കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഒരാൾക്ക്കൂടി രോഗം ഭേദമായി
178 പേര്‍ കൂടി നിരീക്ഷണത്തില്‍
ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 1,813 പേര്‍
മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ മുതല്‍ 178 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,813 ആയി. 41 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 39 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരുമാണ് ഐസൊലേഷനിലുള്ളത്. 290 പേരെ ഇന്നലെ വീടുകളിലെ പ്രത്യേക നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ഇപ്പോള്‍ 1,692 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 80 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.
ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 13 പേര്‍ക്ക് കൂടി കോവിഡ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ 1,792 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 42 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
കോവിഡ് 19 ബാധിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്നത് നിലവില്‍ ഒരാള്‍ മാത്രമാണ്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്. ജില്ലയില്‍ ഇതുവരെ 20 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ നാല് മാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. ഇതുവരെ 18 പേര്‍ക്ക് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി. രോഗം ഭേദമായ ശേഷം ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ രോഗമുക്തരായ ശേഷം ആശുപത്രിയില്‍ തുടര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 12 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്.
• ദ്രുത കര്‍മ്മ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച പ്രത്യേക നിരീക്ഷണത്തിലുള്ളവര്‍ കഴിയുന്ന വീടുകള്‍ - 1,592
• നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്ന് 2,194 സ്‌ക്വാഡുകള്‍ പരിശോധിച്ച് ഉറപ്പാക്കുന്നു.
• ഇന്ന് കണ്‍ട്രോള്‍ സെല്ലുമായി ഫോണില്‍ ബന്ധപ്പെട്ടവര്‍ - 103
• മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാക്കിയത് - എട്ട്
• കൗണ്‍സലിങ് നല്‍കിയത് - ആറ്
• നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി പാലിയേറ്റീവ് നഴ്‌സുമാര്‍ ഇന്ന് കണ്ടെത്തിയ മുതിര്‍ന്ന പൗരന്മാര്‍ - 146
• നിരീക്ഷണത്തിലുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് കോണ്ടാക്ട് ട്രെയ്സിംഗ് വിഭാഗം ഫോണില്‍ ബന്ധപ്പെട്ട് വിവിരങ്ങള്‍ ശേഖരിച്ചുവരുന്നു.