്കറ്റ് വെളിച്ചെണ്ണ ആശ്വാസ പ്രവര്‍ത്തനത്തിനായി സംഭാവന നല്‍കും എന്ന് അറിയിച്ചിട്ടുണ്ട്. കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസിനോട് അഫിലിയേറ്റ് ചെയ്ത 90 വാഫി, വഹിയ്യ കോളേജുകളുടെ ഹോസ്റ്റല്‍ സൗകര്യം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടു നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.