കോവിഡ് രോഗമുക്തി നേടിയ അമ്മയും കുഞ്ഞും ആശുപത്രി വിട്ടു

post

തിരുവനന്തപുരം: കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് കോവിഡ് രോഗമുക്തി നേടി പ്രസവ ശസ്ത്രക്രിയ നടന്ന കാസര്‍ഗോഡ് സ്വദേശിയായ അമ്മയും കുഞ്ഞും ആശുപത്രി വിട്ടു. മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ ഫാത്തിമയ്ക്കും (21) കുഞ്ഞിനും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍. റോയിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. യുവതിയുടെ ഭര്‍ത്താവിനെയും കോവിഡ് രോഗമുക്തി നേടി നേരത്തെ തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. മികച്ച ചികിത്സ നല്‍കി അമ്മയേയും കുഞ്ഞിനേയും രക്ഷിച്ച മെഡിക്കല്‍ കോളേജ് ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.

കഴിഞ്ഞ മാര്‍ച്ച് 20നാണ് കാസര്‍ഗോഡ് ജില്ലയില്‍ നിന്നും കോവിഡ് ബാധിച്ച യുവതിയെയും ഭര്‍ത്താവിനെയും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി എത്തിച്ചത്. തുടര്‍ന്നുള്ള ചികിത്സയില്‍ ഇവരുടെ രോഗം ഭേദമായി. ഏപ്രില്‍ 9ന് പുറത്ത് വന്ന യുവതിയുടെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ പ്രസവ തീയതി അടുത്തതിനാല്‍ യുവതി ആശുപത്രിയില്‍ തന്നെ തുടര്‍ന്നു. ഏപ്രില്‍ 11ന് ഉച്ചയ്ക്ക് 12.20ന് ആണ്‍ കുഞ്ഞിന് യുവതി ജന്മം നല്‍കി. മികച്ച ചികിത്സ നല്‍കിയ ആശുപത്രിയിലെ എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് കുടുംബം വീട്ടിലേക്ക് മടങ്ങിയത്.