മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സൗകര്യങ്ങളൊരുക്കി, യാത്രാവേളയില്‍ അതീവ ജാഗ്രത വേണം- മുഖ്യമന്ത്രി

post

തിരുവനന്തപുരം : കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും വരുന്നവര്‍ താമസസ്ഥലം മുതല്‍ യാത്രാവേളയില്‍ ഉടനീളം അതിയായ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഏര്‍പ്പെടുത്തുന്ന വിമാനങ്ങളിലും പ്രതിരോധവകുപ്പ് ഏര്‍പ്പെടുത്തുന്ന കപ്പലുകളിലുമാണ് ഇവര്‍ വരുന്നത്. വ്യാഴാഴ്ച രണ്ടു വിമാനങ്ങള്‍ വരുമെന്നാണ് ഔദ്യോഗിക വിവരം. അബുദാബിയില്‍നിന്ന് കൊച്ചിയിലേക്കും ദുബായില്‍നിന്നും കോഴിക്കോട്ടേക്കുമാണ് വിമാനങ്ങള്‍ വരുന്നത്.

മടങ്ങിവരുന്ന ഓരോ മലയാളിയുടെയും ആരോഗ്യകാര്യത്തില്‍ കരുതലോടെയാണ് നാം ഇടപെടുന്നത്. നാട്ടിലേക്ക് വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ആരോഗ്യകാരണങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

പ്രവാസികള്‍ മടങ്ങിയെത്തുന്ന കേരളത്തിലെ വിവിധ വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്ക് ഡിഐജി തലത്തിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ സഞ്ജയ്കുമാര്‍ ഗുരുഡിനും നെടുമ്പാശേരിയില്‍ മഹേഷ്‌കുമാര്‍ കാളിരാജിനും കരിപ്പൂരില്‍ എസ് സുരേന്ദ്രനുമാണ് ചുമതല. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇപ്പോള്‍ വിമാനങ്ങള്‍ വരുന്നത് ഷെഡ്യൂള്‍ ചെയ്തിട്ടില്ലെങ്കിലും ചുമതല കെ. സേതുരാമന് നല്‍കിയിട്ടുണ്ട്. കൊച്ചി തുറമുഖത്തിന്റെ ചുമതല കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറേയ്ക്കാണ്.

രാജ്യത്ത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കേരളീയര്‍ പലയിടത്തും കുടുങ്ങിയിട്ടുണ്ട്. ദില്ലി ജാമിയ മിലിയ സര്‍വകലാശാലയിലെ പെണ്‍കുട്ടികളടക്കം 40 വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലാണ്. നിരീക്ഷണ കേന്ദ്രങ്ങളാക്കാന്‍ ഹോസ്റ്റലുകള്‍ ഈ മാസം 15ന് മുന്‍പ് ഒഴിയണമെന്നാണ് അവര്‍ക്കു ലഭിച്ച നിര്‍ദേശം. ഇതുപോലെ മറ്റു സ്ഥലങ്ങളിലുമുണ്ട്. ഈ സാഹചര്യത്തില്‍ ഡല്‍ഹി, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ കാരണം കുടുങ്ങിയ വിദ്യാര്‍ത്ഥികളെ പ്രത്യേക നോണ്‍സ്റ്റോപ്പ് ട്രെയിനില്‍ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഈ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. സര്‍ക്കാരിന് ലഭിച്ച കണക്കുകളനുസരിച്ച് 1177 മലയാളി വിദ്യാര്‍ത്ഥികള്‍ തിരിച്ചുവരാനായി ഈ നാല് സംസ്ഥാനങ്ങളിലുണ്ട്. 723 പേര്‍ ഡല്‍ഹിയിലും 348 പേര്‍ പഞ്ചാബിലും 89 പേര്‍ ഹരിയാനയിലുമാണ്. ഹിമാചലില്‍ 17 പേരുണ്ട്. ഡല്‍ഹിയില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഡല്‍ഹിയിലെത്തിക്കാന്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ നടപടിയെടുക്കണം എന്ന് അഭ്യര്‍ത്ഥിച്ചു.

