അനധികൃത കടന്നു കയറ്റം തുടര്‍ന്നാല്‍ അതിര്‍ത്തി വാര്‍ഡുകള്‍ അടച്ചിടും

post

വയനാട്  : അന്യസംസ്ഥാനങ്ങളില്‍ നിന്ന് താളൂര്‍, ചീരാല്‍, പാട്ടവയല്‍ എന്നീ പ്രദേശങ്ങളിലെ ഊടുവഴികളിലൂടെ ജില്ലയിലേക്ക് ആളുകള്‍ കടന്നു വരുന്നത് തുടര്‍ന്നാല്‍ അതിര്‍ത്തി പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ അടച്ചിടേണ്ടി വരുമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു. അതത് വാര്‍ഡുകളില്‍ പുതുതായി ആളുകള്‍ എത്തിയാല്‍ ആ വിവരം പോലീസിനെയും ആരോഗ്യ വകുപ്പ് അധികൃതരെയും അറിയിക്കേണ്ടതാണ്. രോഗ വ്യാപനം തടയുന്നതിനായി വാര്‍ഡുകള്‍ അടയ്ക്കേണ്ട സ്ഥിതി വന്നാല്‍ പ്രദേശവാസികള്‍ ഏറെ പ്രതിസന്ധി സൃഷ്ടിക്കും. നീരിക്ഷണം കര്‍ശനമാക്കുന്നതിനായി ഡ്രോണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് സബ് ഇന്‍സ്പെക്ടര്‍മാരെ നിയോഗിച്ചിട്ടുമുണ്ട്.

യാത്രാ പാസ് അനുവദിക്കുന്നതിനായി ജില്ലാ പോലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. കോവിഡ് കെയര്‍ കേരള എന്ന പേരില്‍ മെബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിനാണ് ചുമതല.ക്വാറികളില്‍ നിന്നും ക്രഷറുകളില്‍ നിന്നുള്ള  കരിങ്കല്ല് കൊണ്ട് പോകുന്നവര്‍ ഏത് പ്രവൃത്തിക്കാണ് സാധനം കൊണ്ട് പോകുന്നതെന്നും ആര്‍ക്ക് വേണ്ടിയെന്നും കാണിക്കുന്ന രേഖ കരുതേണ്ടതാണ്. വയനാട്ടിലെ ക്വാറികളില്‍ നിന്നുള്ള വസ്തുക്കള്‍ മറ്റു ജില്ലയിലെക്ക് കൊണ്ടു പോകാന്‍ സാധിക്കില്ല. ലൈഫ് വീടുകള്‍,പ്രളയവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍, പി.ഡബ്ല്യൂ.ഡി വര്‍ക്കുകള്‍ എന്നിവയ്ക്കാണ് മുന്‍ഗണന.

     മറ്റു ജില്ലകളില്‍ ഹൗസ് സര്‍ജന്‍സ് കോഴ്സ് നടത്തുന്നവര്‍ക്ക് തിരിച്ച് ജില്ലയിലേക്ക് വരുന്നതിനു അനുമതി നല്‍കും.മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ നിന്നുള്ളവര്‍ക്ക് സ്വന്തം ജില്ലകളിലേക്ക് പോകുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തും.കുരങ്ങുപനിയുമായി ബന്ധപ്പെട്ട് സംശയാസ്പദമായി ഒരാളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ആളുകള്‍ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമായി എടുക്കേണ്ടതാണന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു.