സ്വന്തം പിന്‍കോഡ്, സ്വന്തം തപാല്‍മുദ്ര: അയ്യപ്പസ്വാമിക്ക് മാത്രമായി സ്വന്തം തപാല്‍ഓഫീസ്

post

പത്തനംതിട്ട :നമ്മുടെ രാജ്യത്ത് സ്വന്തമായി തപാല്‍ പിന്‍കോഡുള്ള രണ്ടുപേരില്‍ ഒരാളാണ് സാക്ഷാല്‍ ശ്രീ അയ്യപ്പന്‍. ഇന്ത്യന്‍ പ്രസിഡന്റാണ് മറ്റൊരാള്‍. 689713 എന്നതാണ് പിന്‍കോഡ്. സന്നിധാനം തപാല്‍ ഓഫീസിന്റെ പിന്‍കോഡാണിത്. വര്‍ഷത്തില്‍ മൂന്നുമാസം മാത്രമാണ് അയ്യപ്പസ്വാമിയുടെ പിന്‍കോഡും തപാല്‍ ഓഫീസും സജീവമായിരിക്കുക. ഉല്‍സവകാലം കഴിയുന്നതോടെ പിന്‍കോഡും നിര്‍ജീവമാകും.
മണ്ഡലമകരവിളക്കുല്‍സവകാലത്ത് മാത്രം പ്രവര്‍ത്തിക്കുന്ന സന്നിധാനം തപാല്‍ഓഫീസ്, പിന്നെയുമുണ്ട് പ്രത്യേകതകള്‍. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്നതാണിവിടുത്തെ തപാല്‍മുദ്ര. രാജ്യത്ത് മറ്റൊരിടത്തും തപാല്‍വകുപ്പ് ഇത്തരം വേറിട്ട തപാല്‍മുദ്രകള്‍ ഉപയോഗിക്കുന്നില്ല. ഈ മുദ്ര ചാര്‍ത്തിയ കത്തുകള്‍ വീടുകളിലേക്കും പ്രിയപ്പെട്ടവര്‍ക്കും അയയ്ക്കാന്‍ നിരവധി തീര്‍ത്ഥാടകരാണ് നിത്യവും സന്നിധാനം തപാല്‍ ഓഫീസിലെത്തുന്നത്. ഉല്‍സവകാലം കഴിഞ്ഞാല്‍ ഈ തപാല്‍മുദ്ര പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിലേക്ക് മാറ്റും. പിന്നെ അടുത്ത ഉല്‍സവകാലത്താണ് ഈ മുദ്ര വെളിച്ചം കാണുക.
ഈ തപാല്‍ഓഫീസ് കൈകാര്യം ചെയ്യുന്ന എഴുത്തുകളിലും മണി ഓര്‍ഡറികളിലുമുണ്ട് ഒരുപാട് കൗതുകങ്ങള്‍. നിത്യബ്രഹ്മചാരിയായ അയ്യപ്പസ്വാമിക്ക് നിത്യവും നിരവധി കത്തുകളാണിവിടെ ലഭിക്കുന്നത്. ഉദ്ദിഷ്ടകാര്യ ലാഭത്തിനും ആകുലതകള്‍ പങ്കുവെച്ചും പ്രണയം പറഞ്ഞുമുള്ള കത്തുകള്‍. ഉദ്ദിഷ്ടകാര്യങ്ങള്‍ നടത്തിത്തരണമെന്നാവശ്യപ്പെട്ടുള്ള മണിഓര്‍ഡറുകള്‍, വീട്ടിലെ വിശേഷങ്ങളുടെ ആദ്യക്ഷണക്കത്തുകള്‍ തുടങ്ങി ഒരുവര്‍ഷം വായിച്ചാല്‍ തീരാത്തത്ര എഴുത്തുകളാണ് അയ്യപ്പന്റെ പേരുവെച്ച് ഭക്തര്‍ അയയ്ക്കുന്നത്. ഈ കത്തുകള്‍ അയ്യപ്പന് മുന്നില്‍ സമര്‍പ്പിച്ചശേഷം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറുകയാണ് പതിവ്. മണിഓര്‍ഡറുകളുടെ കാര്യവും അങ്ങനെതന്നെ. ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം കത്തുകളേറെ വരുന്നതെന്ന് സന്നിധാനം പോസ്റ്റ് മാസ്റ്റര്‍ എം. അയ്യപ്പന്‍ പറഞ്ഞു. ഉല്‍സവകാലം കഴിഞ്ഞാല്‍ അയ്യപ്പനുള്ള കത്തുകളും മണിഓര്‍ഡറുകളും വടശ്ശേരിക്കര പോസ്‌റ്റോഫീസിലാണ് എത്തുക. അവിടെനിന്ന് പമ്പയിലെ ബ്രാഞ്ച് ഓഫീസില്‍ എത്തിച്ചതിനുശേഷം സന്നിധാനത്തേക്ക് കാല്‍നടയായി കൊണ്ടുവരും.
1984ലാണ് സന്നിധാനത്ത് തപാല്‍ഓഫീസ് ആരംഭിക്കുന്നത്. അതിനുമുന്‍പ് കുമളി, തേക്കടി വഴി കാനനപാതയിലുടെ കാല്‍നടയായാണ് അയ്യപ്പനുള്ള അഞ്ചലുകള്‍ വന്നിരുന്നത്. മാറിയ കാലത്തിനനുസരിച്ച് വിവിധ സൗകര്യങ്ങളും സന്നിധാനം തപാല്‍ഓഫീസില്‍ ലഭ്യമാണ്. സ്വാമിവേഷത്തില്‍ സന്നിധാനം പശ്ചാത്തലമാക്കിയുള്ള സ്വന്തം ഫോട്ടോ പതിപ്പിച്ച തപാല്‍സ്റ്റാമ്പ് തയ്യാറാക്കുന്നതാണ് അതിലൊന്ന്. തപാല്‍വകുപ്പിന്റെ മൈസ്റ്റാമ്പ് പദ്ധതിയില്‍പ്പെടുത്തിയാണിത്. 300രൂപ നല്‍കിയാല്‍ 16സ്റ്റാമ്പുകളുള്ള ഒരുഷീറ്റ് ലഭിക്കും. കത്തുകളയക്കാനും സ്റ്റാമ്പ് ശേഖരത്തിനും പ്രിയപ്പെട്ടവര്‍ക്ക് നല്‍കാനും ഇതുപയോഗിക്കാം. നിരവധിപേരാണ് സ്വന്തം മുഖം സ്റ്റാമ്പിലാക്കാന്‍ എത്തുന്നത്. അതിനുപുറമെ വിവിധ കമ്പനികളുടെ മൊബൈല്‍ ചാര്‍ജിങ്, മണിഓര്‍ഡര്‍ സംവിധാനം, ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് സംവിധാനം തുടങ്ങിയവയും സന്നിധാനം തപാല്‍ഓഫീസില്‍ ലഭ്യമാണ്. പോസ്റ്റ്മാസ്റ്റര്‍ക്ക് പുറമെ രണ്ട് പോസ്റ്റ്‌മേന്‍മാരും രണ്ട് പോസ്റ്റല്‍ അസിസ്റ്റന്റുമാരുമാണ് സന്നിധാനം തപാല്‍ ഓഫീസിലുള്ളത്.