ഡെങ്കിപ്പനി: കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കണം

post

തിരുവനന്തപുരം : ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ രോഗങ്ങള്‍ ജില്ലയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി.പി.പ്രീത അറിയിച്ചു. ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ കൊതുകിന്റെ സാന്ദ്രത കൂടുതലാണ്. അതിനാല്‍ വീടും പരിസരവവും ശുചിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഉപയോഗിക്കാത്ത പാത്രങ്ങള്‍, ടയര്‍, ചിരട്ടകള്‍ തുടങ്ങിയവ നശിപ്പിക്കണം. ചെടിച്ചട്ടി-ഫ്രിഡ്ജ് എന്നിവയുടെ ട്രേ, ടെറസ്, സണ്‍ ഷെഡ്, കട്ടി കൂടിയ ഇലകള്‍ എന്നിവയിലും വെള്ളം കെട്ടി നില്‍ക്കാതെ  നോക്കണം. ഉപയോഗിക്കാതെ കിടക്കുന്ന ക്ലോസ്സറ്റുകള്‍ ഇടയ്ക്ക്  ഫ്‌ളഷ് ചെയ്യണം. റിങ് ഇറക്കിയ ആഴം കുറഞ്ഞ കിണറുകളില്‍ ഗപ്പി മത്സ്യം ഇടുകയോ കൊതുകു കടക്കാത്ത വലകള്‍ കൊണ്ട് മൂടുകയോ ചെയ്യണം. ആരോഗ്യ പ്രവര്‍ത്തകരും വോളന്റിയര്‍മാരും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്ന നിലവിലെ അവസരത്തില്‍ എല്ലാവരുടെയും പരിപൂര്‍ണ സഹായം പ്രതീക്ഷിക്കുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.