കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ ഇനി ക്യാഷ്‌ലെസ്സ് യാത്ര

post

* യാത്രാ കാര്‍ഡിന്റെ  ട്രയല്‍ റണ്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തരപുരം : കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ ക്യാഷ്‌ലെസ്സ് യാത്രയ്ക്കുള്ള നൂതന സംരംഭത്തിന് തുടക്കമായി. കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ റീചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന യാത്രാ കാര്‍ഡുകള്‍ നടപ്പിലാക്കുന്നതിന്റെ ട്രയല്‍ റണ്ണിന്റെ ഉദ്ഘാടനം  സെക്രട്ടറിയേറ്റില്‍  ഗതാഗത വകുപ്പ് മന്ത്രി .എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെകട്ടറി കെ.ആര്‍ ജ്യോതിലാല്‍ ആദ്യ കാര്‍ഡ് ഏറ്റുവാങ്ങി. കോവിഡ്-19 പശ്ചാത്തലത്തില്‍ കറന്‍സി ഉപയോഗം പരമാവധി കുറച്ച് കോണ്ടാക്ട്‌ലെസ്സ് ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര  എന്നിവിടങ്ങളില്‍ നിന്നുമുള്ള സെക്രട്ടറിയേറ്റ് സര്‍വ്വീസ് ബസ്സുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം നടപ്പിലാക്കുന്നത്. പരീക്ഷണം വിജയമായാല്‍ എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളിലും ഈ സംവിധാനം നടപ്പില്‍ വരുത്തുമെന്ന് മന്ത്രി പറഞ്ഞു. കാര്‍ഡ് ബസ്  കണ്ടക്ടറുടെ പക്കല്‍ നിന്നും വാങ്ങാം. നൂറ് രൂപ മുതല്‍ തുക നല്‍കി റീച്ചാര്‍ജ് ചെയ്യാം. ബസ് ഡിപ്പോയില്‍ നിന്നും ചാര്‍ജ് ചെയ്യാവുന്നതാണ്. റീച്ചാര്‍ജ് ചെയ്ത തുക തീരും വരെ കാലപരിമിതയില്ലാതെ ഇത് ഉപയോഗിക്കാനാകും. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും കറന്‍സി ഉപയോഗം പരമാവധി കുറയ്ക്കാന്‍ കഴിയുന്ന, കോവിഡ് രോഗവ്യാപന സാധ്യത ഇല്ലാത്ത അപകടരഹിതമായ ആധുനിക കാര്‍ഡുകളാണ് നടപ്പിലാക്കുന്നത്. 'ചലോ' എന്ന കമ്പനിയാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടി ഈ പ്രോജക്ട് നടപ്പിലാക്കുന്നത്. കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍  എം.പി. ദിനേശ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.