കരുതലോടെ കാസര്‍കോട് അതിഥി തൊഴിലാളികളെ യാത്രയാക്കി

post

കാസര്‍കോട് : കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 1053 അതിഥി തൊഴിലാളികളുമായി ഝാര്‍ഖണ്ഡിലേക്ക് ഒരു ട്രെയിന്‍ കാഞ്ഞങ്ങാട് നിന്ന് യാത്രയായി. കരുതലോടെ കാസര്‍കോട് അവരെ യാത്രയാക്കി. പഞ്ചായത്ത് ഡയറക്ടറേറ്റില്‍ നിന്നുമുള്ള നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഓരോ അതിഥി തൊഴിലാളികളേയും ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങി പോകുവാനുള്ള താല്‍പര്യം അറിഞ്ഞ ശേഷം താല്‍പര്യം അറിയിച്ച ആളുകളുടെ ലിസ്റ്റ് ജില്ലാ തലത്തിലേക്ക് കൈമാറി. മെയ് 6 രാത്രിയോടെ അന്തിമ ലിസ്റ്റ് തയ്യാറായി. 1270 പേരുടെ ലിസ്റ്റാണ് തയ്യാറായത്. അതില്‍ 1249 പേരാണ് നാട്ടിലേക്ക് യാത്രയാവാന്‍ സന്നദ്ധരായിരുന്നത്. എന്നാല്‍ 1053 പേരാണ് യാത്രയ്ക്ക് തയാറായി ഇന്നലെ കാഞ്ഞങ്ങാട് എത്തിയത്. ഉച്ചയ്ക്ക് 12 ഓടെ പഞ്ചായത്ത് ഓഫീസിലേക്ക് വിളിച്ചു വരുത്തി.കോവിഡ് പരിശോധന നടത്തി നോണ്‍ കോവിഡ് സര്‍ട്ടിഫിക്കേറ്റ് നല്‍കി. ശേഷം ട്രെയ്ന്‍ ടിക്കറ്റും, അന്‍പതു രൂപ ഭക്ഷണപ്പൊതിക്കുമായി തൊഴിലാളികളില്‍ നിന്നും ഈടാക്കി. പരിശോധനാ സമയത്ത് അവര്‍ക്കുള്ള ഭക്ഷണം സൗജന്യമായി നല്‍കി.

ഉച്ചയോടെ കെ.എസ്.ആര്‍.ടി.സി ബസില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. നേരത്തേ തയ്യാറാക്കിയിരുന്ന ചപ്പാത്തി, കറി, വെള്ളം അടങ്ങിയ ഭക്ഷണപ്പൊതി വിതരണം ചെയ്തു. ശേഷം രാത്രി 8.15ന് കരുതലോടെ അതിഥി തൊഴിലാളികളെ യാത്രയാക്കി.  1053 പേര്‍ യാത്രയായി. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ട്രെയ്നിന് പച്ചക്കൊടി കാട്ടി.