ഇത് സംബന്ധിച്ച് റെയില്‍വെയുമായി ഔപചാരികമായി ബന്ധപ്പെടാന്‍ ഡല്‍ഹി മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രത്യേക ട്രെയിനിന്റെ തീയതി ലഭിക്കുകയാണെങ്കില്‍ അതിനനുസരിച്ച് വിദ്യാര്‍ത്ഥികളെ മുഴുവന്‍ ഡല്‍ഹിയില്‍ ഒരു കേന്ദ്രത്തിലെത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യും. കേന്ദ്ര സര്‍ക്കാരുമായും ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ഇതുവരെ എത്തിയവര്‍ 6802 പേരാണ്. 2,03,189 പേര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാസിന് ആവശ്യപ്പെട്ടത് 69,108 പേരാണ്. 38,862 പാസുകള്‍ വിതരണം ചെയ്തു. തമിഴ്‌നാട്ടില്‍നിന്ന് 4298 പേരും കര്‍ണാടകത്തില്‍നിന്ന് 2120 പേരും മഹാരാഷ്ട്രയില്‍നിന്ന് 98 പേരുമാണ് വന്നിട്ടുള്ളത്. ഈ മൂന്നു സംസ്ഥാനങ്ങളില്‍നിന്നുമാണ് ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷനുള്ളത്.

മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത്. വാളയാര്‍ ചെക്ക്‌പോസ്റ്റിലൂടെ മാത്രം 4369 പേരും മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിലൂടെ 1637 പേരും വന്നു. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുടെ എണ്ണം 576 ആണ്. ലോക്ക്ഡൗണ്‍ കാരണം മാതാപിതാക്കളില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്ന 163 കുട്ടികള്‍ തിരിച്ചെത്തിയവരുടെ കൂട്ടത്തിലുണ്ട്. സംസ്ഥാനത്ത് അടിയന്തര ചികിത്സയ്ക്കായി 47 പേരെത്തി. 66 ഗര്‍ഭിണികളാണ് വന്നത്.

അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് വരുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നത് ഉറപ്പുവരുത്തണം. ഇപ്പോള്‍ ഉള്ള സ്ഥലം ഹോട്ട്‌സ്‌പോട്ടാണെങ്കില്‍ തിരിച്ചെത്തിയാല്‍ സംസ്ഥാനം ഏര്‍പ്പെടുത്തുന്ന ക്വാറന്റൈനില്‍ ഏഴു ദിവസം കഴിയണം. വിദേശത്തുനിന്നും മറ്റും സംസ്ഥാനങ്ങളില്‍നിന്നും വരുന്ന ഗര്‍ഭിണികള്‍ക്ക് വീടുകളില്‍ പോകാം. അവര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്.

ഇപ്പോള്‍ ഉള്ള സംസ്ഥാനത്തുനിന്ന് യാത്രാ അനുമതി ലഭ്യമായശേഷം (അല്ലെങ്കില്‍ ആവശ്യമില്ല എന്ന് ഉറപ്പാക്കിയതിനുശേഷം) കേരളത്തിലെ ഏത് ജില്ലയിലേക്കാണോ വരേണ്ടത്, ആ ജില്ലയിലേക്കുള്ള യാത്രാനുമതിക്കായി  covid19jagratha.kerala.nic.in പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

നോര്‍ക്ക രജിസ്‌ട്രേഷന്‍ നമ്പരോ മൊബൈല്‍ നമ്പരോ ഇതിനായി ഉപയോഗിക്കാം. വരുന്ന വാഹനത്തിന്റെ വിശദാംശങ്ങളും ലഭ്യമാക്കണം. പാസില്‍ കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയ തീയതിയില്‍ അതിര്‍ത്തിയില്‍ എത്തുന്നവിധത്തില്‍ യാത്ര ആരംഭിക്കാം.  വരുന്ന ജില്ലയില്‍നിന്നും, എത്തിച്ചേരേണ്ട ജില്ലയില്‍നിന്നും പാസ് ഉണ്ടാകണം.

വിദേശങ്ങളില്‍നിന്നും അന്യ സംസ്ഥാനങ്ങളില്‍നിന്നും ആളുകളെത്തുമ്പോള്‍ മാധ്യമങ്ങള്‍ കൃത്യമായ നിയന്ത്രണം പാലിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. വരുന്നവരുടെ അഭിമുഖം എടുക്കാനും മറ്റുമായി പോകുന്നത് ഒഴിവാക്കണം. വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. വാര്‍ത്താ ശേഖരണത്തിന് സുരക്ഷാനിബന്ധനകള്‍ പാലിക്കണം. ഇതില്‍ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് സ്വയം നിയന്ത്രണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.