ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എട്ടു പേര്‍ രോഗമുക്തി നേടി

post

* ഇനി ചികിത്സയിലുള്ളത് 129 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 316

തിരുവനന്തപുരം : സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇടുക്കി ജില്ലയിലെ നാലു പേര്‍ക്കും കോഴിക്കോട്, കോട്ടയം ജില്ലകളിലെ രണ്ടു പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു പേര്‍ വിദേശത്ത് നിന്നും രണ്ടു പേര്‍ ചെന്നൈയില്‍ നിന്നും ഒരോരുത്തര്‍ മൈസൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നും വന്നതാണ്. നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട് ജില്ലയിലെ ഒരാള്‍ ദുബായില്‍ നിന്നും തിരുവനന്തപുരം ജില്ലയിലെ ഒരാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്. കോഴിക്കോട്, ഇടുക്കി ജില്ലയിലുള്ള ഓരോരുത്തരാണ് ചെന്നൈയില്‍ നിന്നും വന്നത്. ഇടുക്കി ജില്ലയിലെ ഒരാള്‍ മൈസൂറില്‍ നിന്നും ഒരാള്‍ പൊള്ളാച്ചിയില്‍ നിന്നും വന്നതാണ്. കോട്ടയം ജില്ലയിലെ രണ്ടു പേര്‍ക്കും കൊല്ലം, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ വര്‍ക്കല സ്വദേശിയായ 44 വയസുകാരനാണ്. വീട്ടില്‍ നിരീക്ഷണത്തിലുള്ള ഇദ്ദേഹത്തെ ഉടന്‍ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും.

സംസ്ഥാനത്ത് എട്ടു പേരാണ് വ്യാഴാഴ്ച രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ ആറു പേരുടേയും മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 316 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 129 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 23,876 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 23,439 പേര്‍ വീടുകളിലും 437 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 148 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 21334 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 20326 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.