സാമൂഹിക സന്നദ്ധസേന ലക്ഷ്യത്തിലേക്ക്, നിലവില്‍ 3,30,216 അംഗങ്ങള്‍

post

തിരുവനന്തപുരം:  സംസ്ഥാനത്ത് ദുരന്തങ്ങള്‍ നേരിടാന്‍ രൂപീകരിച്ച സാമൂഹിക സന്നദ്ധസേന നാടിനാകെ പ്രയോജനപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രകൃതി ദുരന്തങ്ങളെത്തുടര്‍ന്ന് ഏതൊരു പ്രതിസന്ധിയിലും സഹായത്തിനുണ്ടാകുന്ന ഒരു സാമൂഹിക സന്നദ്ധ സേനയ്ക്കായി 2020 ജനുവരി ഒന്നിനാണ് സന്നദ്ധ സേന ഡയറക്ടറേറ്റ് രൂപീകരിച്ചത്.

ഓരോ 100 പേര്‍ക്കും ഒരു സാമൂഹിക സന്നദ്ധ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ 3,40,000 അംഗങ്ങളാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ 3,30,216 അംഗങ്ങളാണ് സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷ്യത്തിലെത്തുകയാണ്. 16നും 65നും ഇടയില്‍ പ്രായമുള്ളവരാണ് അംഗങ്ങള്‍.

ഓരോ ജില്ലയിലും പരമാവധി 10 കേന്ദ്രങ്ങളില്‍  സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ തുടങ്ങി. കോവിഡ് 19ന്റെ പരിശീലനത്തിന് തടസ്സം നേരിട്ടെങ്കിലും സന്നദ്ധസേന രജിസ്‌ട്രേഷനില്‍ വലിയ പുരോഗതിയാണുണ്ടായത്.  കോവിഡ് 19 പ്രതിരോധത്തിനായി 38,000 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പാസുകള്‍ അനുവദിച്ചു.

സാമൂഹിക അടുക്കളുടെ നടത്തിപ്പ്, പച്ചക്കറി വിത്ത് വിതരണം, മരുന്ന് വിതരണം, രക്തദാനം തുടങ്ങിയ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനമാണ് സന്നദ്ധ സേന പ്രവര്‍ത്തകര്‍ നടത്തുന്നത്. നിലവില്‍ സന്നദ്ധ സേനയില്‍ 2,62,104 പുരുഷന്‍മാരും, 68,059 സ്ത്രീകളും, 53 ട്രാന്‍സ്ജെന്‍ഡറുകളുമാണുള്ളത്.

രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ രൂപീകരിച്ച സന്നദ്ധ സേന നമ്മുടെ സംസ്ഥാനത്താണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ സന്നദ്ധരായ വ്യക്തികള്‍ സേനയുടെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. പ്രവര്‍ത്തനസമയം കണക്കാക്കി സന്നദ്ധ സേന പ്രവര്‍ത്തകരുടെ സേവനത്തിന് അംഗീകാരം നല്‍കുന്ന രീതി പ്രാവര്‍ത്തികമാക്കും. ദുരന്ത ലഘൂകരണത്തിനാവശ്യമായ പരിശീലനം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച് അവര്‍ക്ക് ലഭ്യമാക്കും.

അങ്കണവാടികള്‍ അടച്ച സാഹചര്യത്തില്‍ 33,115 അങ്കണവാടികളിലെ 66,000ത്തോളം ജീവനക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്്. സംസ്ഥാനത്തെ 40.24 ലക്ഷത്തോളം വയോജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ വനിതാ ശിശുവികസന വകുപ്പിന്റെ അങ്കണവാടി ജീവനക്കാര്‍ അന്വേഷിച്ച് ക്ഷേമം ഉറപ്പുവരുത്തി.

പൂര്‍ണമായും ഡിജിറ്റല്‍ ആയി സ്മാര്‍ട്ട് ഫോണുകള്‍ വഴിയാണ് അങ്കണവാടി ജിവനക്കാര്‍ ബൃഹത്തായ വിവര ശേഖരണം നടത്തുന്നത്. വയോജനങ്ങളില്‍ 89 ശതമാനം പേരുടേയും ആരോഗ്യം തൃപ്തികരമാണെന്നാണ് കണ്ടെത്തിയത്. മോശം ആരോഗ്യാവസ്ഥയിലുള്ള 11 ശതമാനം വയോജനങ്ങളുടെ വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കി മതിയായ ചികിത്സ നല്‍കിവരുന്നു. അങ്കണവാടിയിലെ പ്രീ-സ്‌കൂള്‍ നിര്‍ത്തിവച്ച സാഹചര്യത്തില്‍ പൂരക പോഷണങ്ങളടങ്ങിയ ഭക്ഷണം ടേക്‌ഹോം ആയി പ്രീ-സ്‌കൂള്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും വീട്ടില്‍ എത്തിച്ചുനല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.