ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

post

ഇടുക്കി : കോവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മന്ത്രി എംഎം മണിയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലയില്‍ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കാതെ തരമില്ലെന്നും മന്ത്രി എംഎം മണി അവലോകനയോഗത്തില്‍പ്പറഞ്ഞു. ഒരു വകുപ്പിനും യാതൊരു വിട്ടു വീഴ്ച്ചയും വേണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ ടെസ്റ്റിനുള്ള സംവിധാനമില്ലാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ കോട്ടയം തലപ്പാടിയിലാണ് പരിശോധന നടത്തുന്നത്. പരിശോധനകളുടെ എണ്ണം കൂടുന്നതിനാല്‍ എറണാകുളത്തും ആലപ്പുഴയിലേക്കും പരിശോധനക്ക് അയക്കാനുള്ള നടപടികല്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ താല്കാലികമായി പിസിആര്‍(കൊവിഡ്-19 പരിശോധനയ്ക്കുള്ള) മെഷീന്‍ സജ്ജീകരിക്കാനുള്ള സംവിധാനമില്ല. പുതിയത് വാങ്ങിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയെന്നും എന്നാലിതിന്റെ ക്രമീകരണത്തിന് കുറഞ്ഞത് ഒരു മാസം എടുക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലയില്‍ 200 രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം നിലവിലുണ്ട്. കൂടുതല്‍ രോഗികള്‍ വന്നാലും ചികിത്സയ്ക്കുള്ള സജ്ജീകരണങ്ങള്‍ തയ്യാറാണ്. മൂന്നാറില്‍ ഡോക്ടേഴ്സിന്റെ ഒഴിവ് നികത്തും.

റെഡ് സോണില്‍പ്പെട്ടതോടെ ഇടുക്കിയില്‍ കര്‍ശന നിയന്ത്രണങ്ങളാണ്  ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലാ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി. വളരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങുവാന്‍ പാടില്ല. ജനങ്ങള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം, ധരിക്കാത്തവര്‍ക്കെതിരെ കേസെടുക്കും. അവശ്യ ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍ രാവിലെ 11.00 മണി മുതല്‍ വൈകുന്നേരം 05.00 മണി വരെ  പ്രവര്‍ത്തിക്കാം.  മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, പാചക വാതകം വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാവുന്നതാണ്. ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കുവാന്‍ പാടില്ല. പാല്‍, പത്ര വിതരണത്തിന് തടസ്സമുണ്ടായിരിക്കില്ല. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും, വളരെ അടിയന്തര ആവശ്യങ്ങള്‍ക്കും ഒഴികെ ഇടുക്കി ജില്ലയിലേക്കും, പുറത്തേക്കുമുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു. പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, പഴ വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ചരക്ക് നീക്കത്തിന് തടസ്സമുണ്ടായിരിക്കുന്നതല്ല. ജില്ലയിലെ ആശുപത്രി നിര്‍മ്മാണ മേഖലയൊഴികെ ബാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, തോട്ടം മേഖലയിലെ പ്രവൃത്തികള്‍ എന്നിവ നിര്‍ത്തി വയ്ക്കും.

ജില്ലയിലെ അതിര്‍ത്തിയില്‍ പരിശോധനകള്‍ കര്‍ശമമാക്കിയതായി ജില്ലാ പോലീസ് മേധാവി പികെ മധു അറിയിച്ചു. അതിര്‍ത്തിയിലെ  പ്രധാന 4 റോഡുകളിലും 25 ഇടവഴികളിലും  പരിശോധനയുണ്ട്. ഒപ്പം 78 സ്ഥലത്ത് പിക്കറ്റ്് പോസ്റ്റ്,  78 മൊബൈല്‍ പട്രോള്‍, 58 ബൈക്ക് പട്രോള്‍ എന്നിവ ഏര്‍പ്പെടുത്തി. ജില്ലയിലേക്ക് ഇന്നു മുതല്‍ കൂടുതലായി ഒരു എസ്.പിയും  8 ഡിവൈഎസ്പിമാരെയും  കൂടി നിയോഗിച്ചിട്ടുണ്ട്. രണ്ട് എസ് പി, ഒന്‍പത് ഡിവൈഎസ്പി, 31 ഇന്‍സ്‌പെക്ടര്‍മാര്‍, 406 എസ്്‌ഐ/എഎസ്‌ഐ, 1111 സിവില്‍ പോലീസ് ഓഫീസര്‍മാരുള്‍പ്പെടെ 1559 പേരാണ് ജില്ലയില്‍ കൊവിഡ് പ്രതിരോധ നിയന്ത്രണത്തിനുള്ളത്. ജില്ലയെ കൊവിഡ് പ്രതിരോധത്തിന് തൊടുപുഴ, മൂന്നാര്‍, കട്ടപ്പന, എന്നിവ കൂടാതെ അടിമാലി, വണ്ടിപ്പെരിയാര്‍ എന്നിങ്ങനെ  രണ്ട് സബ് ഡിവിഷനുകള്‍കൂടി രൂപീകരിച്ചാണ്് ഡിവൈഎസ്പിമാരെ വിന്ന്യസിച്ചിരിക്കുന്നതെന്ന് എസ്പി പി.കെ മധു അറിയിച്ചു.

യോഗത്തില്‍ അഡ്വ.ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍.എമാരായ റോഷി അഗസ്റ്റിന്‍, എസ് രാജേന്ദ്രന്‍, പിജെ ജോസഫ്, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, എഡിഎം ആന്റണി സ്‌കറിയ, ജില്ലാ പോലീസ് മേധാവി പികെ മധു, ഡി.എം.ഒ ഡോ. എന്‍ പ്രിയ, ഡിപിഎം സുജിത് സൂകുമാന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.