കോവിഡ് അതിജീവനത്തിന്റെ വഴിയില്‍ പുതുചരിത്രം സൃഷ്ടിച്ച് കാസര്‍കോട് ജില്ല

post

കാസര്‍കോട് : വലിപ്പ-ചെറുപ്പമില്ലാതെ രാജ്യങ്ങള്‍ കൊവിഡ് 19 ഭീഷണിയില്‍ അതിര്‍ത്തിക്കുളളില്‍ ഒതുങ്ങിയപ്പോള്‍,അതിജീവനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് കാസര്‍കോട് ജില്ല.ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 16) റിപ്പോര്‍ട്ട് ചെയ്ത ഒരു പോസറ്റീവ് കേസ് അടക്കം,168  കോവിഡ്  രോഗികളില്‍ 107രോഗികള്‍ രോഗവിമുക്തരായി.അതായത് മൊത്തം രോഗികളില്‍ 63.69 ശതമാനം പേര്‍ രോഗവിമുക്തി നേടി ഇന്നലെ മാത്രം 24 പേരാണ് ജില്ലയില്‍ നിന്ന് രോഗവിമുക്തി നേടിയത്.ഇവരില്‍ 16 പേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും  അഞ്ചു പേര്‍ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്നും മൂന്ന് പേര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നുമാണ്  രോഗമുക്തരായത്.ഏപ്രില്‍ ആറിന് മാത്രം പ്രവര്‍ത്തനം ആരംഭിച്ച കാസര്‍കോട് മെഡിക്കല്‍ കോളജില്‍ നിന്ന് പത്ത് ദിവസത്തിനുള്ളില്‍ അഞ്ചു പേര്‍ക്ക് രോഗ വിമുക്തി നേടാന്‍ സാധിച്ചത്,കാസര്‍കോട് ജില്ലയ്ക്ക് ചികിത്സാ രംഗത്ത് പുത്തന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. തിരുവന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 27 അംഗ മെഡിക്കല്‍ വിദഗ്ദരാണ് കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. 

മാര്‍ച്ച് പകുതിയോടെയാണ് കേരളത്തില്‍ കോവിഡിന്റെ രണ്ടാംവരവ് തുടങ്ങിയത്. ഓരോ ദിവസവും ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണത്തിന്റെ ഗ്രാഫ് ഉയര്‍ന്നു വന്നു. രോഗവ്യാപനത്തെ പ്രതിരോധിക്കാന്‍ ശക്തമായ സന്നാഹവുമായി ജില്ലാഭരണകൂടം മുന്നിട്ടറങ്ങി. ജില്ലയിലെ രോഗബാധിതരില്‍  70 ശതമാനത്തിലധികവും ദുബായില്‍ നിന്ന് വന്നവരായിരുന്നു. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കാസര്‍കോട് ജില്ലയില്‍ ആയിരുന്നു .കൈമെയ് മറന്ന് പ്രവര്‍ത്തിച്ച  ഡോക്ടര്‍മാരുടെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെ ശ്രമം ഏപ്രില്‍  രണ്ടാംവാരത്തോടെ ഫലംകണ്ടു തുടങ്ങി. ആ ആഴ്ചയില്‍ രോഗവിമുക്തിനേടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ്-19 കേസുകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് സംഭവിക്കുകയും ചെയ്തു. കോവിഡ്-19 നുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ മരണം ഉണ്ടായിട്ടില്ല എന്നതും സര്‍ക്കാര്‍ ആരോഗ്യ സംവിധാനത്തിന്റെ മേന്‍മ പ്രതിഫലിപ്പിക്കുന്നതാണ്. സമ്പന്നരാജ്യങ്ങള്‍ പോലും കോവിഡിനെ പിടിച്ചുകെട്ടാന്‍ കഴിയാതെ വലയുമ്പോഴാണ് കൊച്ചുകേരളത്തിലെ ഏറ്റവുംവടക്കേ അറ്റത്തുള്ള കാസര്‍കോട് ജില്ല  മഹാമാരിയെ ധീരമായി പ്രതിരോധിച്ചത് എന്നു കൂട്ടിവായിക്കുമ്പോഴേ, ഈ അതിജീവന ദൗത്യത്തിന്റെ മൂല്യം അറിയൂ.