ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും എത്തുന്നവരുടെ ക്വാറന്റൈന്‍ ഉറപ്പാക്കും: ജില്ലാ കളക്ടര്‍

post

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ജില്ലയില്‍ എത്തുന്നവര്‍ ക്വാറന്റൈനില്‍ കഴിയുന്നത് ഉറപ്പുവരുത്തേണ്ടത് രോഗവ്യാപനം തടയാന്‍ അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഇങ്ങനെ എത്തുന്നവരില്‍ രോഗലക്ഷണമുള്ളവരെ പഞ്ചായത്ത്തലത്തില്‍ ഐസലേഷില്‍ താമസിപ്പിക്കുന്നതിന് കോവിഡ് കെയര്‍സെന്ററുകള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. 

കേരളത്തിന് പുറത്തുനിന്നും എത്തുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ  കുടുംബത്തില്‍ പ്രായമായവരും രോഗികളായ ആളുകളും ഉണ്ടെങ്കില്‍ വരുന്നവര്‍ക്ക് അവരുടെ വീടുകളില്‍ ഐസലേഷനില്‍ കഴിയാന്‍ സൗകര്യമില്ലെങ്കിലും കോവിഡ് കെയര്‍ സെന്ററിലേക്കു മാറ്റും. ജില്ലയിലെ 166 കോവിഡ് കെയര്‍ സെന്ററിന്റെയും ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ക്കും സെക്രട്ടറിക്കും, പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കുമായിരിക്കും. 

കോവിഡ് കെയര്‍ സെന്ററുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏകോപിപ്പിക്കണം. കോവിഡ് കെയര്‍ സെന്ററുകളില്‍ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. കോവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പഞ്ചായത്ത്തലത്തിലുള്ള മോണിറ്ററിംഗ് സമിതി പ്രവര്‍ത്തിക്കണം. കോവിഡ് കെയര്‍ സെന്ററുകളില്‍ ആരോഗ്യവകുപ്പിന്റെ മാനദണ്ഡപ്രകാരമുള്ള ശുചീകരണ ക്രമീകരണങ്ങള്‍ ഗ്രാമപഞ്ചായത്ത് ഒരുക്കണം. 

പാസിനായി കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ വീടുകള്‍ ഹോം ക്വാറന്റൈയിന്  സജ്ജമാണോ എന്ന വിവരം പഞ്ചായത്ത് സെക്രട്ടിമാര്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം. ഇങ്ങനെ എത്തുന്നവര്‍ കുടുബാഗങ്ങളുമായോ മറ്റുള്ളവരുമായോ സമ്പര്‍ക്കങ്ങളില്ലാതെ ഐസലേഷനില്‍ കഴിയുന്നത് ഉറപ്പാക്കണം.  മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പ്രവാസികളും ഉള്‍പ്പെടെയുള്ളവര്‍ എത്തുന്നമുറയ്ക്ക് പഞ്ചായത്ത്തലത്തില്‍ ഓരോ കോവിഡ് കെയര്‍സെന്റര്‍ സജ്ജമാക്കാന്‍ പഞ്ചായത്ത് അധ്യക്ഷര്‍ക്കും സെക്രട്ടറിമാര്‍ക്കും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയിലേക്ക് എത്തുന്നവരില്‍ ഒരാള്‍പോലും ഐസലേഷനില്‍ നിന്നും ഒഴിവാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 

വീഡിയോ കോണ്‍ഫറന്‍സില്‍ എ.ഡി.എം അലക്‌സ് പി.തോമസ്,ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ഡി.ഡി.പി സൈമ തുടങ്ങിയവര്‍ പങ്കെടുത്തു