മാലിദ്വീപിൽ നിന്നുള്ള മൂന്നാം പ്രവാസി രക്ഷാദൗത്യം, ഐ എൻ എസ് ജലാശ്വ രണ്ടാം വട്ടവും കൊച്ചി തീരത്ത്

post

കൊച്ചി:ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായുള്ള മൂന്നാം ദൗത്യത്തിൽ 588 പേർ കൊച്ചി തുറമുഖത്തെത്തി. നാവിക സേനയുടെ ഐ. എൻ. എസ് ജലാശ്വയിൽ കേരളം, തമിഴ്നാട്, തെലങ്കാന, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർ ആണ് പ്രധാനമായി ഉണ്ടായിരുന്നത്.

ഐ.എൻ.എസ് ജലാശ്വയുടെ രണ്ടാമത്തെ ദൗത്യമാണിത്. യാത്രക്കാരിൽ 70 പേർ സ്ത്രീകളും 21 പേർ കുട്ടികളുമാണ്. സ്ത്രീകളിൽ ആറ് പേർ ഗർഭിണികൾ ആണ്. 15 ന് മാലി തുറമുഖത്തു നിന്നും പുറപ്പെടേണ്ടിയിരുന്ന ഐ എൻ. എസ് ജലാശ്വ മോശമായ കാലാവസ്ഥ കാരണം ഒരു ദിവസം വൈകിയാണ് യാത്ര ആരംഭിച്ചത്.

ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായി 1488 പേരാണ് ഇതുവരെ കൊച്ചി തുറമുഖത്ത് എത്തിയത്. ആദ്യ ദിനം ഐ. എൻ. എസ് ജലാശ്വയിൽ 698 പേരും രണ്ടാം ദൗത്യമായ ഐ. എൻ. എസ് മഗറിൽ 202 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. സുരക്ഷാ പരിശോധനക്കും ആരോഗ്യ പരിശോധനക്കും ശേഷം കപ്പലിൽ എത്തിയ യാത്രക്കാരെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രത്തിലാക്കും