ജില്ലയില്‍ ഏഴു പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു

post

കണ്ണൂര്‍  : ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി ഇന്നലെ (ഏപ്രില്‍ 22) കൊറോണബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇവരില്‍ നാലു പേര്‍ ദുബൈയില്‍ നിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നും എത്തിയവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

മാര്‍ച്ച് 19ന് എഐ 938 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ കോളയാട് സ്വദേശി (33), 20ന് ഐഎക്സ് 344 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ പത്തായക്കുന്ന് സ്വദേശി (57), 21ന് ഇകെ 532 വിമാനത്തില്‍ നെടുമ്പാശ്ശേരി വഴിയെത്തിയ മൊകേരി സ്വദേശി (58), ഇകെ 568 വിമാനത്തില്‍ ബെംഗളൂരു വഴിയെത്തിയ കണിച്ചാര്‍ സ്വദേശി (30) എന്നിവരാണ് ദുബൈയില്‍ നിന്നെത്തിയവര്‍. 25കാരിയായ ചെങ്ങളായി സ്വദേശിനി ഡല്‍ഹിയില്‍ നിന്ന് മാര്‍ച്ച് 20ന് പുറപ്പെട്ട നിസാമുദ്ദീന്‍-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ (22634) ബി5 കോച്ചില്‍ 22നാണ് കണ്ണൂരിലെത്തിയത്. കോട്ടയം മലബാര്‍ സ്വദേശികളായ 39 വയസ്സുകാരനും ഒന്‍പത് വയസ്സുകാരിയുമാണ് സമ്പര്‍ക്കം വഴി രോഗബാധ ഉണ്ടായ രണ്ടുപേര്‍.

ഏഴു പേരില്‍ ചെങ്ങളായി സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ബാക്കിയുള്ളവര്‍ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ നിന്നുമാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 111 ആയി. ഇവരില്‍ 49 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 3336 പേരാണ്. 45 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 21 പേര്‍ ജില്ലാ ആശുപത്രിയിലും 3 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 29 പേര്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്നും 2432 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2202 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 2052 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 230 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.